അഹമ്മദാബാദ് : ഇഷ്ടികകളത്തിലെ ജോലിയ്‌ക്കിടെ പഠിച്ച് നീറ്റ് പരീക്ഷയിൽ വിജയം സ്വന്തമാക്കിയ യമുനയ്‌ക്ക് സഹായവുമായി ഭൂപേഷ് ഭാഗൽ സർക്കാർ .ഛത്തീസ്ഗഡിലെ ദുർഗിലെ ദുമർദിഹ് ഗ്രാമവാസിയായ ബൈജാനാഥ് ചക്രധാരിയുടെ മകളാണ് യമുന . നാലാം ശ്രമത്തിലാണ് യമുന നീറ്റ് പരീക്ഷ പാസായത് . ‘ ഞാൻ 4 വർഷമായി തുടർച്ചയായി ശ്രമിക്കുകയായിരുന്നു. ഓരോ തവണയും എം ബി ബി എസിനായി നിശ്ചിത മാർക്ക് ലഭിച്ചില്ല . ഇത്തവണ നീറ്റിന് യോഗ്യത നേടിയില്ലെങ്കിൽ തുടർപഠനം നിർത്തണമെന്ന് അച്ഛൻ കർക്കശമായി പറഞ്ഞു, എന്നാൽ ഇത്രയും വർഷത്തെ കഠിനാധ്വാനം ഫലം കണ്ടു. നീറ്റ് പരീക്ഷയിൽ 516 മാർക്ക് നേടി. ഓൾ ഇന്ത്യ റാങ്ക് 92,000 ന് അടുത്താണ്, കാറ്റഗറി റാങ്ക് 42,000 ആണ്. MBBS തീർച്ചയായും കിട്ടും! ‘ യമുന പറയുന്നു.
പഠനച്ചെലവ് എങ്ങനെ നിറവേറ്റുമെന്ന ആശങ്കയിലായിരുന്നു കുടുംബം ഇതുവരെ. എന്നാൽ ജില്ലാ എംപിയും സംസ്ഥാന സർക്കാരും മുഴുവൻ ചെലവും വഹിക്കുമെന്ന് ഉറപ്പുനൽകിയിട്ടുണ്ടെന്ന് ബൈജു ചക്രധാരി പറഞ്ഞു.
എല്ലാ ദിവസവും 6 മണിക്കൂർ ഇഷ്ടിക കളത്തിൽ ജോലി ചെയ്യാറുണ്ട് യമുന . പഠനവും മിക്കപ്പോഴും അവിടെയാകും . ‘ ചിലപ്പോഴൊക്കെ തളർന്നു പോകും, അങ്ങനെ കുറച്ചുനേരം നിർത്തിയ ശേഷം വീണ്ടും ഇഷ്ടിക ഉണ്ടാക്കാൻ തുടങ്ങും. ഇഷ്ടിക ഉണ്ടാക്കിയില്ലെങ്കിൽ വീട് പട്ടിണിയാകും . ചിലപ്പോൾ ക്ഷീണം കാരണം പഠിക്കാൻ പോലും തോന്നിയില്ല, എന്നിട്ടും എനിക്ക് ഒരേയൊരു സ്വപ്നം മാത്രമേ ഉണ്ടായിരുന്നുള്ളൂ – എങ്ങനെയും ഡോക്ടറാകണം.‘ – യമുന പറഞ്ഞു. മകൾ പത്താം ക്ലാസ് പരീക്ഷ പാസായതിന് പിന്നാലെ ഭക്ഷണം പോലും കുറച്ച പിതാവ് ആ പൈസയും കൂടി നൽകിയാണ് തന്റെ പഠിപ്പിച്ചതെന്ന് യമുനയ്‌ക്കറിയാം . അതുകൊണ്ട് തന്നെ ഇനി തങ്ങളുടെ ജീവിതം സന്തോഷകരമാകുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.















