ദേശീയ വിദ്യാർത്ഥി പ്രസ്ഥാനമായ എബിവിപി എഴുപത്തിയഞ്ച് വർഷങ്ങൾ പിന്നിടുകയാണ്. സഹനത്തിന്റെ, സമരത്തിന്റെ, സേവനത്തിന്റെ, മുക്കാൽ നൂറ്റാണ്ട്. സ്വതന്ത്ര ഭാരതം കണ്ട ഒരുപാട് ചരിത്രങ്ങളോടൊപ്പം നടക്കാനും സാക്ഷ്യം വഹിക്കാനും വിദ്യാർത്ഥി പരിഷത്തിന് സാധിച്ചു. 1947 ൽ സ്വാതന്ത്ര്യം നേടിയ രാഷ്‌ട്രത്തിന്റെ ശക്തിസ്രോതസുകളായ യുവസമൂഹത്തിന് വഴികാട്ടിയാവുക എന്ന നിശ്ചയദാർഢ്യത്തോടെയാണ് എബിവിപി രൂപീകൃതമാവുന്നത്. 1948 ൽ പ്രവർത്തനമാരംഭിച്ച് 1949 ജൂലൈ 9 ന് രെജിസ്റ്റർ ചെയ്യപ്പെട്ടു. രാഷ്‌ട്രീയത്തിനുമപ്പുറം രാഷ്‌ട്രമാണ് പ്രധാനം എന്ന ഉറച്ച ബോധ്യമാണ് എബിവിപി പ്രവർത്തകരെ മുന്നോട്ട് നയിക്കുന്നത്. ആ കാഴ്ചപ്പാടാണ് എബിവിപി യെ ലോകത്തിലെ ഏറ്റവും വലിയ വിദ്യാർഥി പ്രസ്ഥനമാക്കി മാറ്റിയതും.
കഴിഞ്ഞ ഏഴര തിറ്റാണ്ടുകളായി യുവാക്കളെ ദേശീയയതയിലേക്കാകർഷിക്കുന്നതിൽ എബിവിപി പ്രധാന പങ്ക് വഹിക്കുന്നുണ്ട്. സ്വാമി വിവേകാനന്ദന്റെ ചിന്തകളും ആദർശങ്ങളും പിന്തുടർന്ന് എബിവിപി രാഷ്‌ട്രനിർമ്മാണത്തിന്റെ പാതയിലാണ് സഞ്ചരിക്കുന്നത്. ഇന്നത്തെ വിദ്യാർത്ഥി നാളത്തെ പൗരൻ എന്ന പൊതുബോധത്തെ തിരുത്തി “ഇന്നത്തെ വിദ്യാർത്ഥി ഇന്നത്തെ പൗരൻ” എന്ന ആശയമാണ് എബിവിപി ഉയർത്തിപ്പിടിക്കുന്നത്. കലാലയങ്ങളിൽ ദേശീയതയുടെ, രാജ്യസ്നേഹത്തിന്റെ, ചങ്കുറപ്പിന്റെ, അതിജീവനത്തിന്റെ , പോരാട്ടവീര്യമുള്ള ‘സിംഹവിക്രമശാലികളായ’ പതിനായിരക്കണക്കിനു പ്രവർത്തകരെ സൃഷ്‌ടിക്കാൻ എബിവിപിക്കു സാധിച്ചിരിക്കുന്നു. എബിവിപി കാലഘട്ടത്തിലെ ബന്ധങ്ങളുടെ ഊഷ്മളത ജീവിതപ്രതിസന്ധിയിൽ പോലും പലർക്കും താങ്ങും തണലുമാണ്.
