വിശാഖപ്പട്ടണം: നാവികസേനയിൽ കഴിഞ്ഞ നാല് പതിറ്റാണ്ടോളമായി സംഭവിച്ച പരിവർത്തനങ്ങളെക്കുറിച്ച് വൈസ് അഡ്മിറൽ ഫ്‌ളാഗ് ഓഫീസർ കമാൻഡിംഗ് ഇൻ ചീഫ് ബിശ്വജിത് ദാസ് ഗുപ്ത. 40 വർഷത്തോളം നീണ്ട തന്റെ സേവനകാലയളവിനിടെ ഇന്ത്യൻ നാവിക സേനയ്‌ക്ക് അന്താരാഷ്‌ട്ര പ്രശസ്തിയുൾപ്പടെ നിരവധി മാറ്റങ്ങൾ സംഭവിച്ചു. കൂടുതൽ സ്വയം പര്യാപ്തത കൈവരിക്കാനും പ്രൊഫഷണലിസത്തോടെ ഇടപെടലുകൾ വർധിപ്പിക്കാനും സേനാംഗങ്ങളുടെ ജീവിതനിലവാരം ഉയർത്താനും ഇക്കാലയളവിൽ സാധിച്ചു. നാവികസേനയുടെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലമാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നേവി ഡേ ഓപ്പറേഷൻ ഡെമോ, ഇന്റർനാഷണൽ എക്‌സർസൈസ് മിലാൻ 2022, പ്രസിഡന്റ് ഫ്‌ളീറ്റ് റിവ്യൂ തുടങ്ങിയവയും പ്രധാനപ്പെട്ട മറ്റ് നാവിക സേനാ പദ്ധതികളും വിജയകരമായി നടപ്പിലാക്കാൻ കഴിഞ്ഞ വർഷം സാധിച്ചു. ഇന്ത്യൻ നേവിയും വിശാഖപ്പട്ടണം നഗരവും തമ്മിലുള്ള ആഴത്തിലുള്ള ബന്ധം സേനയുടെ മികച്ച പ്രകടനങ്ങൾക്ക് മുതൽക്കൂട്ടായി മാറിയെന്നും വൈസ് അഡ്മിറൽ അഭിപ്രായപ്പെട്ടു.
നാവിക സേനയുടെ പുതിയ പ്രോജക്ടായ മിലാൻ 24 അടുത്ത വർഷം ഫെബ്രുവരിയിൽ രാജ്യത്തിന് സമർപ്പിക്കുമെന്നറിയിച്ച അദ്ദേഹം, വിശാഖപ്പട്ടണത്തിന്റെ ചരിത്രത്തിൽ തന്നെ മിലാൻ 24 നാഴികക്കല്ലായി മാറുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു. പ്രോജക്ടിന്റെ മുൻ എഡിഷനുകളുമായി താരതമ്യം ചെയ്യുമ്പോൾ മിലാൻ 24 എന്നത് വലിയൊരു അന്താരാഷ്‌ട്ര പരിപാടിയായി മാറും. വിദേശ രാജ്യങ്ങളിലെ നാവികസേനയുടെ സാന്നിധ്യം ഉൾപ്പടെ മിലാൻ 24ൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഇതുവഴി മറ്റ് നാവികസേനകളുമായി കൂടുതൽ സൗഹാർദ്ദവും സമുദ്രസഹകരണവും വളർത്തിയെടുക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments