തിരുവനന്തപുരം: പനി കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ കഴിയാതെ കേരളം. പനി ബാധിച്ച് ഇന്ന് മാത്രം മരിച്ചത് നാല് പേരാണ്. എലിപ്പനി ബാധിച്ച് ഒരാളും ഡെങ്കിപ്പനി ബാധിച്ച് ഒരാളും മരിച്ചു. രണ്ട് പേരുടെ മരണം സംശയത്തിന്റെ നിഴലിലാണ്. 13,248 പേരാണ് ഇന്ന് പനിയ്ക്ക് ചികിത്സ തേടിയത്. പത്ത് പേർക്ക് എച്ച്1എൻ1 സ്ഥിരീകരിച്ചു. രണ്ട് പേർക്ക് മലേറിയയും സ്ഥിരീകരിച്ചു.
ഇന്നലെ എച്ച്1എൻ1, എലിപ്പനി എന്നിവ ബാധിച്ചായിരുന്നു മരണം. തൃശൂർ, പാലക്കാട് ജില്ലകളിലാണ് എലിപ്പനി മരണം. തിരുവനന്തപുരത്തും എറണാകുളത്തുമാണ് എച്ച്1എൻ1 മരണം റിപ്പോർട്ട് ചെയ്തത്. ആരോഗ്യ വകുപ്പിന് കീഴിലുള്ള പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും ജനങ്ങൾക്കും ആരോഗ്യ പ്രവർത്തകർക്കുമുള്ള സംശയങ്ങൾ ലഘൂകരിക്കുന്നതിനും കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്.
ആരോഗ്യ പ്രവർത്തകർക്ക് കൺട്രോൾ റൂം നമ്പരിലേക്കും പൊതുജനങ്ങൾക്ക് ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരുള്ള ദിശയിലെ നമ്പരിലേക്കും വിളിക്കാവുന്നതാണ്. ആരോഗ്യ പ്രവർത്തകർ 9995220557, 9037277026 എന്നീ നമ്പരുകളിലാണ് വിളിക്കേണ്ടത്. 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളിൽ ദിശയുടെ സേവനങ്ങൾ പൊതുജനങ്ങൾക്ക് 24 മണിക്കൂറും ലഭ്യമാണ്
Comments