എബിവിപിയുടെ പ്രവർത്തനം സമൂഹത്തിന്റെ വിവിധ മേഖലകളിലേക്ക് സഹായഹസ്തവുമായി കടന്ന് ചെല്ലുകയാണിന്ന്. ക്രിയാത്മകമായ പ്രവർത്തനം ഉർജ്ജിതപ്പെടുത്തുന്നതിന് പതിനാറോളം വിങ്ങുകൾ എബിവിപിയ്‌ക്ക് കീഴിൽ പ്രവർത്തിക്കുന്നു. “സ്റ്റുഡന്റ് ഫോർ സേവ” (SFS) സേവന പ്രവർത്തനങ്ങൾ ഏകോപ്പിക്കുകയാണ്. രാജ്യത്തെ ഒരു ലക്ഷത്തിലധികം ഗ്രാമങ്ങളിൽ എസ്എഫ്എസിന്റെ നേതൃത്വത്തിൽ “ഋതുമതി അഭിയാൻ” എന്ന പേരിൽ ആർത്തവ ശുചിത്വത്തെപ്പറ്റി ബോധവൽക്കരണവും നാപ്കിൻ വിതരണവും നടന്നുവരുന്നു. സ്റ്റുഡന്റ് ഫോർ ഡെവലപ്മെന്റിന്റെ നേതൃത്വത്തിൽ പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചെയ്യുന്നു.
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ രാഷ്‌ട്രവിരുദ്ധ ശക്തീകൾ വേരോട്ടമുണ്ടാക്കി ആ പ്രദേശങ്ങൾ രാജ്യത്തിന്റെ ഭാഗമല്ല എന്ന ആശയം വിതറിയകാലം, ആ വിഘടനവാദത്തെ ക്രിയാത്മകമായി നേരിട്ടത് എബിവിപിയാണ്. രാഷ്‌ട്രവിരുദ്ധ ശക്തികളെ നേരിടാനും ദേശീയോദ്‍ഗ്രഥനം സാധ്യമാക്കാനും എബിവിപി ആരംഭിച്ച “സ്റ്റുഡന്റസ് എക്സ്പീരിയൻസ് ഇൻ ഇൻ്റർസ്റ്റേറ്റ് ലിവിംഗ്” SEIL എന്ന ആശയത്തിലൂടെ സാധിച്ചു. അതുവഴി വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ദേശീയ കാഴ്ചപ്പാട് വളർത്താനും വിഘടനവാദ പ്രവർത്തനങ്ങളെ തളർത്താനും സാധിച്ചു. കഴിഞ്ഞ അൻപതിലധികം വർഷങ്ങളായി SEIL യാത്ര വളരെ മികച്ച രീതിയിൽ തുടർന്നുവരുന്നു. ഈ വർഷം 472 വടക്ക് കിഴക്കൻ വിദ്യാർത്ഥികൾ മറ്റ് 22 സംസ്ഥാനങ്ങളിലായി 64 സ്ഥലങ്ങൾ സന്ദർശിച്ചു. സ്റ്റാർട്ടപ്പ് പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ ആശയങ്ങളെ പരിപോഷിപ്പിക്കുന്നതിനും “സവിഷക്കാർ”, എംബിബിഎസ് വിദ്യാർഥികൾക്ക് വേണ്ടി മെഡിവിഷൻ, ആയുർവേദ വിദ്യാർഥികൾക്ക് വേണ്ടി ജിജ്ഞാസ, റിസർച്ച് വിദ്യാർഥികൾക്ക് വേണ്ടി ശോദ്, അഗ്രികൾച്ചർ വിദ്യാർഥികൾക്ക് വേണ്ടി അഗ്രിവിഷൻ തുടങ്ങി വിവിധ മേഖലകളിലെ വിദ്യാർഥികൾക്ക് ആവശ്യമായ പിന്തുണനൽകുന്നതിന് 16 ഓളം വിങ്ങുകൾ പ്രവർത്തിക്കുന്നു. ഇതിലൂടെ വർക്ക് ഷോപ്പുകളും അക്കാദമിക്ക് പ്രവർത്തനങ്ങളിൽ പിന്തുണയ്‌ക്കുന്നതിനും ജോബ് പ്ലേസ്മെൻ്റ് ഉൾപ്പടെ നടത്തുന്നതിനുള്ള പ്രവർത്തനങ്ങൾ എബിവിപി യുടെ നേതൃത്വതിൽ നടന്നുവരുന്നു.
