മലപ്പുറം: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി മുൻ ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു. സ്പീക്കർ എ.എൻ ഷംസീർ പങ്കെടുത്ത വേദിയിലാണ് കട്ജുവിന്റെ വിമർശനം. മികച്ച വിജയം നേടിയ കുട്ടികളെ ആദരിക്കാൻ മലപ്പുറത്ത് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു പ്രശ്നം പരിഹരിക്കാൻ കഴിയാത്തവർ രാജി വെച്ചു വീട്ടിൽ പോകണമെന്ന് കട്ജു പറഞ്ഞത്. വിദ്യാർത്ഥികളുടെ ജീവിതം വച്ച് കളിക്കുന്ന സർക്കാർ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ, അടുത്ത തിരഞ്ഞെടുപ്പിൽ സർക്കാരിനെതിരെ പ്രചാരണവുമായി ഇറങ്ങുമെന്നും സ്പീക്കറോട് അദ്ദേഹം പറഞ്ഞു.
മലബാറിൽ മാത്രം ഇത്തവണ 2,25702 കുട്ടികൾ പ്ലസ് വൺ പ്രവേശനത്തിന് യോഗ്യത നേടിയിട്ടുണ്ട്. എന്നാൽ നിലവിലുള്ള സീറ്റുകൾ 2,01,885 മാത്രമാണ്. സർക്കാർ പ്രഖ്യാപനമനുസരിച്ച് എല്ലാ സ്കൂളുകളിലും 30 ശതമാനം സീറ്റ് വർദ്ധനവ് നടപ്പാക്കിയാൽ 30,282 സീറ്റുകൾ ആവശ്യത്തിലധികം ഉണ്ടാകുമെന്നാണ് അധികൃതരുടെ വാദം. മറ്റ് സിലബസുകളിൽ പഠിച്ച കുട്ടികളുടെ കാര്യം നോക്കിയാൽ ഈ സീറ്റുകളും മതിയാകാതെ വരും. പ്ലസ് വൺ പ്രവേശനത്തിനുള്ള മൂന്ന് അലോട്ട്മെൻറുകൾ കഴിയുമ്പോഴും പാലക്കാട് മുതൽ കാസർകോട് വരെയുള്ള വടക്കൻ ജില്ലകളിലെ 40000-ൽ അധികം വിദ്യാർത്ഥികൾ സീറ്റ് കിട്ടാതെ നിൽക്കുകയാണ്. മലപ്പുറത്ത് മാത്രം 18000ത്തോളം വിദ്യാർത്ഥികൾക്കാണ് സീറ്റില്ലാത്തത്.
കഴിഞ്ഞ പ്ലസ് വൺ പ്രവേശനത്തിന് ശേഷം കുട്ടികൾ കുറവുള്ള 105 ബാച്ചുകൾ സംസ്ഥാനത്തുണ്ടെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. ഇതിൽ 14 ബാച്ചുകൾ മലപ്പുറത്തേക്ക് മാറ്റി സർക്കാർ ഉത്തരവിറക്കി. എന്നാൽ മലബാറിൽ സീറ്റ് കിട്ടാതെ കുട്ടികൾ പ്രതിസന്ധിയിലായിട്ടും കുട്ടികൾ കുറവുള്ള ബാക്കി 91 ബാച്ചുകൾ പുനർവിന്യസിക്കാൻ വിദ്യാഭ്യാസ വകുപ്പ് തയ്യാറായിട്ടില്ല. വിജയശതമാനം കൂടിയതും ഇഷ്ടവിഷയം പഠിക്കാനുള്ള വിദ്യാർത്ഥികളുടെ അവസരത്തിനൊരു വെല്ലുവിളിയാണ്. ഏറ്റവും കൂടുതൽ എ പ്ലസ് നേടിയ കുട്ടികളുളളത് മലപ്പുറം ജില്ലയിലാണ്. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചവർക്കും മറ്റ് കുട്ടികളെ പോലെ തന്നെ ഇഷ്ട വിഷയം ലഭിക്കാത്ത സാഹചര്യവും ജില്ലയിൽ നിലനിൽക്കുന്നുണ്ട്.
മലബാറിലെ സീറ്റ് വിഷയത്തിൽ ഇതുവരെ പരിഹാരം കാണാൻ മാറി മാറി വരുന്ന സർക്കാരുകൾക്ക് കഴിഞ്ഞിട്ടില്ല. സപ്ലിമെന്ററി അലോട്ട്മെന്റ് പ്രവേശനം ഈ മാസം 15ന് പൂർത്തിയാകും. ഇതിന് ശേഷം താലൂക്ക് അടിസ്ഥാനത്തിൽ ജില്ലകളിലെ പ്ലസ് വൺ പ്രവേശന സ്ഥിതി വിശദമായി പരിശോധിച്ച് അധിക താത്കാലിക ബാച്ചുകൾ അനുവദിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് നൽകുന്ന വിശദീകരണം.
Comments