കേരളബ്ലാസ്റ്റേഴ്‌സിന്റെ ഇന്ത്യൻ സൂപ്പർ താരം സഹൽ അബ്ദുൽ സമദിനെ മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌സ് റാഞ്ചിയെന്ന് സൂചന. സഹൽ അടുത്ത സീസണിൽ ടീമിനൊപ്പം ഉണ്ടാവില്ലെന്ന് ഏകദേശം ഉറപ്പായി. കൈമാറ്റ കാര്യത്തിലെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടായേക്കും. പൊന്നും വിലയുള്ള മദ്ധ്യനിര താരത്തിനായി നേരത്തെ തന്നെ നാലു ടീമുകൾ രംഗത്തുണ്ടായിരുന്നു.ആറ് വര്‍ഷത്തെ കരിയറിന് ശേഷമാണ് സഹല്‍ ബ്ലാസ്റ്റേഴ്‌സ് വിടാനൊരുങ്ങുന്നത്.
ഇന്ത്യയിലെ റെക്കോര്‍ഡ് ട്രാന്‍സ്ഫര്‍ ഫീ ആയിരിക്കും കേരള ബ്ലാസ്റ്റേഴ്‌സ് ലഭിക്കുക. അടുത്ത ആഴ്ച പ്രഖ്യാപമുണ്ടാകുമെന്ന് iftwc റിപ്പോര്‍ട്ട് ചെയ്യുന്നു. താരത്തെ കൈമാറുന്നതില്‍ ഇതിനകം തന്നെ ആരാധകര്‍ പ്രതിഷേധമറിയിച്ചിട്ടുണ്ട്. സമൂഹമാദ്ധ്യമങ്ങളില്‍ ക്ലബിനെതിരെ വിമര്‍ശനം ഉയരുകയാണ്.
രണ്ടര കോടിക്കൊപ്പം ഒരു താരത്തെക്കൂടി കൈമാറുമെന്നാണ് വിവരം. 2025വരെ സഹലിന് കേരള ബ്ലാസ്റ്റേഴ്‌സിൽ കരാറുണ്ട്. അതേസമയം താരത്തെ കൈവിട്ടാൽ ക്ലബ് വലിയ വിമർശനം നേരിടേണ്ടിവരും. ബെംഗളൂരു എഫ്സി, മുംബൈ സിറ്റി എഫ്സി, ഒഡീഷ എഫ്സി, ചെന്നൈയിൻ എഫ്സി എന്നി ക്ലബ്ബുകളും സഹലിനെ സ്വന്തമാക്കാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നു.
2017-ലാണ് ഇദ്ദേഹം ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമാവുന്നത്. കഴിഞ്ഞ ഐഎസ്എൽ സീസണിൽ മൂന്ന് ഗോളുകളും രണ്ട് അസിസ്റ്റുകളും നേടിയിരുന്നു.സാഫ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്‌ക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയിരുന്നു.26 കാരനായ സഹൽ അബ്ദുൾ സമദ് സമീപകാലത്ത് രാജ്യത്ത് നിന്ന് ഏറ്റവും ജനപ്രിയമായ ഫുട്‌ബോൾ പ്രതിഭകളിൽ ഒരാളാണ്.
സന്തോഷ് ട്രോഫിയിലെ മിന്നുന്ന പ്രകടനത്തെത്തുടർന്ന് കേരള ബ്ലാസ്റ്റേഴ്സ് സഹലിനെ അവരുടെ ബി ടീമിലേക്ക് സൈൻ ചെയ്തു. അതിനുശേഷം സഹലിന്റെ ഉയർച്ച വളരെ വേഗത്തിൽ ആയിരുന്നു.കെബിഎഫ്സിക്കായി 97 മത്സരങ്ങളിൽ നിന്ന് 10 ഗോളുകളും ദേശീയ ടീമിനായി 25മത്സരങ്ങളിൽ നിന്ന് 3 ഗോളുകളും നേടിയിട്ടുണ്ട് ഈ മദ്ധ്യനിര താരം.
Comments