ന്യൂഡൽഹി: മണിപ്പൂരിൽ എല്ലാവരും സമാധാനം പാലിക്കണമെന്ന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. യുവതികളെ നഗ്നരാക്കി റോഡിലൂടെ നടത്തിയ സംഭവത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. മണിപ്പൂരിൽ യുവതികൾ നേരിട്ട സംഭവം അത്യധികം വേദനിപ്പിച്ചുവെന്നും സംസ്ഥാന സർക്കാർ കർശന നടപടി സ്വീകരിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
”രാജ്യത്തിന് ഞാൻ ഉറപ്പുനൽകുകയാണ്. ഒരു കുറ്റവാളിയും നിമയത്തിന് മുന്നിൽ നിന്ന് രക്ഷപ്പെടുകയില്ല. നിയമം അതിന്റെ എല്ലാവിധ ശക്തിയോടും കൂടി പ്രവർത്തിക്കുക തന്നെ ചെയ്യും. മണിപ്പൂരിലെ പെൺമക്കൾക്ക് സംഭവിച്ചത് ഒരിക്കലും മാപ്പർഹിക്കുന്ന കാര്യമല്ല. ഹൃദയം അത്യധികം വേദനിക്കപ്പെട്ടു. ദേഷ്യവും ദുഃഖവും ഒരേസമയം അനുഭവപ്പെടുകയാണ്. മണിപ്പൂരിൽ സംഭവിച്ചത് പരിഷ്കൃത സമൂഹത്തിന് നിരക്കുന്ന കാര്യമല്ല. സംസ്ഥാനങ്ങളിലെ ക്രമസമാധാനം പാലിക്കപ്പെടാൻ അതത് മുഖ്യമന്ത്രിമാർ കർശന നിയമ നടപടികൾ സ്വീകരിക്കണമെന്ന് ഞാൻ ആവശ്യപ്പെടുകയാണ്. പ്രത്യേകിച്ചും സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്താൻ ശക്തമായ നടപടികളുണ്ടാകണം. അത് രാജസ്ഥാനിലായാലും ഛത്തീസ്ഗഡിലായാലും മണിപ്പൂരിലായാലും രാജ്യത്തിന്റെ ഏത് കോണിലും രാഷ്ട്രീയഭേദമന്യേ നടപടിയെടുക്കണം ” പ്രധാനമന്ത്രി പറഞ്ഞു.
പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി മാദ്ധ്യമങ്ങളെ കാണവേയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. നേരത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിംഗിനെ ഫോണിൽ ബന്ധപ്പെടുകയും വിഷയത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. അതേസമയം യുവതികളെ നഗ്നരാക്കി നടത്തുന്ന വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കരുതെന്നും വീഡിയോ പങ്കുവയ്ക്കാൻ ട്വിറ്റർ അടക്കമുള്ള പ്ലാറ്റ് ഫോമുകൾ അനുവദിക്കരുതെന്നും കേന്ദ്രസർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
Comments