മലപ്പുറം: മലപ്പുറം ജില്ലയിലെ സ്‌കൂൾ കുട്ടികൾ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം. ജില്ലയിൽ എച്ച്1എൻ1 പനി വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് നിർദ്ദേശം. കൊറോണയ്‌ക്ക് സമാനമായി വായുവിലൂടെയാണ് എച്ച്1എൻ1 വൈറസും പരക്കുന്നത്. കുട്ടികളെ മാത്രമല്ല മുതിർന്നവരെയും രോഗം ഗുരുതരമായി ബാധിച്ചേക്കാം. മാസ്‌കിന്റെ ഉപയോഗത്തിലൂടെ രോഗവ്യാപനം തടയാനാവുന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകൂട്ടൽ. മലപ്പുറത്ത് സ്ഥിരീകരിച്ച നാല് എച്ച്1 എൻ1 മരണങ്ങളിൽ മൂന്നും കുട്ടികളാണ്.
മലപ്പുറത്ത് 2009-ന് ശേഷം കൂടുതൽ എച്ച്1എൻ1 രോഗം റിപ്പോർട്ട് ചെയ്യുന്നത് ഇപ്പോഴാണ്. ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം കൊച്ചുകുട്ടികളിലാണ് കൂടുതലായി രോഗം കണ്ട് തുടങ്ങിയിരിക്കുന്നത്. പനി, ചുമ, ശ്വാസംമുട്ടൽ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. എത്രയും വേഗം ചികിത്സ തേടിയാൽ രോഗം ഗുരുതരമാവാതെ രക്ഷപ്പെടാം.
ജില്ലയിലെ നഗരസഭകളിൽ ഡെങ്കിപ്പനിക്കും സാദ്ധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. നിലമ്പൂർ, പരപ്പനങ്ങാടി, താനൂർ, പെരിന്തൽമണ്ണ എന്നിവിടങ്ങളിലാണ് കൂടുതൽ സാദ്ധ്യത. ബോട്ടുകളിൽ കെട്ടിക്കിടക്കുന്ന വെള്ളമാണ് താനൂർ, പരപ്പനങ്ങാടി മേഖലകളിലെ ഭീഷണി. ജില്ലയിൽ നിലവിൽ റിപ്പോർട്ട് ചെയ്യുന്നതിൽ ഏറെയും ഡെങ്കി ടൈപ്പ് 3 വൈറസാണ്. 2019ലാണ് ഇതിന് മുമ്പ് ടൈപ്പ് 3 വൈറസ് വ്യാപനമുണ്ടായത്.
എച്ച്1 എൻ1 പനിയെ കൂടാതെ എലിപ്പനി ബാധിതരുടെ എണ്ണവും വർദ്ധിച്ചു വരികയാണ്. ജൂൺ മുതൽ അഞ്ച് മരണങ്ങളാണ് എലിപ്പനി ബാധിച്ച് രേഖപ്പെടുത്തിയത്. നിലവിൽ 55 പേർക്ക് രോഗം സ്ഥിരീകരിച്ചു. സാധാരണയായി രണ്ടാഴ്ച കൊണ്ടാണ് എലിപ്പനി മൂർച്ഛിക്കുന്നതെങ്കിൽ ഇപ്പോൾ രോഗം ബാധിക്കുന്നവർ പെട്ടെന്ന് മരണപ്പെടുന്ന സ്ഥിതിയാണുള്ളത്. രോഗം ബാധിച്ചാൽ മൂന്നാം ദിവസം കരളിനെയും വൃക്കയേയും ബാധിക്കുന്ന തരത്തിലേയ്‌ക്ക് മാറിയിരിക്കുകയാണ്. അസുഖം വരാതെ നോക്കാൻ പരമാവധി മലിനജലത്തിൽ ചവിട്ടാതിരിക്കാനും സമ്പർക്കം ഉണ്ടാതിരിക്കാനും ശ്രമിക്കുക. ശരീരത്തിൽ മുറിവുകൾ ഉള്ളവർ കൂടുതൽ ശ്രദ്ധ ചെലുത്തുക.















