ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ കനത്ത മഴയുടെ പശ്ചാത്തലത്തിൽ പല ജില്ലകളിലും കേന്ദ്രകാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജൂലൈ 12 വരെയാണ് റെഡ് അലർട്ട് മുന്നറിയിപ്പുള്ളത്. അമർനാഥ്, ബദരീനാഥ്, കേദാർനാഥ് യാത്രകൾ അടിയന്തിരമായി നിർത്തിവയ്‌ക്കാനും ഭക്തരോട് കൂടുതൽ മുന്നോട്ട് പോകരുതെന്നും കേന്ദ്രകാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ബദരീനാഥ്, ചമോലി, പിത്തോരഗഡ്, ധാർചുല, പൗരി ഗർവാൾ, ചമ്പാവത്ത്, നൈനിറ്റാൾ, ഉദ്ദം സിംഗ് നഗർ, ഉത്തരകാശി, രുദ്രപ്രയാഗ് തുടങ്ങി നിരവധി സ്ഥലങ്ങളിൽ കഴിഞ്ഞ രണ്ട് ദിവസമായി കനത്ത മഴയാണ്. മലയോര മേഖലകളിൽ പെയ്ത ശക്തമായ മഴ മണ്ണിടിച്ചിലിനും വെള്ളക്കെട്ടിനും ഗതാഗതക്കുരുക്കിനും കാരണമായിരുന്നു. മഴയെ തുടർന്നുണ്ടായ നീരൊഴുക്കിൽ മലമുകളിൽ നിന്നുള്ള അവശിഷ്ടങ്ങൾ കുത്തിയൊലിച്ചു ജനവാസമേഖലകളിലേക്കും എത്തി.
മണ്ണിടിച്ചിലിനെ തുടർന്ന് ചിങ്ക, ചമോലി ജില്ലകളിൽ ബദരിനാഥ് ദേശീയപാതയിലേക്കുള്ള റോഡ് അടച്ചു. നിലവിലെ കാലാവസ്ഥയിൽ മണ്ണിടിച്ചിലിലും അവശിഷ്ടങ്ങളിലും റോഡുകൾ തകർന്നതിനാൽ നിരവധി തീർത്ഥാടകരും വിനോദസഞ്ചാരികളും പലയിടത്തും കുടുങ്ങി. ഹരിദ്വാർ-ഡൽഹി ഹൈവേയിൽ വെള്ളം കെട്ടിനിന്നതിനാൽ ഗംഗയിൽ നിന്ന് വെള്ളം ശേഖരിക്കാൻ ഹരിദ്വാറിലേക്ക് പോയ തീർത്ഥാടകർ വലിയ ഗതാഗതക്കുരുക്കിൽ അകപ്പെട്ടു. ചിങ്കയ്‌ക്ക് സമീപമുള്ള മലയിൽ നിന്ന് വീഴുന്ന അവശിഷ്ടങ്ങളും പാറകളും വലിയ കല്ലുകളും കാരണം ബദരിനാഥ് ദേശീയ പാത തടസ്സപ്പെട്ടു.
വിനോദസഞ്ചാരികളും തീർത്ഥാടകരും മഴ മാറുന്നതുവരെ ഹരിദ്വാർ, ഡെറാഡൂൺ തുടങ്ങിയ വിമാനത്താവളത്തിൽ നിന്നും കൂടുതൽ മുന്നോട്ട് പോകരുതെന്ന് ഉത്തരാഖണ്ഡ് ഉദ്യോഗസ്ഥർ നിർദ്ദേശം നൽകി. ഉത്തരാഖണ്ഡിൽ ഇതുവരെ 200 ലധികം റോഡുകൾ ബാരിക്കേഡ് വെച്ച് തടഞ്ഞിട്ടുണ്ട്. കനത്ത മഴയെത്തുടർന്ന് നൈനിറ്റാൾ, മുസ്സൂറി, ലാൻസ്‌ഡൗൺ തുടങ്ങിയ പ്രധാന സ്ഥലങ്ങൾ പൂർണമായും വെള്ളത്തിനടിയിലാണ്. നൈനി നദിയിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് വിനോദസഞ്ചാരികളുടെ വാഹനങ്ങളും വെള്ളത്തിനടിയിലാണ്.
Comments