നൂറ്റാണ്ടുകളായി തലമുറകൾ കൈമാറി വരുന്ന ശീലമാണ് ചായ കുടി. ചിലർക്ക് ചായ മയക്കുമരുന്ന് പോലെയാണ്, കിട്ടിയില്ലെങ്കിൽ ഭ്രാന്ത് പിടിക്കുന്ന അവസ്ഥ പോലും പലർക്കുമുണ്ടാകുന്നു. ചായയോ കട്ടനോ കിട്ടിയില്ലെങ്കിൽ പത്രം വായിക്കാൻ കഴിയാത്തവരുണ്ട്, എഴുന്നേൽക്കാൻ മടിയുള്ളവരുണ്ട്.. അങ്ങനെയങ്ങനെ പട്ടിക നീളും.
ഒരു പാത്രത്തിൽ കുറച്ച് പച്ചവെള്ളം തിളപ്പിച്ച് അതിൽ രണ്ട് തരി തേയിലയും പഞ്ചസാരയും ചേർത്ത് കിട്ടുന്ന ഈ വെള്ളം എങ്ങനെയാണ് ഇന്റർനാഷണൽ ലെവലിൽ എത്തിയതെന്ന് ഓർക്കുമ്പോൾ അതിശയം തോന്നാം. പണ്ടൊക്കെ കട്ടനും അതിൽ പാലൊഴിച്ച ചായും ആയിരുന്നെങ്കിൽ ഇന്ന് അതല്ല കഥ. മധുരവും കയ്പ്പും എരിവും പുളിയും എന്ന് തുടങ്ങി എന്തും ചായയിൽ ചേർത്ത് ഊതിയൂതി കുടിക്കുന്ന ലോകത്താണ് നാം. സത്യത്തിൽ ഈ വെറൈറ്റി ചായകൾക്ക് മുൻപ്, ചായയുടെ ആദിമ രൂപം രൂപന്തരപ്പെട്ടത് എവിടെയാകും? ആരായിരിക്കും ഈ ചായയുടെ സൃഷ്ടാവ് എന്നുള്ള ചിന്ത, പല അസാധ്യ ചായകൾ നുണയുമ്പോൾ ചിന്തിക്കാത്തവരുണ്ടാകില്ല. അത്തരക്കാർക്കുള്ള ഉത്തരമിതാ..
തെക്കു കിഴക്കൻ ഏഷ്യൻ സംസ്‌കാരവുമായി ഏറെ ബന്ധം പുലർത്തുന്നതാണ് ചായ ചരിതം. ഏകദേശം 5000 വർഷങ്ങൾക്ക് മുൻപ് പുരാതന ചൈനയിലാണ് ചായ പിറന്നതെങ്കിലും അതിന്റെ വേരുകൾ തെക്കുകിഴക്കൻ ഏഷ്യയിലുമുണ്ട്. കൃത്യമായി പറഞ്ഞാൽ 2731 ബിസിയിൽ ഷെനോംഗ് ചക്രവർത്തിയാണ് ചായ കണ്ടുപിടിച്ചതെന്ന് പറയപ്പെടുന്നു. വേട്ടയ്‌ക്കിടെ വിശ്രമിക്കുകയായിരുന്നു ചക്രവർത്തിയും സംഘവും. ദാഹം തോന്നിയ സംഘം വെള്ളം തിളപ്പിക്കുകയായിരുന്നു. പെട്ടെന്ന് സമീപത്തെ തേയിലക്കൊമ്പിൽ നിന്ന് തേയില ഇലകൾ ഈ ചൂടുവെള്ളത്തിൽ വീണു. പെട്ടന്നായിരുന്നു അത് സംഭവിച്ചത്!. വെള്ളത്തിന്റെ നിറം ഇരുണ്ട് കറുത്തു. ഇത് ശ്രദ്ധിക്കാതെ ചക്രവർത്തി ആ കറുത്ത വെള്ളം കുടിച്ചു. ഈ വെള്ളം കുടിച്ച ചക്രവർത്തി അതീവ ഉന്മേഷവാനായി കാണപ്പെട്ടു. തന്റെ ക്ഷീണത്തെ അകറ്റിയ ആ പാനീയത്തെ അദ്ദേഹം ‘ച’ എന്ന് വിളിച്ചു. ചൈനീസ് ഭാഷയിൽ ‘ച’ എന്നാൽ അന്വേഷിക്കുക എന്നാണ് അർത്ഥം. ഇനി മുതൽ തനിക്ക് എന്നും ച എന്ന പാനീയം തയ്യാറാക്കാനും സഹായികളോട് അഭ്യർത്ഥിച്ചു.
