കൊൽക്കത്ത: പശ്ചിമബംഗാൾ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ നടന്ന അക്രമങ്ങളിൽ മറ്റ് പ്രതിപക്ഷ പാർട്ടികൾക്ക് മൗനമാണെന്ന് ബിജെപി എം.പി രവിശങ്കർ പ്രസാദ്. സംസ്ഥാനത്ത് നടന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെ നടന്ന അക്രമങ്ങളുടെ പശ്ചാത്തലത്തിൽ ബിജെപി നാലംഗ പാർട്ടി അന്വേഷണ സമിതിയെ രൂപീകരിച്ചിരുന്നു. ഈ സമിതി അദ്ധ്യക്ഷനാണ് രവിശങ്കർ പ്രസാദ്. സംസ്ഥാനത്ത് നടന്ന അതിക്രമങ്ങളിൽ മുഖ്യമന്ത്രി മമത ജനാധിപത്യത്തെ നാണം കെടുത്തിയിരിക്കുകയാണെന്ന് രവിശങ്കർ പ്രസാദ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
ബംഗാൾ രാഷ്‌ട്രീയത്തിലെ മമതയുടെ വളർച്ചയെങ്ങനെയായിരുന്നുവെന്ന് രവിശങ്കർ പ്രസാദ് മമതയെ ഓർമ്മിപ്പിച്ചു. ക്രൂരമായ ഇടതുപക്ഷ ഭരണത്തിനെതിരെ പോരാടിയങ്കിലും മമതയുടെ രാഷ്‌ട്രീയം ഇടതുപക്ഷത്തേക്കാൾ വികലമാണെന്ന് അദ്ദേഹം പറഞ്ഞു. എന്തുകൊണ്ടാണ് നിങ്ങളുടെ രാഷ്‌ട്രീയം അതിക്രമങ്ങൾ നിറഞ്ഞതായതെന്നും അക്രമങ്ങളിൽ മമത ഒന്നും ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു. അക്രമത്തിൽ സുപ്രീം കോടതി പോലും ഉത്കണ്ഠ പ്രകടിപ്പിച്ചുവെന്നും ഓരോ തിരഞ്ഞെടുപ്പിലും കോടതി ഇടപെടണ്ട സ്ഥിതിയാണ് ബംഗാളിലെന്നും അദ്ദേഹം സർക്കാരിനെ കുറ്റപ്പെടുത്തി. താൻ ബീഹാറിൽ നിന്നുള്ളയാളാണ്. തന്റെ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് സമാധാനപരമായ രീതിയിലാണ് നടക്കുന്നത്. ബംഗാളിൽ വോട്ടെണ്ണൽ ദിവസവും കൊലപാതകം അടക്കം റിപ്പോർട്ട് ചെയ്തുവെന്നും ജനാധിപത്യത്തിന് തലകുനിക്കേണ്ടിവന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിപക്ഷ പാർട്ടി നേതാക്കളായ രാഹുൽ ഗാന്ധിയും സീതാറാം യെച്ചൂരിയും നിതീഷ് കുമാറും അവസരവാദികളാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ബിജെപി എം.പി രവിശങ്കർ പ്രസാദിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ബിജെപിയുടെ പ്രകോപന സമിതിയാണെന്നായിരുന്നു മമതയുടെ വാദം. അക്രമങ്ങളിൽ ഏർപ്പെട്ടവർ ശിക്ഷിക്കപ്പെടുമെന്നും മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരവും സർക്കാർ ജോലിയും നൽകുമെന്നും മമത പ്രഖ്യാപിച്ചു. സംസ്ഥാനത്ത് കോൺഗ്രസ് പാർട്ടി നേതാക്കൾ തന്നെ അധിക്ഷേപിക്കുകയാണ്. പിന്നെയെങ്ങനെ ബിജെപിക്കെതിരായ പോരാട്ടത്തിൽ ദേശീയ തലത്തിൽ കോൺഗ്രസിനെ പിന്തുണക്കുമെന്നും മമത ചോദിച്ചു. അതേസമയം, വ്യാപകമായ അക്രമങ്ങളാണ് ബംഗാൾ തിരഞ്ഞെടുപ്പിൽ നടന്നത്. ബാലറ്റുപ്പെട്ടികൾ കൊള്ളയടിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്തു. ഇതേത്തുടർന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അഞ്ച് ജില്ലകളിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നു. വോട്ടെണ്ണൽ ദിനവും അക്രമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
Comments