ലണ്ടൻ:ഇന്ത്യൻ താരം രോഹൻ ബൊപ്പണ്ണയും ഓസ്‌ട്രേലിയൻ താരം മാത്യൂ എബ്ഡനും വിംമ്പിൾഡണിന്റെ പ്രീക്വാർട്ടറിലെത്തി. 68 മിനിറ്റിനുള്ളിലാണ് ബൊപ്പണ്ണ സഖ്യം വിജയിച്ചത്. ആറാം സീഡായ ബൊപ്പണ്ണയും എബ്ഡനും ബ്രിട്ടീഷ് ജോഡികളായ ജേക്കബ് ഫിയർലി-ജൊഹാന്നസ് സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്. 2023 വിംബിൾഡണിലെ പ്രായമേറിയ താരം കൂടിയാണ് 43കാരൻ ബൊപ്പണ്ണ.
ഈ വർഷമാദ്യം ഖത്തർ ഓപ്പണിലും ഇന്ത്യൻ വെൽസിലും കിരീടങ്ങൾ നേടിയ 43 കാരനായ ബൊപ്പണ്ണയും 35 കാരനായ എബ്ഡനും, 1-3 ന് പിന്നിലായപ്പോൾ പിന്നീട് ശക്തമായി തിരിച്ചുവരികയായിരുന്നു. താളം കണ്ടെത്തിയ ഇന്ത്യ-ഓസ്ട്രേലിയൻ ജോഡി സ്‌കോർ 4-4 ന് സമനിലയിലാക്കി. ബ്രിട്ടീഷ് സഖ്യം ചെറിയ ചെറുത്തുനിൽപ്പ് നടത്തിയെങ്കിലും ബൊപ്പണ്ണയും എബ്ഡനും മത്സരത്തിന്റെ നിയന്ത്രണം നിലനിർത്തി ആദ്യ സെറ്റ് പോക്കറ്റിലാക്കി. രണ്ടാം സെറ്റിൽ തകർപ്പൻ തുടക്കമിട്ട ഇന്ത്യ-ഓസ്ട്രേലിയൻ ജോഡി 4-1ന് മുന്നിലെത്തി. എതിർ സഖ്യം മത്സരത്തിലേക്ക് തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും ഇന്ത്യ-ഓസ്ട്രേലിയൻ ജോഡി വെല്ലുവിളി മറികടന്ന് മൂന്നാം റൗണ്ടിൽ സ്ഥാനം ഉറപ്പിക്കുകയായിരുന്നു.ചൊവ്വാഴ്ച പ്രീ ക്വാർട്ടറിൽ ഡച്ച്-അമേരിക്കൻ ജോഡിയായ ഡേവിഡ് പെൽ-റീസ് സ്റ്റാൾഡർ സഖ്യമാണ് എതിരാളികൾ.
അതേസമയം, ലോക ഒന്നാം നമ്പർ താരം കാർലോസ് അൽകാരാസ് വിംബിൾഡണിന്റെ പുരുഷ സിംഗിൾസ് ക്വാർട്ടർ ഫൈനലിലെത്തി. ഇന്ന് നടന്ന മത്സരത്തിൽ മുൻ റണ്ണറപ്പായ മാറ്റിയോ ബെറെറ്റിനിയെ പരാജയപ്പെടുത്തിയാണ് താരം വിംബിൾഡണിന്റെ ക്വാർട്ടർ ഫൈനലിലെത്തിയത്. എന്നാൽ പുരുഷ സിംഗിൾസിലെ അട്ടിമറിയിൽ 5-ാം സീഡ് ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ 5 സെറ്റ് നീണ്ട പോരാട്ടത്തിൽ വീഴ്‌ത്തി അമേരിക്കൻ താരം ക്രിസ്റ്റഫർ യൂബാങ്ക്‌സ് ക്വാർട്ടറിലെത്തിയത്. വിംബിൾഡൺ കന്നികാരനാണ് യൂബാങ്ക്‌സ്.
Comments