കൊല്ലം: കർക്കിടക ശനി ദിവസമായ ഇന്നലെ പരബ്രഹ്‌മ ക്ഷേത്രത്തിൽ നടത്തുന്ന പ്രസിദ്ധമായ കർക്കിടക സദ്യ റെക്കോർഡ് സൃഷ്ടിച്ചു. രാമായണ മാസാചരണത്തിന്റെ ഭാഗമായാണ് ക്ഷേത്ര സമിതി ഇവിടെ കർക്കിടക സദ്യ നടത്തുന്നത്. ഇന്നലെ മാത്രം ക്ഷേത്രത്തിൽ അര ലക്ഷത്തിൽ അധികം ഭക്തരാണ് കർക്കിടക സദ്യയിൽ പങ്കാളികളായത്. കർക്കിടകം ഒന്നിന് ആരംഭിച്ച കർക്കിടക സദ്യ 31-നായിരിക്കും സമാപിക്കുന്നത്.
മിക്ക ദിവസങ്ങളിലും 20,000-ൽ അധികം ആളുകൾ ഇതിൽ പങ്കാളികളാകാറുണ്ട്. വിശേഷദിവസമാണെങ്കിൽ 30,000-ത്തോളം വരെ ഭക്തർ ഇവിടെ എത്താറുണ്ട്. ഇന്നലെ കർക്കിടക മാസത്തിലെ ആദ്യ ശനിയാണ്. ഭക്തർ ഇതിനെ കർക്കിടക ശനിയായി കണക്കാക്കി ശനിദോഷ പരിഹാരത്തിന് വേണ്ടിയാണ് പരബ്രഹ്‌മ ക്ഷേത്രത്തിൽ ദർശനത്തിനായി എത്തുന്നത്. പുലർച്ചെ മുതൽ തന്നെ വൻ ഭക്തജന തിരക്കായിരുന്നു ഇവിടെ അനുഭവപ്പെട്ടത്. ഉച്ചയ്‌ക്ക് 12 മണിയോടെ ആരംഭിച്ച കർക്കിടക സദ്യ വൈകിട്ട് നാല് മണിയോടെയാണ് സമാപിച്ചത്. 3,200 കിലോഗ്രാം അരിയായിരുന്നു ഇന്നലെ സദ്യയ്‌ക്കായി ഉപയോഗിച്ചത്.
ഇന്നലെ രാവിലെ പത്ത് മണി മുതൽ തന്നെ ക്യൂ ആരംഭിച്ചിരുന്നു. ഇത് ആൽത്തറകളും എട്ടുകണ്ടവും പിന്നിട്ട് ക്ഷേത്ര ഓഡിറ്റോറിയത്തിന് മുന്നിൽ വരെ നീണ്ടു നിന്നു. ആറ് ദിവസം പിന്നിട്ടപ്പോൾ തന്നെ ഒന്നര ലക്ഷത്തിൽ അധികം ഭക്തരാണ് സദ്യയിൽ പങ്കെടുത്തതെന്ന് ഭാരവാഹികൾ അറിയിച്ചു. ഓണാട്ടുകരയിലെ പാചക വിദഗ്ധൻ മേമന കണ്ണാടിയിൽ മുരളീധരൻ പിള്ളയുടെ രുചിക്കൂട്ടിലാണ് സദ്യ ഒരുങ്ങുന്നത്. കർക്കിടക സദ്യയിൽ വിവിധ തരത്തിലുള്ള പായസങ്ങളും പ്രഥമനുമായി മുരളീധരൻ പിള്ളയുള്ള കൈപ്പുണ്യം തിളങ്ങുന്നു. കഴിഞ്ഞ 26-വർഷത്തോളമായി കർക്കിടക സദ്യയ്‌ക്ക് മേൽനോട്ടം വഹിക്കുന്നത് ഇദ്ദേഹമാണ്.