സമരതീക്ഷ്ണമാണ് എബിവിപി യുടെ ചരിത്രം. ജീവിതത്തിൽ അഭിമാനവും, ആത്മവിശ്വാസവും, പ്രതിസന്ധികളെ തരണം ചെയ്യാനുള്ള ശേഷിയും, പോരാട്ടവീര്യവും എബിവിപി വിദ്യാർത്ഥികൾക്ക് നൽകി.അങ്ങനെ ഭാരതീയ സമൂഹത്തിന് വലിയ സംഭാവനകൾ നൽകാൻ എബിവിപിയ്‌ക്ക് സാധിച്ചു.ഇന്ന് എബിവിപിക്കാരനായ പ്രധാനമന്ത്രിയെയും, ഉപരാഷ്‌ട്രപതിയെയും, നിരവധി മുഖ്യമന്ത്രിമാരെയും ഗവർണർമാരെയും സൃഷ്‌ടിക്കാൻ പ്രസ്ഥാനത്തിന് കഴിഞ്ഞു. അധികാര ലാളനയിൽ നിന്നും ഒഴിഞ്ഞ് സമൂഹത്തിന്റ വിവിധ മേഖലകളിൽ എബിവിപി നൽകിയ ഊർജത്തിൽ ജീവിതവിജയം കൈവരിച്ച പതിനായിരക്കണക്കിന് പേരെ കാണാൻ കഴിയും. നിരവധി പേരുടെ ത്യാഗത്തിന്റെ, സഹനത്തിന്റെ കരുത്തിലാണ് എബിവിപി യുടെ വളർച്ച. കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും പ്രസ്‌ഥാനത്തെ വളർത്താൻ വേണ്ടി ജീവൻ നൽകിയ വീര ബലിദാനികളുടെ ഓർമകൾക്കു മുന്നിൽ സംഘടയുടെ ഓരോ പ്രവർത്തകനും എന്നും പ്രണാമങ്ങൾ അർപ്പിക്കുന്നുണ്ട്.
90 കളിൽ കശ്മീരിൽ ത്രിവർന്നപതാക ഉയർത്താൻ പറ്റില്ലെന്നു തീവ്രവാദികൽ ഫത്വഇറക്കി. അപ്പോൾ എബിവിപി അതിനെ വെല്ലുവിളിച്ചുകൊണ്ട് കശ്മീർ മുതൽ കന്യാകുമാരി വരെ ലക്ഷക്കണക്കിന് പ്രവർത്തകരെ സംഘടിപ്പിച്ചുകൊണ്ട് ചലോ കശ്മീർ നടത്തുകയും രാജ്യത്തിന്റെ പതാക ഉയർത്തുകയും ചെയ്തു.
കിഴക്കൻ സംസ്ഥാനങ്ങൾ വഴി വൻ തോതിൽ ബംഗ്ലാദേശി നുഴഞ്ഞുകയറ്റം ഉണ്ടായ സമയത്ത് “ചലോ ചിക്കൻ നെക്ക്” എന്നപേരിൽ ലക്ഷങ്ങളെ സംഘടിപ്പിച്ച് പ്രതിഷേധമറിയിച്ചു.
