കൊച്ചി: പെൺകുട്ടിയെയും കുടുംബത്തെയും കബളിപ്പിച്ച് വിവാഹം കഴിച്ച യുവാവ് പിടിയിൽ. ആദ്യവിവാഹം മറച്ചു വെച്ച് രണ്ടാം വിവാഹം ചെയ്ത യുവാവാണ് കൊച്ചിയിൽ പിടിയിലായത്. തൃശൂർ ചെമ്പൂക്കാവ് സ്വദേശി വൈശാഖ് ആണ് മുളവുകാട് പോലീസിന്റെ പിടിയിലായത്. തൃക്കാക്കര സ്വദേശിനിയാണ് യുവാവിനെതിരെ പരാതി നൽകിയത്. ഫെബ്രുവരി മൂന്നിനാണ് ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്. മാട്രിമോണി സൈറ്റിലൂടെയായിരുന്നു വിവാഹാലോചന.
താൻ ഐടി രംഗത്താണ് ജോലി ചെയ്യുന്നതെന്നും 20 ലക്ഷം രൂപ വാർഷിക വരുമാനമുണ്ടെന്നുമാണ് വൈശാഖ് യുവതിയേയും കുടുംബത്തേയും ധരിപ്പിച്ചത്. ബി.ടെക് ബിരുദധാരിയാണെന്നും ചെന്നൈ ഐഐടിയിൽ ഓൺലൈനായി പഠിക്കുന്നുണ്ടെന്നും ഇയാൾ പറഞ്ഞിരുന്നു. വിവാഹ ശേഷം കൂടുതൽ സ്വർണവും പണവും ഇടക്കിടെ ആവശ്യപ്പെട്ടു തുടങ്ങിയതോടെ ബന്ധുക്കൾ നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് കബളിപ്പിക്കപ്പെട്ടതായി വ്യക്തമായത്. വൈശാഖ് നേരത്തെ വിവാഹിതനാണെന്നും ബന്ധുക്കൾ കണ്ടെത്തുകയായിരുന്നു.
ബി.ടെക് പാസ്സാകാത്ത പ്രതി ബെംഗളൂരുവിൽ സിവിൽ സർവീസ് കോച്ചിംഗിന് ചേർന്നിരുന്നു. കഴിഞ്ഞ വർഷമാണ് ബിഹാർ സ്വദേശിയായ യുവതിയെ വിവാഹം ചെയ്തത്. പ്രണയ വിവാഹമായിരുന്നു ഇത്. സ്വകാര്യ സ്ഥാപനത്തിൽ ഉന്നത ജോലിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു ഈ പെൺകുട്ടിയെയും വിവാഹം ചെയ്തത്. ആദ്യ ഭാര്യ നൽകിയ പരാതിയിൽ വൈശാഖിനെതിരെ പട്ന പോലീസ് സ്റ്റേഷനിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. രണ്ടാം ഭാര്യയുടെ പരാതിയിൽ, തെറ്റിദ്ധരിപ്പിച്ച് വിവാഹം നടത്തിയതിന് വൈശാഖിന്റെ അച്ഛൻ പ്രഹ്ലാദൻ, അമ്മ മീന, സഹോദരൻ നിഖിൽ എന്നിവരെയും പോലീസ് കേസിൽ പ്രതി ചേർത്തിട്ടുണ്ട്.
Comments