തിരുവനന്തപുരം: പോലീസിനെ കണ്ട് ഭയന്നോടി വീണ് ദാരുണാന്ത്യം സംഭവിച്ച പ്രകാശന്റെ മൃതദേഹ പരിശോധനകൾ നടന്നു. എന്നാൽ, മരിച്ചിട്ടും യജമാനനെ പറമ്പിലാകെ തേടിയലഞ്ഞ ഒരാൾ അവിടെ ഉണ്ടായിരുന്നു. പ്രകാശൻ ബിസ്ക്കറ്റും പാലും ആഹാരവുമെല്ലാം നൽകി ചേർത്തുപിടിച്ച ഒരു തെരുവു നായ. പ്രകാശന്റെ വേർപാട് താങ്ങാനാകാതെ പറമ്പ് മുഴുവൻ തേടിയലഞ്ഞ നായയാണ് മൃതദേഹ പരിശോധന കാണാൻ കൂടി നിന്നവരുടെയെല്ലാം കണ്ണ് നനയിച്ചത്.
പ്രകാശന്റെ മൃതദേഹം ആദ്യം കണ്ടെത്തിയതും ഈ തെരുവ് നായ ആയിരുന്നു. തുടർന്ന് പ്രകാശന്റെ അമ്മ അന്നമ്മയെ പറമ്പിലേക്ക് കൂട്ടിക്കൊണ്ട് വന്നതും ഈ നായ തന്നെ. അന്നമ്മയുടെ മുന്നിലെത്തിയ നായ കുരച്ച് ബഹളം വെച്ച് മതിലിന് അടുത്ത് എത്തിക്കുകയായിരുന്നു. മതിലിന് മുകളിലേക്ക് ഉയർന്നു നിന്ന് നായ കുരച്ച് ബഹളമുണ്ടാക്കിയതോടെയാണ് മകന്റെ ചേതനയറ്റ ശരീരം അന്നമ്മ കാണുന്നത്.
കഴിഞ്ഞദിവസം ഇവൻ തമ്പുരാൻമുക്ക് മുഴുവനും അലഞ്ഞ് തിരിഞ്ഞ് നടന്നത് പ്രദേശവാസികളിൽ പലരും ഓർക്കുന്നു. എന്നാൽ തന്റെ യജമാനനെ തിരഞ്ഞുള്ള യാത്ര ആയിരുന്നു അതെന്ന് ആരും അറിഞ്ഞിരുന്നില്ല.തമ്പുരാൻമുക്കിലുള്ളവരുടെ പ്രിയപ്പെട്ടവനാണ് ഈ നായ എങ്കിലും പ്രകാശനുമായി ആയിരുന്നു കൂടുതൽ അടുപ്പം. തെരുവ് നായ്ക്കളെ പിടികൂടുന്നതിനായി വണ്ടിയുമായി ആളെത്തുമ്പോഴും പ്രകാശന്റെ സംരക്ഷണയിൽ ഇവൻ സുരക്ഷിതനായിരിക്കും. കഴുത്തിൽ ഒരു ചുവന്ന ബെൽറ്റുണ്ടെങ്കിലും കെട്ടിയിടേണ്ട ആവശ്യം ഇതുവരെ ഉണ്ടായിട്ടില്ല. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ആംബുലൻസിലേക്ക് മാറ്റുമ്പോഴും നിറ കണ്ണുകളുമായി അവൻ ഒപ്പമുണ്ടായിരുന്നു. ആംബുലൻസ് ഇവിടെ നിന്നും നീങ്ങിയപ്പോൾ മൃതദേഹം കണ്ടെത്തിയ പറമ്പിൽ പ്രകാശനെയും കാത്ത് അവൻ നിന്നു.
Comments