തിരുവന്തപുരം : സംസ്ഥാനത്ത് പനി മരണങ്ങളിലും വ്യാപക ക്രമക്കേട്. കണക്കുകൾ കൃത്യമായി പുറത്തുവിടാതെ ആരോഗ്യ വകുപ്പ്. പ്രതിദിനം കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും എണ്ണം കുറച്ചാണ് ഔദ്യോഗിക വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതെന്നാണ് വിവരം.
സംസ്ഥാനത്ത് പനി രോഗികളുടെ എണ്ണം പുറത്തുവിടുന്നതിൽ ആരോഗ്യ വകുപ്പ് ഒളിച്ചുകളി നടത്തുന്ന വാർത്ത ജനം ടിവി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ മരണം പ്രസിദ്ധീകരിക്കുന്നതിലും അവ്യക്തത നിലനിൽക്കുന്നുണ്ട്. ഒരോ ജില്ലകളിലേയും കൃത്യമായ കണക്കല്ല ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കുന്നത്. കഴിഞ്ഞ ദിവസം ആറ് മരണം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തപ്പോൾ എണ്ണം കുറച്ചാണ് ആരോഗ്യ വകുപ്പ് പുറത്ത് വിട്ടത്.
പകർച്ചപ്പനിയുടെ കൃത്യമായ വിവരങ്ങളെക്കുറിച്ച് മാദ്ധ്യമങ്ങളോട് ഒരക്ഷരം മിണ്ടരുതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് ആരോഗ്യവകുപ്പിന്റെ നിർദേശമുണ്ടെന്ന വാർത്ത നേരത്തെ പുറത്ത് വന്നിരുന്നു. ശുചീകരണ പ്രവർത്തനങ്ങളിലുൾപ്പടെ സർക്കാരിനുണ്ടായ വീഴ്ചയാണ് പകർച്ചപ്പനി ഗുരുതരമാകാൻ കാരണം. ക്രമാതീതമായി രോഗികളുടെ എണ്ണം ഉയരുന്നത് വിമർശനങ്ങൾ ശക്തമാക്കുമെന്നതിനാലാണ് കൃത്യമായ കണക്കുകൾ പുറത്തുവിടാതെ സർക്കാർ ഒളിച്ചു കളിക്കുന്നത്. അതോടൊപ്പം സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം കുറയാതെ തുടരുന്നത് കടുത്ത ആശങ്കയാണ്. വൈറൽ പനിക്കൊപ്പംH1N1 , എലിപ്പനി എന്നിവ ബാധിക്കുന്നതും കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്.
Comments