സിനിമാ തീയേറ്ററുകളിലെ ഭക്ഷണത്തിൽ ഇനി വില കുറയും. സിനിമാ തീയേറ്ററുകളിലെ ഭക്ഷണ പാനീയങ്ങളുടെ ജിഎസ്ടി നിരക്ക് 18 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനത്തിലേക്ക് കുയ്‌ക്കുന്നതിനാണ് തീരുമാനം. ഡൽഹിയിൽ ചേർന്ന 50-ാം ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് ഇത് സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തത്. ഇനി മുതൽ റെസ്റ്റോറന്റുകളിലെ വിലയ്‌ക്ക് തന്നെ തിയേറ്ററുകളിലും ഭക്ഷണം ലഭ്യമാകും. ഇതിന് പുറമേ ഓൺലൈൻ ഗെയിമുകൾക്കും ജിഎസ്ടി ഏർപ്പെടുത്തുന്നതിന് ഇന്ന് ചേർന്ന യോഗത്തിൽ തീരുമാനമായി. ഓൺലൈൻ ഗെയിമുകൾ, കുതിരപ്പന്തയം, കാസിനോകൾ എന്നിവയ്‌ക്കാകും ഇനി മുതൽ ജിഎസ്ടി ഏർപ്പെടുത്തുക. 28 ശതമാനം ജിഎസ്ടിയാകും ഇനിമുതൽ ഇവയ്‌ക്ക് ഏർപ്പെടുത്തുക.
കൂടാതെ ക്യാൻസറിനും അപൂർവ രോഗങ്ങൾക്കുമുള്ള മരുന്നുകളുടെ വിലയിലും കുറവുണ്ടാകും. അപൂർവ രോഗങ്ങളുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ഫുഡ് ഫോർ സ്‌പെഷ്യൽ മെഡിക്കൽ പർപ്പസ് (എഫ്എസ്എംപി) എന്നിവയുടെ ഇറക്കുമതിക്ക് ജിഎസ്ടി ഒഴിവാക്കിയതായി യോഗം അറിയിച്ചു. മൾട്ടി യൂട്ടിലിറ്റി വാഹനങ്ങൾക്ക് 22% സെസ് ആണ് ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ സെഡാനുകളെ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. സ്വകാര്യ ഓപ്പറേറ്റർമാർ നൽകുന്ന ഉപഗ്രഹ വിക്ഷേപണ സേവനങ്ങളുടെയും ജിഎസ്ടി ഒഴിവാക്കിയിട്ടുണ്ട്. ഇതിന് പുറമേ ജിഎസ്ടി രജിസ്ട്രേഷന് വ്യക്തിഗത ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നിർബന്ധമാക്കിയതായും ജിഎസ്ടി കൗൺസിൽ അറിയിച്ചു.
ഘട്ടംഘട്ടമായി ജിഎസ്ടി അപ്പീൽ ട്രൈബ്യൂണലുകൾ സ്ഥാപിക്കാനും തീരുമാനമായി. ഒരു ജുഡീഷ്യൽ വിദഗ്ധനും ഒരു സാങ്കേതിക വിദഗ്ധനും ട്രൈബ്യൂണലിൽ ഉണ്ടാകും. തലസ്ഥാന നഗരങ്ങളിലും ഹൈക്കോടതി ബഞ്ചുകൾ ഉള്ള സ്ഥലങ്ങളിലും ട്രൈബ്യൂണലുകൾ സ്ഥാപിക്കും. കേരളത്തിൽ തിരുവനന്തപുരത്തും കൊച്ചിയിലുമാണ് ജിഎസ്ടി അപ്പീൽ ട്രൈബ്യൂണലുകൾ സ്ഥാപിക്കുക.
Comments