തുടർന്ന് അഞ്ചാം നൂറ്റാണ്ടോടെ ചായ കുടി ചൈനയിൽ ശീലമായി. രാജാക്കന്മാർ ചായ കുടി പാർട്ടികളും മറ്റും സംഘടിപ്പിച്ചും തുടങ്ങി. ഈ കാലഘട്ടത്തിൽ തേയില കൊളുന്ത് ആവിയിൽ വേവിക്കുന്ന പ്രക്രിയ ആരംഭിച്ചു. അതുകഴിഞ്ഞ് കാലങ്ങൾ കഴിഞ്ഞപ്പോഴാണ് തേയില വെള്ളത്തിലിട്ട് തിളപ്പിച്ച് കുടിക്കാൻ തുടങ്ങിയത്. എട്ടാം നൂറ്റാണ്ടിലാണ് തേയില ഇല ആവിയിൽ വേവിക്കുന്നത് വ്യാപകമായത്. ഇപ്രകാരം ചെയ്തപ്പോൾ വെള്ളത്തിന്റെ ഇരുണ്ട നിറം മാറി തുടങ്ങി. ഈ കാലഘട്ടത്തിൽ തന്നെയാണ് തത്വജ്ഞാനികളായ സെൻ ബുദ്ധസന്യാസിമാരിലൂടെ ചൈനക്കാരുടെ ‘ച’ , ഇന്നത്തെ ചായ ജപ്പാനിലെത്തിയത്. ഇവർ പിന്നീട് കൊളുന്തിനെ പൊടിയാക്കാനുള്ള ശ്രമം ആരംഭിച്ചു. അങ്ങനെയാണ് സംസ്‌കരിച്ച കൊളുന്ത്, തേയില ആയി മാറിയത്. ഇതേ സമയത്ത് തന്നെ ചൈനക്കാരും ചായയിൽ പുത്തൻ പരീക്ഷണങ്ങൾ നടത്തുകയും ചൈനീസ് ഗ്രീൻ ടീ വ്യാപകമാകുകയും ചെയ്തു. അവർ ഉയർന്ന ചൂടിൽ കൊളുന്ത് വറുത്തെടുത്ത് തേയില ആക്കി മാറ്റുകയാണ് ചെയ്തത്. ചായയ്‌ക്ക് മറ്റൊരു ചരിത്രവും പറയപ്പെടുന്നു. 3000 വർഷങ്ങൾക്ക് മുൻപ് തെക്കുകിഴക്കൻ ഏഷ്യയിലുടനീളമുള്ള ആളുകൾ തേയില ഇലകൾ ചവച്ചരച്ച് ഭക്ഷിച്ചു. വിനോദത്തിനായാണ് ഇവർ ഇത് ചെയ്തത്. ഏറെ വൈകിയാണ് ഈ ഇലകൾ വെള്ളത്തിലിട്ടാൽ കളർ വരുമെന്ന് ആ ജനത തിരിച്ചറിഞ്ഞതെന്നും ചരിത്രം പറയുന്നു.
