ന്യൂഡൽഹി: വിവിധ കേന്ദ്ര സർക്കാർ സർവീസുകളിലേക്ക് 70,000 പേരെ നിയമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വീഡിയോ കോൺഫറൻസ് വഴിയായിരുന്നു നിയമനം നൽകിയ വിവരം അദ്ദേഹം പങ്കുവെച്ചത്. രാജ്യം സ്വാതന്ത്ര്യത്തിന്റെ അമൃതകാലം ആഘോഷിക്കുന്ന കാലഘട്ടത്തിൽ സർക്കാർ ജീവനക്കാരനായി പ്രവർത്തിക്കാൻ അവസരം ലഭിക്കുന്നത് ബഹുമതിയാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയെ വികസിത രാജ്യമാക്കാനുള്ള പ്രമേയം ഈ രാജ്യത്തെ ജനങ്ങൾ ഏറ്റെടുത്തുവെന്നും അതിനുള്ള ഉദാഹരണമാണ് ഉദ്യോഗാർത്ഥികളുടെ കടന്നുവരവെന്നും ചടങ്ങിൽ നിയമിതരായവരെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി പറഞ്ഞു.
അടുത്ത 25 വർഷം ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണ്. ഏതാനും വർഷങ്ങൾക്കുള്ളിൽ ഇന്ത്യ ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് സമ്പദ് വ്യവസ്ഥകളിൽ ഇടംപിടിക്കുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. ഇതുവഴി തൊഴിലവസരങ്ങളും പൗരന്മാരുടെ വരുമാനവും വർദ്ധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബാങ്കിംഗ് മേഖലയിൽ രാജ്യം കൈവരിക്കുന്ന പുരോഗതിയെ ലോക രാജ്യങ്ങൾ പോലും മാതൃകയാക്കുന്നു. കഴിഞ്ഞ ഒൻപത് വർഷം കൊണ്ട് രാജ്യത്തുണ്ടായ മാറ്റങ്ങൾ വളരെ വലുതാണ്.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വൻ തകർച്ച നേരിട്ട ബാങ്കിംഗ് മേഖലയെയാണ് കഴിഞ്ഞ കുറച്ച് വർഷങ്ങൾ കൊണ്ട് കരകയറ്റാനായത്. ഡിജിറ്റലായി ബാങ്ക് സൗകര്യങ്ങൾ പ്രയോജനപ്പെടുത്താൻ ഇന്ന് ഭാരതീയർക്കാകുന്നു. പാവപ്പെട്ടവരെ സഹായിക്കാനായി നിരവധി സംവിധാനങ്ങളാണ് രാജ്യത്ത് ഇന്നുള്ളത്. പലിശ രഹിതവും കുറഞ്ഞ പലിശയുള്ളതുമായ നിരവധി ലോണുകളും മറ്റ് സാമ്പത്തിക സഹായങ്ങളുമാണ് സർക്കാർ നൽകുന്നത്. കഴിഞ്ഞ സർക്കാരിന്റെ ഭരണകാലത്ത് വമ്പൻ അഴിമതികൾ നടന്ന സ്ഥാനത്താണ് ബൃഹത്തായ മാറ്റം കൊണ്ടുവരാൻ കഴിഞ്ഞതെന്നും അദ്ദേഹം സൂചിപ്പിച്ചു.
തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച റോസ്ഗർ മേളയുടെ ഏഴാം ഘട്ടമാണ് ഇന്ന് നടന്നത്. രാജ്യത്ത് 44 ഇടങ്ങളിലായി 70,000 പേർക്ക് നിയമനക്കത്ത് കൈമാറും. രാജ്യത്തുടനീളം തിരഞ്ഞെടുക്കുന്നവരെ റവന്യൂ വകുപ്പ്, ധനകാര്യ സേവന വകുപ്പ്, തപാൽ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ്, പ്രതിരോധ മന്ത്രാലയം , ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ, ജലവിഭവ വകുപ്പ്, ആഭ്യന്തര മന്ത്രാലയം തുടങ്ങി വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലുമാണ് നിയമനം.
Comments