ഇന്ത്യൻ ഗ്രാൻഡ്പ്രീക്ക് ശേഷം രാജ്യം വേദിയാകുന്ന മോട്ടോർസ്പോർട് ഇവന്റ് മോട്ടോജിപി ഭാരതിനുള്ള ഒരുക്കങ്ങൾ അവസാന ലാപ്പിൽ.ഭാരത് ജിപി 2023 സെപ്റ്റംബർ 22 മുതൽ 24 വരെയാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഫോർമുല വൺ ഇന്ത്യൻ ഗ്രാൻഡ്പ്രീക്ക് ശേഷം രാജ്യം സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലിയ ഇവന്റാണിത്.
ലോകത്ത് ഏറ്റവും കൂടുതൽ പേർ കാണുന്ന അഞ്ചാമത്തെ ഇവന്റാണ് മോട്ടോജിപി. വിവിധ പ്ലാറ്റ്ഫോമുകളിലായി 350 കോടി തവണയാണ് ഇതിന്റെ വീഡിയോസ് വീക്ഷിക്കപ്പെടുന്നത്. കേന്ദ്ര കായിക മന്ത്രി അനുരാഗ് സിംഗ് ഠാക്കൂറിനെ മോട്ടോജിപി ഭാരതിന്റെ വിശിഷ്ടാതിഥിയായി കഴിഞ്ഞ ദിവസം സംഘാടകർ ക്ഷണിച്ചിരുന്നു. മോട്ടോജിപി ഇന്ത്യയിൽ ആദ്യമായാണ് നടക്കാൻ പോകുന്നതെന്നും ഗൗതം ബുദ്ധ് നഗറിൽ നടക്കുന്ന ഈ വലിയ പരിപാടി റേസിംഗ് ബൈക്ക് പ്രേമികൾക്ക് ഒരു ഉത്തേജനം നൽകുമെന്നാണ് മന്ത്രി പറഞ്ഞു.
മോട്ടോ ജിപി 2023 സീസണിലെ പതിമൂന്നാമത്തെ റേസ് ആണ് ഇന്ത്യയിൽ വെച്ച് നടത്തുന്നത്. ഹോണ്ട, അപ്രീലിയ, കെടിഎം, യമഹ, ഡ്യുക്കാട്ടി എന്നീ പ്രമുഖ ബ്രാൻഡുകൾ ഇവന്റിൽ പങ്കാളികളാകുന്നുണ്ട്.42 ടീമുകളിലായി 84 റൈഡേഴ്‌സ് പങ്കെടുക്കും.ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലെ ബുദ്ധ് ഇന്റർനാഷനൽ സർക്ക്യുട്ടിലൂടെയാണ് റേസിംഗ് ബൈക്കുകൾ ചീറിപ്പായുന്നത്.
ബുക്ക് മൈ ഷോ സൈറ്റിൽ നിന്ന് ടിക്കറ്റുകൾ ലഭ്യമാകും. മൂന്നു ദിവസത്തേക്കുള്ള ടിക്കറ്റുകൾക്ക് 800 രൂപ മുതൽ 40,000 രൂപവരെയാണ് നിരക്കുകൾ. ഒരുലക്ഷമാണ് സീറ്റിംഗ് കപ്പാസിറ്റി. മോട്ടോ ജിപി സെഷൻസ് 9ന് തുടങ്ങി 4.30ന് അവസാനിക്കും. തിങ്കളാഴ്ച ഒരുക്കങ്ങൾ വിലയിരുത്താൻ ഉന്നതതല യോഗങ്ങൾ നടന്നു.ഗൗതം ബുദ്ധ നഗർ പൊലീസ് ഉദ്യോഗസ്ഥർ, മോട്ടോജിപി ഒഫീഷ്യലുകൾ, ജെപി ഗ്രൂപ്പ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Comments