വൈകാതെ തന്നെ ചായ ലോകം മൊത്തം സഞ്ചരിച്ച് എല്ലാവരുടെയും ഇഷ്ടക്കാരനായി മാറി. 12-ാം നൂറ്റാണ്ടിലാണ് ഇന്ത്യൻ മണ്ണിൽ തേയില എത്തുന്നത്. അന്ന് കൊളോണിയൽ ഭരണകാലത്ത് ബ്രിട്ടീഷുകാർ ഇന്ത്യയിൽ തേയില എത്തിച്ചപ്പോൾ അത് എങ്ങനെ ഉണ്ടാക്കണമെന്ന് പറഞ്ഞ് കൊടുത്തത് അസാം സ്വദേശികളാണ് എന്നാണ് ചരിത്രം. അസമിലെ കാടുകളിൽ നൂറ്റാണ്ടുകൾക്ക് മുൻപേ തഴച്ച് വളർന്നിരുന്ന ഒന്നായിരുന്നു തേയില. അസം സ്വദേശികൾ ഇത് വ്യാപകമായി ഉപയോഗിച്ച് വന്നിരുന്നു. നീണ്ട ചരിത്രം ഉറങ്ങുന്ന ചായപ്പൊടിയാണ് അസം തേയിലക്കാടുകളിലേത്. അതുകൊണ്ടാണ് ഇന്നും അസം തേയിലയ്‌ക്ക് ഇത്ര മേൽ പ്രിയം. 1820-കളിലണ് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി വൻ തോതിലുള്ള തേയില ഉത്പാദനം ആരംഭിച്ചത്. ചൈനയുമായി വ്യാപരങ്ങളും സജീമായിരുന്നു. എന്നാൽ ബന്ധങ്ങളിൽ വിള്ളലുകൾ വന്നതോടെ തേയില കച്ചവടം വളരെ പെട്ടന്ന് അവസാനിച്ചു. ഇത് കമ്പനിയെ അസമിലെ കാടുകൾ വെട്ടി തെളിയ്‌ക്കാൻ പ്രേരിപ്പിച്ചു. തേയില ഉത്പാദനത്തിന് വേണ്ടി തൊഴിലാളികളെ അടിമകളെ പോലെയാണ് ബ്രിട്ടീഷുകാർ ഉപയോഗിച്ചിരുന്നതെന്നസതും ചരിത്രം.
1900-കളിലാണ് ഇന്ത്യയിൽ ചായയുടെ ഉപഭോഗം വൻ കുതിപ്പ് സൃഷ്ടിച്ചു. ഇത് ഉത്പാദനവും ലഭ്യതയും വർദ്ധിപ്പിച്ചു. ഉത്പാദനം വർദ്ധിച്ചത് കയറ്റുമതിയിലേക്ക് നയിച്ചെങ്കിലും അവിടം കൊണ്ട് നിന്നില്ല കഥ. ചായപ്പൊടി ഇന്ത്യയിൽ കുമിഞ്ഞു കൂടാൻ തുടങ്ങി. ഇതോടെ ഇന്ത്യക്കാരെ തന്നെ ചായ കുടിപ്പിക്കാൻ ബ്രിട്ടീഷുകാർ പദ്ധതിയിട്ടു. ‘ചായ എങ്ങനെ നിർമ്മിക്കാം’ എന്ന് വ്യാപകമായി ക്ലാസുകൾ നടത്തി. പയ്യേ നഗരങ്ങളിൽ ചായ കടകൾ ഉയർന്നു. ഇതേ സമയത്ത് തന്നെ ഇന്ത്യയിൽ പാൽ ഉത്പാദനവും വർദ്ധിച്ചു. ഇതോടെ ‘പാൽ ഒഴിച്ച ചായ’ പിറന്നു. ആദ്യകാലത്ത് സമ്പന്നതയുടെ അടയാളമായിരുന്നു പാൽ ചായ. പിന്നീട് സ്വാതന്ത്ര്യത്തിന് ശേഷം വിദേശികളുടെ കൈകളിൽ നിന്ന് തോട്ടങ്ങൾ ഏറ്റെടുത്ത് സ്വന്തമായി കൃഷി ചെയ്ത് തുടങ്ങി. തുടർന്ന് സംസ്‌കരണ യന്ത്രങ്ങളും മറ്റും കണ്ടെത്തി. അങ്ങനെ ഇന്ന് കാണുന്ന തേയില പൊടി ജനിച്ചു….
Comments