ജയ്പൂർ: സംസ്ഥാനത്തെ സ്ത്രീ സുരക്ഷയും ക്രമസമാധാന നിലയും തകർന്ന വിഷയം സഭയിൽ ഉന്നയിച്ച മന്ത്രിയെ പുറത്താക്കി രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ. റൂറൽ ഡെവലപ്മെന്റ് വകുപ്പ് മന്ത്രി രാജേന്ദ്ര സിംഗിനെയാണ് മന്ത്രിസഭയിൽ നിന്നും പുറത്താക്കിയത്. മണിപ്പൂർ സംഭവത്തിൽ കോൺഗ്രസ് അംഗങ്ങൾ സഭയിൽ പ്രതിഷേധിച്ച വേളയിലായിരുന്നു സർക്കാരിനെ പ്രതിസ്ഥാനത്താക്കിയുള്ള മന്ത്രിയുടെ പരാമർശം.
മണിപ്പൂരിലേക്ക് നോക്കുന്നതിന് മുൻപ് നമ്മൾ സ്വയം വിലയിരുത്തണം. സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിൽ നമ്മുടെ സർക്കാർ പരാജയപ്പെട്ടു. സംസ്ഥാനത്ത് സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിൽ രാജസ്ഥാൻ പിന്നിലാണ്. ആദ്യം അഭിമുഖീകരിക്കേണ്ടത് സ്വന്തം പ്രശ്നങ്ങളെയാണെന്നും രാജേന്ദ്ര സിംഗ് സഭയിൽ പറഞ്ഞു. പിന്നാലെ സിംഗിനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കിയതായി ഗെഹ്ലോട്ട് സർക്കാർ അറിയിക്കുകയായിരുന്നു.
ഗെഹ്ലോട്ട് സർക്കാരിന്റെ നടപടി വിവാദത്തിലായിരിക്കുകയാണ്. സത്യം വിളിച്ചു പറഞ്ഞതിന് മന്ത്രിയെ പുറത്താക്കിയത് ശരിയായ നടപടിയല്ലെന്നും മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ഏകാധിപതിയെ പോലെ പെറുമാറുകയാണെന്ന് കുറ്റപ്പെടുത്തിക്കൊണ്ട് ബിജെപി രംഗത്തുവന്നു. കോൺഗ്രസ് സർക്കാർ സത്യതത്തിന്റെ വായും കണ്ണും ചെവിയും മറയ്ക്കുകയാമെന്ന് ബിജെപി നേതാവ് വസുന്ധര രാജെ സിന്ധ്യ വിമർശിച്ചു. സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവ് രാജേന്ദ്ര റാത്തോഡ് രംഗത്തുവന്നു. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ പട്ടികയിൽ രാജസ്ഥാനാണ് ഒന്നാമതാണെന്നും രാജസ്ഥാനിലെ ക്രമസമാധാന നില തകർന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞയാഴ്ച രാജസ്ഥാനിലെ ജോധ്പൂരിൽ ആറ് മാസം പ്രായമായ പെൺകുഞ്ഞിനെയും രണ്ട് സ്ത്രീകളെയും ഉൾപ്പെടെ നാല് പേരെ ചുട്ടുകൊന്നിരുന്നു. കോടാലികൊണ്ട് വെട്ടിയ ശേഷമാണ് ഇവരെ തീ കൊളുത്തികൊന്നത്. സംഭവത്തിൽ ശരിയായ അന്വേഷണം നടക്കുന്നില്ലെന്നും പ്രതികളെ സംരക്ഷിക്കാൻ സർക്കാർ സംവിധാനങ്ങൾ ശ്രമിക്കുകയാണെന്നും ആക്ഷേപം ഉയർന്നിരുന്നു. പ്രതിഷേധം കനക്കുന്നതിനിടെയാണ് സർക്കാരിനെതിരെ വിമർശനവുമായി മന്ത്രിതന്നെ രംഗത്തുവന്നത്.
Comments