നടൻ വിജയകുമാർ വീട്ടിൽ അതിക്രമിച്ച് കടന്ന് ഭീഷണിപ്പെടുത്തിയെന്ന മകളും നടിയുമായ അർത്ഥനയുടെ പരാതിയിൽ വിശദീകരണവുമായി നടൻ വിജയകുമാർ രംഗത്തെത്തി. കഴിഞ്ഞ ദിവസമായിരുന്നു തിരുവനന്തപുരം ശ്രീകാര്യത്തെ വീട്ടിൽ നടൻ വിജയകുമാർ അതിക്രമിച്ച് കടന്നുവെന്ന് കാട്ടി അർത്ഥന സാമൂഹിക മാദ്ധ്യമങ്ങളിൽ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. പരാതി നൽകിയിട്ടും പോലീസ് എത്തിയില്ലെന്നും ആക്ഷേപം ഉന്നയിച്ചിരുന്നു.
നടന്റെ വാക്കുൾ ഇങ്ങനെ; ”ഞാനും ഭാര്യ ബിനുവുമായിട്ടുള്ള വിവാഹമോചനം ഇതുവരെ നടന്നിട്ടില്ല. തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ കേസ് നടന്നുകൊണ്ടിരിക്കുകയാണ്. എന്റെ അസാന്നിധ്യത്തിൽ അവർക്ക് അനുകൂലമായി വിധി വന്നു. പക്ഷേ ഞാൻ അതിനെ ചാലഞ്ച് ചെയ്തുകൊണ്ട് കൊടുത്ത കേസ് ഇപ്പോൾ നടക്കുകയാണ്. എന്റെ രക്തമാണ് എന്റെ മക്കൾ, അവരുടെ സുരക്ഷ എനിക്ക് നോക്കിയേ മതിയാകൂ.
ഞാൻ എന്റെ കുട്ടികളെ കാണാൻ പോയതാണ്. അർഥനയുടെ ഇളയവളായ എന്റെ മകൾ മീഗൽ പ്ലസ് ടു പാസ് ആയി. മോൾ അടുത്തതായി എന്താണ് പഠിക്കാൻ പോകുന്നത്, എവിടെയാണ് ചേരാൻ ഉദ്ദേശിക്കുനന്ത് എന്നൊക്കെ അറിയാനായി ഫോൺ ചെയ്തെങ്കിലും എനിക്ക് അവരെയാരെയും കിട്ടിയില്ല. ഞാൻ വിളിച്ചാൽ അമ്മ കുട്ടികൾക്ക് ഫോൺ കൊടുക്കാറില്ല. ഒരു അച്ഛൻ എന്ന നിലയിലുള്ള ഉത്തരവാദിത്തം എനിക്ക് അവരോടുണ്ട്. അതുകൊണ്ടാണ് ഞാൻ അവരെ നേരിട്ടു പോയി കാണാൻ പോകാൻ തീരുമാനിച്ചത്. ലിസ്റ്റിൻ സ്റ്റീഫനിൽ നിന്ന് കുറച്ചു പണം വാങ്ങി മകളുടെ ആവശ്യത്തിനായി ഭാര്യ ബിനുവിന്റെ ഉള്ളൂർ കാനറാ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു. അതിന്റെ തെളിവ് ഞാൻ നിങ്ങൾക്ക് തരാം. ഈ പണം കിട്ടിയോ എന്നും എനിക്ക് അവരോടു ചോദിക്കണമായിരുന്നു.
ഇതെല്ലാം അറിയാനായി ഞാൻ ഫോൺ വിളിച്ചിട്ട് ഇവർ എടുക്കുന്നില്ല. അങ്ങനെ ഞാൻ ലിസ്റ്റിനോട് പറഞ്ഞിട്ട് പോകാൻ തീരുമാനിച്ചു. ഉള്ളൂർ ബാങ്കിൽ പോയി പണം ക്രെഡിറ്റ് ആയോ എന്ന് ചോദിച്ചപ്പോൾ ബാങ്ക് മാനേജർ ക്രെഡിറ്റ് ആയിട്ടുണ്ട് എന്ന് പറഞ്ഞു. രണ്ടായിട്ടാണ് പണം അയച്ചത്. ഇവരെ ഫോണിൽ കിട്ടാത്തത് കൊണ്ട് ഞാൻ അവരുടെ വീട്ടിൽ പോയി കാണാൻ തീരുമാനിച്ചു. ഇളയ മകൾ വീടിനു മുന്നിൽ നിൽക്കുന്നുണ്ടായിരുന്നു. അവളോട് പഠനകാര്യം ഒക്കെ ചോദിച്ചപ്പോൾ അവൾ മഴ പെയ്യുന്നു ഞാൻ അകത്തോട്ട് പോവുകയാണ് എന്നുപറഞ്ഞു പോയി. അവൾ ഗേറ്റ് തുറന്നു തന്നിരുന്നു. ഞാൻ അകത്തേക്ക് ചെന്നപ്പോൾ വീടിന്റെ വാതിൽ തുറക്കുന്നില്ല. ജനാല വഴി ആണ് അവരോടു സംസാരിച്ചത്.
