ചെന്നൈ: രാജ്യത്തിന്റെ അഭിമാനദൗത്യമായ ചന്ദ്രയാൻ-3യുടെ വിക്ഷേപണം വിജയകരമായിരുന്നു. ചരിത്ര നേട്ടമായ ചാന്ദ്രദൗത്യം വെള്ളിയാഴ്ച ഉച്ചയ്‌ക്ക് 2.35-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് കുതിക്കുകയായിരുന്നു. ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ട ചരിത്ര മുഹൂർത്തം ഓരോ ഇന്ത്യൻ പൗരനെയും അഭിമാനം കൊള്ളിച്ചു. ഇപ്പോഴിതാ ചാന്ദ്രദൗത്യവുമായി ബന്ധപ്പെട്ട ഒരു വീഡിയോ ആണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.
ചാന്ദ്രയാൻ -3യുടെ ഭൂമിയിൽ നിന്നുള്ള യാത്രാദൃശ്യം വിമാനത്തിലിരുന്ന് യാത്രക്കാർ പകർത്തിയ വീഡിയോയാണ്് വൈറലായിരിക്കുന്നത്. ശ്രീഹരിക്കോട്ടയിൽ നിന്ന് വെള്ളിയാഴ്ച ഉച്ചയ്‌ക്ക് 2.35-നായിരുന്നു ചന്ദ്രയാൻ-3 പേടകവുമായി LVM3-M4 റോക്കറ്റ് കുതിച്ചുയർന്നത്. ആയിരക്കണക്കിന് ആളുകളാണ് വിക്ഷേപണത്തിന്റെ തത്സമയ ദൃശ്യങ്ങൾ ടെലിവിഷനിലൂടെയും മറ്റ് വാർത്താ മാദ്ധ്യമങ്ങളിലൂടെയും കണ്ടത്. ഈ സമയം തന്നെ ആകാശത്തിലൂടെ നീങ്ങിയിരുന്ന ഇൻഡിഗോയുടെ ചെന്നൈ-ധാക്ക വിമാനത്തിലെ യാത്രികരാണ് ദൃശ്യം കണ്ടതും പകർത്തിയതും.
വിമാനത്തിൽ പൈലറ്റ് നൽകിയ അറിയിപ്പിനെ തുടർന്നാണ് യാത്രക്കാർ തങ്ങളുടെ കൺമുന്നിലൂടെ ചന്ദ്രനെ ലക്ഷ്യമാക്കി കുതിച്ചുയർന്ന റോക്കറ്റിനെ കണ്ടത്. തെളിഞ്ഞ നീലാകാശത്തിന് പുറമേയുള്ള മേഘങ്ങൾക്കിടയിലൂടെ വെള്ള നിറത്തിൽ രേഖ സൃഷ്ടിച്ച് കുതിച്ചുയർന്ന ചന്ദ്രയാൻ-3യുടെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ദൃശ്യം പകർത്തിയ യാത്രക്കാർ തന്നെ ഇത് സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവെയ്‌ക്കുകയായിരുന്നു. ഇതേ സമയം തന്നെ താഴെ നിന്ന് റോക്കറ്റിന്റെ യാത്ര പകർത്തിയ വീഡിയോയിൽ നിന്ന് ആകാശത്തുള്ള വിമാനത്തിന്റെ ദൃശ്യവും പതിഞ്ഞിരുന്നു. വളരെപെട്ടെന്നാണ് വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായത്.
Comments