കൊല്ലം: കരുനാഗപ്പള്ളിയിൽ വ്യാജ പിഎസ്‌സി നിയമന ഉത്തരവുമായി സർക്കാർ ജോലിയിൽ പ്രവേശിക്കാൻ ശ്രമിച്ച യുവതി അറസ്റ്റിൽ. വാളത്തുങ്കൽ സ്വദേശി രാഖിയാണ് അറസ്റ്റിലായത്. പിഎസ്സി റാങ്ക് പട്ടികയിൽ ഉൾപ്പെടുന്ന രേഖ യുവതി വ്യാജമായി നിർമ്മിച്ചതാണെന്ന് പോലീസിനോട് സമ്മതിച്ചു. റവന്യൂ വകുപ്പിൽ എൽഡി ക്ലർക്കായി നിയമനം ലഭിച്ചെന്ന വ്യാജ പിഎസ്‌സി നിയമന ഉത്തരവുമായി കരുനാഗപ്പള്ളി താലൂക്ക് ഓഫീസിലാണ് രാഖി എത്തിയത്.
റവന്യൂ വകുപ്പിൽ ജോലി ലഭിക്കുന്നവരുടെ നിയമന ഉത്തരവിൽ ജില്ലാ കളക്ടർ ആണ് ഒപ്പിടുന്നത്. എന്നാൽ രാഖിയുടെ ഉത്തരവിൽ റവന്യൂ ഓഫീസർ എന്ന തസ്തികയിലുള്ള ഉദ്യോഗസ്ഥരുടെ ഒപ്പായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ സംശയം തോന്നിയ കരുനാഗപ്പള്ളി തഹസിൽദാർ ജില്ലാ പിഎസ്സി ഓഫീസറെ സമീപിക്കാൻ നിർദ്ദേശിക്കുകയായിരുന്നു. തുടർന്ന് പിഎസ്സി ഓഫീസിൽ നടത്തിയ പരിശോധനയിലാണ് ഉത്തരവ് വ്യാജമാണെന്ന് കണ്ടെത്തിയത്.എൽഡി ക്ലർക്ക് പരീക്ഷയിൽ 22 ആം റാങ്ക് ലഭിച്ചെന്ന റാങ്ക് ലിസ്റ്റാണ് യുവതിയുടെ കൈവശം ഉണ്ടായിരുന്നത്.
കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തതിനെ തുടർന്നാണ് എല്ലാ രേഖകളും മൊബൈൽ ഫോണിന്റെ സഹായത്തോടെ വ്യാജമായി നിർമ്മിച്ചതാണെന്നാണ് പ്രതി സമ്മതിച്ചത്. ഇതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 9 മാസങ്ങൾക്കു മുമ്പ് അഡൈ്വസ് മെമ്മോ സ്വയം നിർമ്മിച്ച് സ്വന്തം വിലാസത്തിലേക്ക് അയക്കുകയായിരുന്നു. ഇന്ന് ജോലിയിൽ പ്രവേശിക്കണമെന്ന് കാട്ടിയുള്ള വ്യാജ നിയമന ഉത്തരവും ഇത്തരത്തിൽ സ്വന്തം വിലാസത്തിലേക്ക് അയച്ചു.വ്യാജരേഖ ചമയ്‌ക്കുന്നതിൽ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നു.
Comments