ന്യൂഡൽഹി: കുത്തനെയുള്ള വിലക്കയറ്റം പിടിച്ചുകെട്ടാനും ലഭ്യത ഉറപ്പുവരുത്താനും പച്ചരിയുടെ കയറ്റുമതികൾ കേന്ദ്രസർക്കാർ നിരോധിച്ചു. മഴ നാശം വിതച്ചത് വിളകളെ സാരമായി ബാധിച്ചിരുന്നു. ഉത്പാദനക്കുറവ് രാജ്യത്തെ ബാധിക്കാതിരിക്കാനും അരിയുടെ ലഭ്യത ഉറപ്പുവരുത്താനുമാണ് കേന്ദ്രസർക്കർ ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയത്.
കേരളത്തിലടക്കം ഇതോടെ പച്ചരിക്ക് വില കുറയുന്നതായിരിക്കും. മറ്റു സംസ്ഥാനങ്ങളിൽ ഉത്പാദിപ്പിക്കുന്ന പച്ചരിക്ക് കേരളത്തിൽ വില കൂടുതലും ദൗർലഭ്യതയുമുണ്ടായിരുന്നു. അതേസമയം പച്ചരിയുടെ കയറ്റുമതികൾ നിരോധിച്ച സാഹചര്യത്തിൽ കേരളത്തിൽ വില കുറയുമെന്നാണ് വിലയിരുത്തൽ. പുഴുക്കല്ലരി, ബസ്മതി അരി എന്നിവയ്‌ക്ക് വിലക്ക് നിലവിൽ ഏർപ്പെടുത്തിയിട്ടില്ല.
കേന്ദ്രസർക്കാർ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് കയറ്റുമതി നടപടികൾ ആരംഭിച്ചവർക്ക് അത് പൂർത്തിയാക്കാനുള്ള അവസരം നൽകുമെന്നും അധികൃതർ അറിയിച്ചു. കൂടാതെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനായി കേന്ദ്രസർക്കാരുമായി ധാരണയിലെത്തിയ രാജ്യങ്ങളിലേക്ക് പച്ചരി കയറ്റുമതി തുടരാമെന്നും അധികൃതർ വ്യക്തമാക്കി.
Comments