ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരരും സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ നാല് ഭീകരരെ വധിച്ച് സൈന്യം. പൂഞ്ച് മേഖലയിൽ ഇന്ന് പുലർച്ചെയായിരുന്നു ഏറ്റുമുട്ടൽ ആരംഭിച്ചത്. ഇന്ത്യൻ സൈന്യവും രാഷ്‌ട്രീയ റൈഫിൾസും ജമ്മു കശ്മീർ പോലീസും സംയുക്തമായി നടത്തിയ പരിശോധനയാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. പൂഞ്ച് ജില്ലയിലെ സിന്ധേര മേഖലയിലായിരുന്നു സംഭവം.
ഇന്നലെ രാത്രി 11.30ഓടെയാണ് ആദ്യ ഏറ്റുമുട്ടൽ ആരംഭിച്ചത്. നിരീക്ഷണത്തിന്റെ ഭാഗമായി ഡ്രോണുകൾ ഉൾപ്പെടെ വിന്യസിച്ചിരുന്നു. പിന്നീട് പുലർച്ചയോടെ വീണ്ടും ഏറ്റുമുട്ടലുണ്ടായി. തുടർന്നാണ് സൈന്യത്തിനെതിരെ വെടിയുതിർത്ത ഭീകരസംഘത്തിന് നേരെ സുരക്ഷാസേന നിറയൊഴിച്ചത്. കൊല്ലപ്പെട്ട നാല് ഭീകരരും പാകിസ്താനിൽ നിന്നുള്ളവരാണെന്നാണ് വിലയിരുത്തൽ. കൂടുതൽ വിശദാംശങ്ങൾ പിന്നീട് പുറത്തുവിടുമെന്ന് ജമ്മു കശ്മീർ പോലീസ് അറിയിച്ചു.
Comments