ഏത് നിലയിലെത്തിയാലും വന്ന വഴി മറക്കാത്തയാളാണ് തമിഴ്നാടിന്റെ സ്വന്തം സ്റ്റൈൽ മന്നൻ. ബസ് കണ്ടക്ടറിൽ നിന്നും തമിഴകത്തിന്റെ തലൈവർ ആകാൻ നിരവധി ബുദ്ധിമുട്ടുകൾ അദ്ദേഹം സഹിക്കേണ്ടി വന്നിട്ടുണ്ട്. ഇന്നും അഭിനയമോഹികളെ പ്രചോദിപ്പിക്കുന്നതാണ് ഒരു ബസ് കണ്ടക്ടർ തമിഴകത്തിന്റെ മുഴുവൻ സൂപ്പർ സ്റ്റാറായി മാറിയ കഥ. പ്രായം വെറും നമ്പർ മാത്രമാണെന്ന് വിളിച്ച് പറഞ്ഞ് ഓരോദിനവും അദ്ദേഹം ജനങ്ങളെ അമ്പരപ്പിച്ച് കൊണ്ടേയിരിക്കുന്നു. നിലവിൽ ജയിലർ എന്ന ചിത്രമാണ് രജനിയുടേതായി റിലീസിന് ഒരുങ്ങുന്നത്. ഈ അവസരത്തിൽ തന്റെ ഭാര്യ ലതയെ കുറിച്ച് രജനി മുൻപ് പറഞ്ഞ വാക്കുകളാണ് വൈറൽ ആകുന്നത്.

ഭാര്യാ സഹോദരനും നടനും നാടകകൃത്തുമായ വൈ ജി മഹേന്ദ്രയുടെ പരിപാടിയിൽ ആയിരുന്നു രജനിയുടെ പ്രതികരണം. ഭാര്യയുടെ സ്നേഹമാണ് തന്റെ ആരോഗ്യരഹസ്യമെന്നും നടൻ രജനികാന്ത് പറയുന്നു. ലതയെ തനിക്ക് തന്നതിന് വൈ ജി മഹേന്ദ്രനോട് നന്ദിയുണ്ടെന്നും രജനികാന്ത് പറഞ്ഞു. താരത്തിന്റെ വാക്കുകൾ ഇങ്ങനെ.

ലതയെ പരിചയപ്പെടുത്തിയതും തന്നെ വിവാഹം കഴിച്ചതും വൈ ജി മഹേന്ദ്രയാണ്. ‘ 73 വർഷമായി ഞാൻ ആരോഗ്യത്തോടെ ഇരിക്കുന്നത് എന്റെ ഭാര്യ കാരണം മാത്രമാണ്. ഞാൻ ബസ് കണ്ടക്ടർ ആയിരുന്നപ്പോഴും മോശം കൂട്ടുകെട്ടുകളും സുഹൃത്തുക്കളും കാരണം പല ദുശ്ശീലങ്ങളും നേടിയിരുന്നു. അപ്പോൾ തന്നെ ഞാൻ നോൺ-വെജ്, അതും മട്ടൺ, രണ്ടു നേരം കഴിക്കുമായിരുന്നു. ദിവസവും മദ്യം കഴിക്കും. വലിച്ചു തീർത്ത് സിഗരറ്റ് പാക്കറ്റുകളുടെ കണക്ക് എനിക്കറിയില്ല. ചെറുപ്രായത്തിൽ തന്നെ അങ്ങനെയായിരുന്നു. സിനിമയിൽ വന്നതിന് ശേഷം അത് ഒരുപാട് കൂടുകയും ചെയ്തു. “ രജനികാന്ത് പറഞ്ഞു..

നോൺ-വെജിറ്റേറിയൻ വിഭവങ്ങളോടെയാണ് ദിവസം ആരംഭിക്കുന്നത്. രാവിലെ പ്രഭാതഭക്ഷണം അപ്പവും മട്ടൻ കറിയും ചിക്കൻ 65 ഒക്കെ ആയിരുന്നു. ഞാൻ സസ്യാഹാരികളോട് സഹതാപം കാണിക്കുകയും അവർ എങ്ങനെ ജീവിക്കുന്നുവെന്ന് ആശ്ചര്യപ്പെടുകയും ചെയ്യുമായിരുന്നു. പക്ഷേ, മദ്യം, സിഗരറ്റ്, നോൺ വെജ് എന്നിവ മാരകമായ കോമ്പിനേഷനാണ്. എന്റെ അറിവിൽ ഇവ മൂന്നും അധികമായി കഴിച്ചവർക്ക് 60 കഴിഞ്ഞിട്ടും ആരോഗ്യകരമായ ജീവിതം ഉണ്ടായിട്ടില്ല.

ഉദാഹരണങ്ങൾ ധാരാളമാണ്. ഒന്നുകിൽ അവർ മരിച്ചുപോയി, അല്ലെങ്കിൽ അവർ അതിജീവിച്ചാലും, അവർ മിക്കവാറും കിടപ്പിലായിരിക്കുന്നു, സ്നേഹം കൊണ്ട് എന്നെ മാറ്റിയത് ലതയാണ്, ബലപ്രയോഗത്തിലൂടെയല്ല. അവൾ എന്നെ ഡോക്ടർമാരെ പരിചയപ്പെടുത്തി, അവരിലൂടെ അവൾ എന്നെ മനസ്സിലാക്കി, അച്ചടക്കമുള്ള ജീവിതത്തിലേക്ക് കൊണ്ടുവന്നു. വിവാഹത്തിന് മുമ്പും ശേഷവും ഞാൻ സിനിമയിൽ എങ്ങനെയായിരുന്നുവെന്ന് നിങ്ങൾക്കറിയാം, അതിന് ഞാൻ അവളോട് നന്ദി പറയുന്നു‘ അവളെ എനിക്ക് തന്നതിന് വൈ ജി മഹേന്ദ്രനോട് നന്ദി പറയുന്നു. -രജനികാന്ത് പറഞ്ഞു.
















