മാമ്മലശ്ശേരി ക്ഷേത്രം കുടികൊള്ളുന്നത് വിശ്വാസങ്ങളുടെയും ഐതീഹ്യങ്ങളുടെയും നിറസാന്നിദ്ധ്യമായ ക്ഷേത്രമായാണ്. ഐതീഹ്യവും ചരിത്രവും ഇഴ ചേർന്ന് കിടക്കുന്ന അതിപുരാതന ക്ഷേത്രമാണിത്. ശ്രീരാമന്റെ പാദസ്പർശമേറ്റ പുണ്യഭൂമിയിൽ തലയുയർത്തി നിൽക്കുന്ന ക്ഷേത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഏത് പ്രതികൂല സാഹചര്യങ്ങളെയും അതീജിവിക്കുന്ന നിർമ്മിയാണ് ക്ഷേത്രത്തിന്റേത്. എറണാകുളം ജില്ലയിൽ പിറവത്തിന് സമീപമായി സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം.
എറണാകുളം ജില്ലയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രമായാണ് മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം അറിയപ്പെടുന്നത്. മൂവാറ്റുപുഴ ആറിന്റെ തീരത്ത് പ്രൗഢഗംഭീരമായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ജില്ലയിലെ തന്നെ നാലമ്പലങ്ങളിൽ രാമന് സമർപ്പിച്ചിരിക്കുന്ന ക്ഷേത്രമായാണ് മാമ്മലശ്ശേരിയെ കണക്കാക്കുന്നത്. രാമായണ മാസാചരണവുമായി ബന്ധപ്പെട്ട് കർക്കിടക മാസത്തിൽ വിശ്വാസികൾ നാലമ്പല ദർശനത്തിനായി ഇവിടെ എത്തുന്നത് പതിവാണ്. ഒരു തവണ രാമായണം വായിക്കുന്നതിന്റെ പുണ്യം ഇവിടെ ഒരു തവണ സന്ദർശനം നടത്തിയാൽ ലഭിക്കുമെന്നാണ് വിശ്വാസം. മേമ്മുറി ഭരതസ്വാമി ക്ഷേത്രം, മൂഴിക്കുളം ലക്ഷ്മണ സ്വാമി ക്ഷേത്രം, മാമ്മലശ്ശേരി ശത്രുഘ്‌ന സ്വാമി ക്ഷേത്രം എന്നിവയാണ് ജില്ലയിലെ മറ്റ് നാലമ്പലങ്ങൾ.
ക്ഷേത്രത്തിന്റെ ഐതീഹ്യങ്ങളിലേക്ക് കടക്കുകയാണെങ്കിലും രാമായണത്തിൽ വിവരിക്കുന്ന പല സംഭവങ്ങൾക്കും ഇവിടം സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നാണ് വിശ്വാസം. സ്ഥലത്തിന്റെ പേര് മുതൽ വിശ്വാസങ്ങൾ വരെയും ഇതിന് തെളിവാണ്. മാരീചനും മാതുലനുമെല്ലാം ഇവിടുത്തെ കഥകളിൽ നിറഞ്ഞു നിൽക്കുന്നു. വനവാസ കാലത്ത് ശ്രീരാമൻ ഈ പ്രദേശത്ത് ഒരു പർണ്ണശാലയിൽ താമസിച്ചിരുന്നുവെന്നാണ് വിശ്വാസം. ഒരിക്കൽ സീതാപഹരണം എന്ന ലക്ഷ്യത്തിൽ രാവണന്റെ നിർദ്ദേശാനുസരണം മാതുലനായ മാരീചൻ അവരുടെ പർണ്ണശാലയ്‌ക്ക് സമീപമെത്തി. മോഹിപ്പിയ്‌ക്കുന്ന ഒരു മാനിന്റെ രൂപത്തിലായിരുന്നു മാരീചൻ ഇവിടെയെത്തിയത്. സ്വർണ നിറത്തിൽ ഭംഗിയുള്ള മാനിനെ കണ്ടതോടെ അതിനെ തനിക്ക് വേണമെന്ന് സീതാദേവി രാമനോട് ആവശ്യപ്പെട്ടു. ഇത് തന്നെയായിരുന്നു ഇവരുടെ ഉദ്ദേശ്യവും. വളരെയധികം ദൂരെ രാമനെ എത്തിച്ച് സീതയുടെ പക്കൽ നിന്നും മാറ്റി നിർത്തുവാൻ മാനിന് കഴിഞ്ഞു. എന്നാൽ മാൻ ആരാണെന്ന് മനസ്സിലാക്കിയ ശ്രീരാമൻ അമ്പെയ്ത് അതിനെ വീഴ്‌ത്തുകയായിരുന്നു.
മാൻ രാമനെ കബളിപ്പിച്ച് ഓടിച്ച സ്ഥലം ആദ്യ കാലങ്ങളിൽ അറിയപ്പെട്ടിരുന്നത് മാനാടി എന്നായിരുന്നു. രാമന്റെ അമ്പേറ്റ് മാൻ വീണ സ്ഥലത്തിന് മാൻമലച്ചേരി എന്ന് നാമം ലഭിക്കുകയും ചെയ്തു. പിന്നീട് ഇത് മാമ്മലശ്ശേരി എന്നാകുകയായിരുന്നു. മാനിന്റെ മേൽഭാഗം വീണ സ്ഥലം മേമ്മുറിയെന്നും കീഴ്ഭാഗം വീണ സ്ഥലം കീഴ്മുറിയെന്നും അറിയപ്പെട്ടു. ഈ രണ്ട് സ്ഥലങ്ങളും മാമ്മലശ്ശേരിയ്‌ക്ക് സമീപമായി ഇവിടുണ്ട്.
മഹാവിഷ്ണുവിന്റെ രൂപത്തിലാണ് ശ്രീരാമനെ ഇവിടെ ആരാധിക്കുന്നത്. ശിവൻ, ഗണപതി, അയ്യപ്പൻ എന്നീ ദേവന്മാരും ശ്രീകോവിലിൽ ഉണ്ട്. വടക്കോട്ട് ദർശനമായി ഭദ്രകാളിയെയും കിഴക്കുമാറി പടിഞ്ഞാറോട്ട് ദർശനമായി ദുർഗ്ഗയെയും ഇവിടെ പ്രതിഷ്ഠിച്ചിട്ടുണ്ട്. ദിവസവും മൂന്ന് പൂജകളാണ് ക്ഷേത്രത്തിൽ നടക്കുക.















