പാലക്കാട്: ഏക സിവിൽ കോഡ് വിഷയത്തിൽ പ്രതികരണവുമായി സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.വിജയരാഘൻ. ശരിയത്ത്, ഏകീകൃത സിവിൽകോഡ് വിഷയത്തിൽ ഇഎംഎസ് സ്വീകരിച്ചത് ശരിയായ നിലപാടുകളായിരുന്നെന്ന് വിജയരാഘവൻ പറഞ്ഞു. അത് കാൽനൂറ്റാണ്ട് മുമ്പുണ്ടായ കാര്യമാണ്. ആ ചർച്ചയിലേക്ക് ഇപ്പോൾ പോകണ്ടേതില്ല. അത്തരം പ്രസ്താവനകൾ ഉയർത്തിപ്പിടിച്ചുള്ള ചർച്ചകൾ ഇപ്പോൾ അപ്രസക്തമാണെന്നും വിജയരാഘവൻ പറഞ്ഞു.
ശരിയത്തിനെ ചൊല്ലി വിവാദങ്ങൾ ഒന്നുംതന്നെ അക്കാലത്ത് നടന്നില്ലെന്നും വിജയരാഘവൻ പറഞ്ഞു. ഇഎംഎസ് ഉന്നയിച്ച കാര്യങ്ങൾ തെറ്റായി വ്യാഖ്യാനിച്ച് അദ്ദേഹം ശരിയത്തിന് എതിരാണെന്ന് അന്ന് പ്രചരിപ്പിച്ചിരുന്നു. അത്തരം ചർച്ചകൾ മുൻപേ തന്നെ അപ്രസക്തമായതാണെന്നും വിജയരാഘവൻ പറഞ്ഞു. ഇഎംഎസ് ഇക്കാര്യം ഉന്നയിക്കുമ്പോൾ കേന്ദ്രത്തിൽ ബിജെപിയായിരുന്നില്ല അധികാരത്തിൽ. അന്നത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയോ ആഭ്യന്തര മന്ത്രി അമിത് ഷായോ ആയിരുന്നില്ല. അതിനാൽ ഇക്കാലത്ത് 25 വർഷങ്ങൾക്ക് മുൻപുള്ള പ്രസ്താവന ഉയർത്തിപ്പിടിച്ച് വാദങ്ങൾ ഉന്നയിക്കുന്നത് ശരിയല്ലെന്നും വിജയരാഘവൻ പറഞ്ഞു.
ഏകീകൃത സിവിൽ കോഡിനെതിരെ പ്രചരണം നടത്തി മുസ്ലീം വോട്ടുകൾ സമാഹരിക്കാനുള്ള ശ്രമങ്ങൾ നടക്കവെയാണ് വിഷയത്തിൽ മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായിരുന്ന ഇഎംഎസ് നടത്തിയ പരാമർശം വീണ്ടും ചർച്ചയായത്. ശരിയത്തിനെ അംഗീകരിക്കരുതെന്നും രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കണമെന്നും ഇഎംഎസ് അഭിപ്രായപ്പെട്ടിരുന്നു. ആ പരാമർശത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ സിപിഎം പ്രതിരോധത്തിലാകുകയായിരുന്നു. സമസ്ത നേതാക്കൾ തന്നെ സിപിഎമ്മിന്റെ ഉദ്ദേശ ശുദ്ധി ചോദ്യം ചെയ്തുകൊണ്ട് രംഗത്തെത്തി. ഈ സാഹചര്യത്തിലാണ് വിവാദ വീഡിയോയിൽ പ്രതികരണവുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തന്നെ രംഗത്തുവന്നിരിക്കുന്നത്.
Comments