തിരുവനന്തപുരം; ഷാജികൈലാസ്-രൺജിപണിക്കർ-സുരേഷ്‌ഗോപി കൂട്ടുക്കെട്ടിലെത്തിയ പൊളിറ്റിക്കൽ ത്രില്ലർ ചിത്രം ‘തലസ്ഥാനത്തിന്’ ഇന്ന് 31 വയസ്.വിദ്യാർത്ഥി രാഷ്‌ട്രീയത്തിലെ നേതാക്കളുടെ മുതലെടുപ്പുകളും അതിനെ തുടർന്ന് സാധാരണക്കാരനുണ്ടാകുന്ന നഷ്ടങ്ങളുടെയും ആഴം എത്രത്തോളമെന്ന് ചർച്ച ചെയ്ത ചിത്രം ബോക്‌സ് ഓഫീസിൽ ബ്ലോക്ക് ബസ്റ്ററായിരുന്നു.ലോ കോളേജ് വിദ്യാർത്ഥി ഉണ്ണികൃഷ്ണന്റെ കൊലപാതകവും ഇതിനെ തുടർന്നുണ്ടാകുന്ന വിദ്യാർത്ഥി പ്രക്ഷോഭവും പ്രതികാരവുമാണ് ചിത്രത്തിന്റെ പ്രധാന പ്ലോട്ട്. 1992 ജൂലൈ 12ന് പുറത്തിറങ്ങിയ ചിത്രം സുരേഷ് ഗോപിക്കൊപ്പം ഷാജികൈലാസിനും കരിയർ ബ്രേക്കായിരുന്നു.
തന്നെ താനാക്കി മാറ്റിയ സിനിമയാണ് തലസ്ഥാനമെന്ന് ചിത്രത്തിന്റെ 31-ാം വാർഷികത്തിൽ ഷാജി കൈലാസ് ഫേസ്ബുക്കിൽ പങ്കുവച്ച ഓർമ്മ കുറിപ്പിൽ പറഞ്ഞു. സുരേഷ് ഗോപിയുമായുള്ള രണ്ടാമത്തെ സിനിമയെക്കുറിച്ചും രഞ്ജി പണിക്കരുമായുള്ള സൗഹൃദത്തെ കുറിച്ചും റിലീസ് ദിവസം ലഭിച്ച സ്നേഹത്തെക്കുറിച്ചും ഇന്നലെ എന്നപോലെ സംവിധായകൻ ഓർക്കുകയാണ്. തലസ്ഥാനം എപ്പോഴും എന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ഷാജി കൈലാസ് കുറിപ്പ് അവസാനിപ്പിച്ചത്.
നിഷ്ഠൂരനായ വില്ലനായെത്തിയ നരേന്ദ്രപ്രസാദും കരുത്തുറ്റ നായകനായെത്തിയ സുരേഷ് ഗോപിയും ചിത്രത്തെ അന്ത്യം ആവേശത്തിലാഴ്‌ത്തി. ഒരു കോടി ബജറ്റിൽ പൂർത്തിയാക്കിയ ചിത്രം തിയറ്ററുകളിൽ നിറഞ്ഞോടി, 8 കോടിയാണ് നേടിയത്. ക്രൈസ്റ്റ് കിംഗ് പ്രൊഡക്ഷൻസിന്റെ ബാനറിൽ എസ്. ഹെൻട്രി നിർമ്മിച്ച ചിത്രത്തിന് രഞ്ജി പണിക്കറാണ് തിരക്കഥയെഴുതിയത്.ഗീത, മോനിഷ, എം ജി സോമൻ, ഗണേഷ് കുമാർ, അശോകൻ വിജയകുമാർ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തിയത്.
Comments