തിരുവനന്തപുരം : സംസ്ഥാനത്ത് പകർച്ചവ്യാധികൾ പിടിമുറിക്കിയ ഈ മഴക്കാലത്ത് നഷ്ടമായത് 113 ജീവനുകൾ. സാധാരണ പകർച്ചപനിയ്‌ക്ക് പുറമേ ഡെങ്കി,എലിപ്പനി,എച്ച് വൺ എൻ വൺ, സിക്ക എന്നിവയാണ് മരണകാരണങ്ങൾ. 3,80,186 പേരാണ് ഇക്കാലയളവിൽ പകർച്ചവ്യാധികൾക്കായി ചികിത്സതേടിയത്.
എലിപ്പനി മരണങ്ങളാണ് ഇതിലേറെയും. 37 ദിവസത്തിനിടെ 54 പേരാണ് ഡെങ്കിപനി കാരണം മരിച്ചത്. ജൂൺ ഒന്ന് മുതൽ കഴിഞ്ഞ ദിവസം വരെയുള്ള കണക്കാണിത്. ഈവർഷം ഇതുവരെ 65 പേരാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. ഇതിൽ ഭൂരിഭാഗവും ഒരുമാസത്തിനുള്ളിലാണെന്നത് ആരോഗ്യപ്രവർത്തകരെ ആശങ്കപ്പെടുത്തുന്നു. കൊതുക് നിർമാർജനത്തിലെ പാളിച്ചയും മഴക്കാല പൂർവശുചീകരണവും ഡ്രൈഡേയും കാര്യക്ഷമമാകാത്തതുമാണ് ഡെങ്കിപ്പനി ശക്തിപ്രാപിക്കാൻ കാരണമായത്.
എലിപ്പനിയും എച്ച്.വൺ എൻവണ്ണുമാണ് മഴക്കാലത്തെ മറ്റ് രണ്ട് ഭീഷണികൾ. 34 പേരാണ് എലിപ്പനി കാരണം ഇക്കാലയളവിൽ മരിച്ചത്. ഈവർഷം ഇതുവരെ 91 പേരാണ് ഇത്തരത്തിൽ മരിച്ചത്. മുൻ വർഷത്തെക്കാൾ എലിപ്പനി കേസുകളും മരണങ്ങളും ഇത്തവണയുണ്ടാകുമെന്ന് കണക്കുകളിൽ നിന്ന് വ്യക്തമാണ്. മാലിന്യനിർമാർജ്ജനത്തിലെ പാളിച്ചയാണ് എലിപ്പനിയ്‌ക്ക് കളമൊരുക്കിയത്. എച്ച് വൺ എൻ വൺ ബാധിച്ച് ഈ മഴക്കാലത്ത് 16പേരും സിക്ക ബാധിച്ച് അഞ്ച് പേരുടെയും ജീവൻ നഷ്ടമായി.
Comments