കേരളത്തിലെ കമ്മ്യുണിസ്റ്റ് അക്രമങ്ങൾക്കെതിരെ ഒരുലക്ഷം വിദ്യാർത്ഥികളെ അണിനിരത്തി “ചലോകേരള” എന്നപേരിൽ കേരളം കണ്ടതിൽ വെച്ച് ഏറ്റവും വലിയ വിദ്യാർത്ഥി പ്രതിഷേധസംഗമം നടത്തി. വന്ദേമാതരം ഇന്ത്യയുടെ ദേശീയഗീതമായി അംഗീകരിച്ചത് എബിവിപി യുടെ പോരാട്ടത്തിലൂടെയാണ്. 18 തികഞ്ഞവർക്ക് വോട്ടവകാശംനൽകാൻ വേണ്ടിയും സമ്പത്തികാസമത്വം ഒഴിവാക്കാൻ യൂണിഫോമിനുവേണ്ടിയും തെരുവിലിറങ്ങി വിദ്യാർഥികളുടെ അവകാശങ്ങൾ നേടിയെടുക്കാൻ മുൻപന്തിയിലായിരുന്ന പ്രസ്ഥാനമാണ് എബിവിപി.
അടിയന്തിരാവസ്ഥക്കാലത്ത് ഭരണകൂടഭീകരതക്കെതിരെ പ്രതികരിച്ച ഏക വിദ്യാർഥി സംഘടന എബിവിപി മാത്രമാണ്. ജെ പി മൂവ്മെന്റിന്റെ നെടും തൂൺ തന്നെ എ ബി വി പി ആയിരുന്നു. എ ബി വിപിയുടെ തീപ്പന്താങ്കിത കാവിപ്പതാകയുടെ തണലിലാണ് ഇന്ദിരാഫാസിസത്തിനെതിരെ മധ്യേന്ത്യയിലെ കലാലയങ്ങളിൽ നിന്നും വിദ്യാർഥികൾ സമരമുഖത്തേക്കു ചാടിയിറങ്ങിയത്. പതിനായിരക്കണക്കിന് പ്രവർത്തകരാണ് ജയിൽവസമനുഷ്ട്ടിച്ചത്. ഏറ്റവും സമീപകാലത്തെ എടുത്തു പറയേണ്ട സമരം കേരളത്തിലാണ് നടന്നത്. എറണാകുളത്തെ ലേക്ക് ഷോർ ആശുപത്രി ഉൾപ്പെട്ട അവയവക്കച്ചവടത്തിനെതിരെ സുശക്തമായി സമരരംഗത്തു വന്ന ഏക വിദ്യാർത്ഥി പ്രസ്ഥാനം എ ബി വി പി യാണ്.
രാഷ്‌ട്രത്തിന്റെ നാഡീഞരമ്പുകളായ എല്ലാ വിദ്യാലയങ്ങളിലും ഇന്ന് തീപ്പന്താങ്കിത കാവിപ്പതാക ഉയർന്നുയർന്നു പറക്കുന്നു.രാജ്യമൊട്ടാകെ ആയിരത്തഞ്ഞുറിലധികം മുഴുവൻസമയ പ്രവർത്തകരാണ് എബിവിപി യ്‌ക്കുള്ളത്. 22 ഓളം രാജ്യങ്ങളിൽ വേൾഡ് ഓർഗനൈസേഷൻ ഓഫ് സ്റ്റുഡൻ്റ്സ് ആൻഡ് യൂത്ത് (WOSY) എന്ന പേരിൽ എബിവിപി പ്രവർത്തിക്കുന്നു. അൻപത് ലക്ഷത്തിലധികം വിദ്യാർത്ഥികൾ ഓരോ വർഷവും അംഗത്വം എടുക്കുന്നു. അമൃത കാലത്ത് “ജ്ഞാനം ശീലം ഏകത” എന്ന മുദ്രാവാക്യമുയർത്തി രാഷ്‌ട്രത്തിന്റെ കരുത്തായി എബിവിപി അതിന്റെ “ധേയയാത്ര” അനസ്യൂതം തുടരുകയാണ്.
NCT ശ്രീഹരി
സംസ്ഥാന സെക്രട്ടറി
എബിവിപി കേരള ഘടകം
Comments