കണ്ണൂർ: ബോംബ് ഭീഷണി സർവ്വ സാധാരണ സംഭവമായ കണ്ണൂരിൽ ഇനി മണത്ത് കണ്ടുപിടിച്ച് അപകടങ്ങൾക്ക് തടയിടാൻ ഇനി റൂബിയുടെ സേവനം ഉണ്ടാകില്ല. കണ്ണൂർ സിറ്റി കെ9 സ്ക്വാഡിലെ എക്സ്പ്ലോസീവ് സസ്നിഫർ ഡോഗ് നമ്പർ 254 റൂബിയക്ക് ഇനി വിശ്രമകാലമാണ്. തൃശൂർ പോലീസ് അക്കാദമിയിലെ വിശ്രാന്തിയിൽ ആകും ഇനി റൂബി ഉണ്ടാകുക.
രാഷ്ട്രീയ സംഘർഷ മേഖലകളിലെ ബോംബ് ഭീഷണിയിൽ നിന്ന് കഴിഞ്ഞ പത്ത് വർഷത്തിലേറെയായി കണ്ണൂരിനെ വലിയോരളവിൽ സംരക്ഷിച്ചിരുന്നത് റൂബിയായിരുന്നു. ലാബ്രഡോർ ഇനത്തിൽ പെട്ട നായയാണ് റൂബി. ബോംബ് രാഷ്ട്ട്രീയം നിറഞ്ഞു നിന്ന 2014 മുതലാണ് റൂബി കണ്ണൂരിൽ ഡോഗ് സ്ക്വാഡിന്റെ ഭാഗമാകുന്നത്. വിഐപി, വിവിഐപി ഡ്യൂട്ടികളിലെ മികവും ഈ പോലീസ് നായയുടെ പ്രത്യേകതകളിൽ ഒന്നായിരുന്നു. തലശേരി, പാനൂർ മേഖലകളിൽ നടന്ന ശക്തമായ പോലീസ് റെയ്ഡുകളിൽ ബോംുകളും വടിവാളുകളും കണ്ടെത്തി റൂബി സമൂഹമാദ്ധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. സീനിയർ സിപിഒ ജെയ്സൺ ഫെർണാണ്ടസായിരുന്നു റൂബിയുടെ ഹാൻഡ്ലർ.
പോലീസിൽ സേവനമനുഷ്ടിച്ച നായകളുടെ വിരമിക്കൽ കേന്ദ്രമാണ് വിശ്രാന്തി. മുൻപ് സേവനത്തിൽ നിന്ന് വിരമിച്ചതിന് ശേഷം നായകളെ ആളുകൾക്ക് ദത്തെടുക്കുന്നതിനുള്ള അവസരം നൽകിയിരുന്നു. എന്നാൽ സുരക്ഷാ പ്രശ്നങ്ങളെ തുടർന്ന് ഈ സമ്പ്രദായം നിർത്തലാക്കി തൃശൂരിൽ വിശ്രാന്തി ആരംഭിയ്ക്കുകയായിരുന്നു. പരിശീലനം ലഭിച്ച നായകളെ ആളുകൾ ക്രിമിനൽ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചേക്കാമെന്ന വിലയിരുത്തലിലാണ് പോലീസ് കസ്റ്റഡിയിൽ തന്നെ നായകളെ പരിപാലിയ്ക്കണമെന്ന് ആഭ്യന്തര വകുപ്പ് തീരുമാനിച്ചത്.
Comments