ന്യൂഡൽഹി; ഗീതാകോളനി ഫ്‌ളൈ ഓവറിന് സമീപം രണ്ടു പോളിത്തീൻ കവറുകളിലാക്കിയ നിലയിൽ യുവതിയുടെ ശരീര ഭാഗങ്ങൾ കണ്ടെത്തി. ഫ്‌ളൈ ഓവറിന് സമീപത്തെ പൊന്തക്കാട്ടിൽ നിന്നാണ് രണ്ടു കവറുകൾ ലഭിച്ചത്. ഒന്നിൽ ഛേദിക്കപ്പെട്ട നിലയിലുണ്ടായിരുന്ന തലയും മറ്റൊന്നിൽ ഉടലിന്റെ കുറച്ചു ഭാഗങ്ങളുമായിരുന്നു. യമുന ഖാദർ പ്രദേശത്ത് നിന്നാണ് കവറുകൾ ലഭിച്ചത്.
ഡിസിപി (നോർത്ത്) സാഗർ സിംഗ് കൈലാസ് പറയുന്നതനുസരിച്ച് 35-40 വയസിനകം പ്രായമുള്ള സ്ത്രീയുടേതെന്ന് കരുതുന്ന ശരീര ഭാഗങ്ങളാണ് ലഭിച്ചത്. ഇതുവരെ ഇവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ഡൽഹി പോലീസിന് രാവിലെ 9.15നാണ് നടുക്കുന്ന കൊലപാതകത്തിന്റെ വിവരം ലഭിക്കുന്നത്.
പോസ്റ്റ്‌മോർട്ടത്തിന് അയച്ച ശരീരഭാഗങ്ങൾക്ക് ദിവസങ്ങളുടെ പഴക്കമുണ്ട്. ശരീരത്തിന്റെ ചില ഭാഗങ്ങൾ കാണാനില്ലെന്നും പോലീസ് പറയുന്നു. കഴിഞ്ഞ കുറച്ചുമാസത്തിനിടെ സമാന രീതിയിലുള്ള നാലു കേസുകളാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ ഞെട്ടിച്ച ശ്രദ്ധാ വാൽക്കർ കൊലപാതകത്തിന്റെ ചുരുളുകൾ അഴിഞ്ഞത് അടുത്തിടെയായിരുന്നു. ഇതിന് പിന്നാലെയാണ് ഒരു മൃഗീയ കൊലപാതകം കൂടി രാജ്യതലസ്ഥാനത്ത് അരങ്ങേറിയത്.
Comments