നിരവധി മനുഷ്യരാണ് ഇന്നും പലവ്യാധികളാൽ നമുക്ക് ചുറ്റും കഴിയുന്നത്. ഇവയിൽ പലതിനോടും പൊരുതി വിജയിക്കുന്നതിനുള്ള കണ്ടുപിടിത്തങ്ങൾ ഇനിയും നടക്കേണ്ടിയിരിക്കുന്നു എന്നതാണ് വാസ്തവം. ഇത്തരത്തിൽ ഓസ്‌ട്രേലിയയിലെ ഒരു പത്ത് വയസുകാരിയുടെ അപൂർവ്വ രോഗമാണ് മനുഷ്യമനസിനെ പിടിച്ചുലച്ചിരിക്കുന്നത്. വലത് കാല് ചലിപ്പിക്കുമ്പോഴും ആരെങ്കിലും അവളെ സ്പർശിക്കുമ്പോഴും അവൾക്ക് അസഹനീയമായ വേദന അനുഭവപ്പെടുന്നു. വേദന കൊണ്ട് പുളയുന്ന അപൂർവ്വ രോഗവും പേറി ജീവിക്കുകയാണ് ബെല്ല മേസി എന്ന പത്ത് വയസുകാരി.
ഫിജിയിലെ ഒരു അവധിക്കാലത്തായിരുന്നു ബെല്ലയ്‌ക്ക് അസുഖ ലക്ഷണങ്ങൾ ആരംഭിക്കുന്നത്. പെൺകുട്ടിയുടെ വലതുകാലിൽ ഒരു കുമിള ഉണ്ടാകുകയും ഇത് അണുബാധയ്‌ക്ക് കാരണമാകുകയും ചെയ്തു. പിന്നീട് നടത്തിയ പരിശോധനയിൽ കുട്ടിയ്‌ക്ക് കോംപ്ലക്‌സ് റീജിയനൻ പെയിൻ സിൻഡ്രം അല്ലെങ്കിൽ സിആർപിഎസ് എന്ന രോഗാവസ്ഥയാണെന്ന് കണ്ടെത്തി. ഒരു മുനുഷ്യന് അനുഭവിക്കാവുന്നതിൽ വെച്ച് ഏറ്റവും വേദനാജനകമായ അവസ്ഥ എന്നാണ് ഈ രോഗം അറിയപ്പെടുന്നത്.
ചെറുപ്രായത്തിൽ തന്നെ ഇത്തരത്തിൽ ഒരു അവസ്ഥ പിടിപെട്ടതിലൂടെ രോഗനിർണ്ണയം മുതൽ അവൾക്ക് അവളുടെ നിഷ്‌കളങ്കമായ ബാല്യം നഷ്ടമായിരിക്കുകയാണ്. കുട്ടിയുടെ ദൈനംദിന പ്രവർത്തനങ്ങളെ ഉൾപ്പെടെ ഇത് പ്രതികൂലമായി ബാധിക്കുകയും ദുരിതത്തോട് പോരാടുകയുമാണ്. ബെല്ലയ്‌ക്ക് തന്റെ വലത് കാലോ പാദമോ ഒന്നും തന്നെ അനക്കാൻ സാധിക്കില്ല. ബാല്യത്തിൽ തന്നെ കിടക്കയിൽ ജീവിതം തള്ളി നീക്കാൻ ആരംഭിച്ച ബെല്ലയ്‌ക്ക് എങ്ങോട്ടെങ്കിലും പോകുന്നതിന് വീൽചെയറിന്റെ സഹായം ഉണ്ടെങ്കിൽ മാത്രമേ സാധിക്കൂ.
അസഹ്യമായതും വിട്ടുമാറാത്തതുമായ വേദന സൃഷ്ടിക്കുന്ന അപൂർവ്വ രോഗമാണ് സിആർപിഎസ്. ഒരു പുതപ്പ് കാലിന് മുകളിൽ ഇടാനോ, കുളിക്കാനോ, ടിഷ്യു ഉപയോഗിച്ച് കാൽ ഒന്ന് തുടയ്‌ക്കാനോ പോലും ബെല്ലയ്‌ക്ക് ഇന്ന് സാധിക്കില്ല.















