ധാക്ക: ഏകദിന ലോകകപ്പ് പടിവാതിലിൽ എത്തി നിൽക്കെ ബംഗ്ലാദേശിന്റെ എക്കാലത്തെയും മികച്ച ഓപ്പണിംഗ് ബാറ്റർ തമീം ഇഖ്ബാൽ അപ്രതീക്ഷിതമായി ക്രിക്കറ്റിനോട് വിടപറഞ്ഞു. അഫ്ഗാനിസ്ഥാനുമായി നടക്കുന്ന പരമ്പരയിലെ ആദ്യ മത്സരത്തിൽ പരാജയപ്പെട്ടതിന് പിന്നാലെയാണ് ക്യാപ്റ്റന്റെ തീരുമാനം. മത്സര ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് താരം തീരുമാനം അറിയിച്ചത്. 34ാം വയസിലാണ് താരത്തിന്റെ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കൽ
‘ഞാൻ എന്റെ കരിയർ അവസാനിപ്പിക്കുന്നു. എന്റെ ഏറ്റവും മികച്ചത് ഞാൻ നൽകി കഴിഞ്ഞു.ഈ നിമിഷം അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതായി ഞാൻ പ്രഖ്യാപിക്കുന്നു. ഇന്നലെ അഫ്ഗാനിസ്ഥാനെതിരെ നടന്നതാണ് എന്റെ അവസാനത്തെ അന്താരാഷ്‌ട്ര മത്സരം’, തമീം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ‘ഇത് പെട്ടെന്ന് എടുത്ത തീരുമാനമല്ല. ഈ വലിയ യാത്രയിൽ എന്റെ കൂടെ നിന്ന എന്റെ സഹതാരങ്ങളോടും കോച്ചിനോടും ബിസിബി അധികൃതരോടും കുടുംബാംഗങ്ങളോടും എന്റെ നന്ദി അറിയിക്കുന്നു.
നിങ്ങൾ എന്നിൽ വിശ്വാസമർപ്പിച്ചു. ആരാധകരോടും നന്ദി പറയുന്നു. നിങ്ങളുടെ സ്നേഹവും വിശ്വാസവുമാണ് ബംഗ്ലാദേശിന് വേണ്ടി എന്റെ ഏറ്റവും മികച്ചത് നൽകാൻ പ്രേരിപ്പിച്ചത്. എന്റെ ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്കും നിങ്ങളുടെ പ്രാർത്ഥന ആവശ്യമാണ്’, തമീം നിറകണ്ണുകളോടെ പറഞ്ഞു.
2007ലാണ് തമീം ബംഗ്ലാദേശ് ജഴ്സിയിൽ അരങ്ങേറുന്നത്. ബംഗ്ലാദേശിന് വേണ്ടി ഏറ്റവും കൂടുതൽ ഏകദിന റൺസും സെഞ്ച്വറികളും നേടിയ താരമാണ് തമീം. 241 ഏകദിന മത്സരങ്ങളിൽ നിന്ന് 14 സെഞ്ച്വറികളും 8313 റൺസുമാണ് സമ്പാദ്യം. കഴിഞ്ഞ വർഷം ട്വന്റി20യിൽ നിന്നും ഈ വർഷം ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും തമീം വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. 70 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 10 സെഞ്ചുറിയും 31 അർധ സെഞ്ച്വറിയുമടക്കം 5134 റൺസ് നേടി. 78 ട്വന്റി 20 മത്സരങ്ങളിൽ നിന്ന് 1758 റൺസും നേടിയിട്ടുണ്ട്.