ഇളയ മകളോട് കാര്യങ്ങൾ ചോദിക്കുന്നതിനിടയിൽ എന്റെ മൂത്ത മകൾ അർത്ഥന ഇറങ്ങി വന്നു. അർത്ഥന കാനഡയിൽ ആണ് എന്നാണ് എന്റെ ഭാര്യ എന്നോട് പറഞ്ഞിരുന്നത്. ഞാൻ അവളെ കണ്ട് നീ ഇവിടെ ഉണ്ടായിരുന്നോ മോളെ എന്ന് ചോദിച്ചു. അവരുടെ അമ്മൂമ്മ അകത്ത് ഇരിപ്പുണ്ട്. ഞാൻ ചോദിച്ചു പണം അയച്ചിട്ടുണ്ട് കിട്ടിയോ? അവർ പറഞ്ഞു തങ്ങൾക്ക് അറിയില്ലെന്ന്.
എന്റെ അനുവാദം ഇല്ലാതെ മകളെ കാനഡയിൽ അയച്ചതിനു ഞാൻ ശ്രീകാര്യം പൊലീസിൽ ഒരു പരാതി കൊടുത്തിരുന്നു. സിഐ പറഞ്ഞു, വിളിച്ച് അന്വേഷിക്കാം എന്ന്. അന്വേഷിച്ചപ്പോൾ പഠിക്കാൻ ആണ് പോയതെന്നാണ് അറിഞ്ഞത്. ഒരു അച്ഛൻ എന്ന നിലയിൽ എനിക്ക് മകൾ എവിടെ എന്ന് അറിയേണ്ട അവകാശം ഉണ്ടായിരുന്നു. ഒരു വർഷം കഴിഞ്ഞു ഞാൻ അറിഞ്ഞത് ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന സിനിമയിൽ അവൾ അഭിനയിച്ചു എന്നാണ്. കാനഡയിൽ ഉള്ള മകൾ എങ്ങനെ ഇവിടെ സിനിമയിൽ അഭിനയിച്ചു എന്നോർത്തു ഞാൻ ഞെട്ടിപ്പോയി.
എന്റെ ശത്രുക്കളുടെ പടത്തിൽ പോയി മകൾ അഭിനയിക്കുമ്പോൾ സ്വാഭാവികമായും ഒരു അച്ഛൻ ടെൻഷനിൽ ആകും. ഈ മകളെ ആണ് ഒരു വർഷം കഴിഞ്ഞു ഈ വീട്ടിൽ ഞാൻ കണ്ടത്. ഞാൻ ചോദിച്ചു ”മോളെ നീ ഇവിടെ ഉണ്ടായിരുന്നോ, നീ സിനിമയിൽ അഭിനയിക്കാൻ പോയോ”. അവൾ പറഞ്ഞു, ”എനിക്ക് ഇഷ്ടമുള്ള സിനിമയിൽ ഞാൻ അഭിനയിക്കും അത് വേറാരും അറിയേണ്ട” എന്ന്. ഇത്രയും പറഞ്ഞ ശേഷം എന്നോട് ഇറങ്ങിപ്പോകാൻ പറഞ്ഞു. അവൾ എന്നോട് പറഞ്ഞത് മുഴുവനൊന്നും ഞാൻ ഇവിടെ പറയുന്നില്ല. എനിക്ക് പിറ്റേന്ന് ഷൂട്ടിങ് ഉള്ളതുകൊണ്ട് ഞാൻ അവിടെ നിന്നും പെട്ടെന്ന് തന്നെ പോയി. ഈ കുട്ടികൾ ഗേറ്റ് തുറന്ന് എന്നെ അകത്തേക്ക് കയറ്റി സംസാരിക്കാൻ ഇടയാക്കിയത് ഇങ്ങനെ വിഡിയോ എടുത്ത് ഇടാൻ ആയിരുന്നു എന്ന് ഞാൻ അറിഞ്ഞില്ല. പണ്ടൊക്കെ നമുക്ക് മക്കളോട് വല്ലതും ചോദിക്കാനും ശകാരിക്കാനും അർഹത ഉണ്ടായിരുന്നു. അത് അവർ അനുസരിക്കും. ഇപ്പോഴത്തെ കുട്ടികൾ അച്ഛൻ വഴക്ക് പറഞ്ഞാൽ പോലും അതും വിഡിയോ എടുത്തിടും.’ വിജയകുമാർ പറഞ്ഞു.
Comments