നാഗ്പൂർ: മദൻദാസ് ദേവിയുടെ വേർപാടിലൂടെ നഷ്ടമായത് മുതിർന്ന സഹപ്രവർത്തകനെയാണെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻഭാഗവത്. മദൻദാസ് ദേവിയുടെ വേർപാട് സംഘത്തിന് തീരാനഷ്ടമെന്ന് സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെയും പറഞ്ഞു. കുറച്ചുകാലങ്ങളായി ശാരീരികമായ അസ്വസ്ഥതകളോടുള്ള പോരാട്ടത്തിലായിരുന്നു അദ്ദേഹം.
അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിലേക്ക് പ്രചാരകനായി സംഘം ആദ്യം നിയോഗിച്ച വ്യക്തിയാണ് മദൻദാസ് ദേവി. വിദ്യാർത്ഥി പരിഷത്തിന്റെ സംഘടനാ സെക്രട്ടറിയായി നിരവധി വർഷങ്ങളാണ് അദ്ദേഹം പ്രവർത്തിച്ചത്. സ്വർഗീയ യശ്വന്ത് റാവു കേൽക്കറുടെ മാർഗനിർദ്ദേശത്തിൽ സംഘടനാ പ്രവർത്തനത്തിൽ അദ്ദേഹം സമർത്ഥനായി. സംഘം അതിന്റെ ഏറ്റവും വെല്ലുവിളി നിറഞ്ഞ 90 കളിലൂടെ കടന്നുപോകുമ്പോൾ പ്രവർത്തകർക്ക് ആ കാലഘട്ടത്തെ നേരിടാൻ നേതൃത്വം നൽകി. ആ കാലഘട്ടത്തിൽ ഞങ്ങളെല്ലാം അദ്ദേഹത്തിനൊപ്പം വിവിധ ചുമതലകളിൽ പ്രവർത്തിച്ചു.
സൂക്ഷ്മമായ നിരീക്ഷണ ശക്തി, പ്രചാരക സമ്പ്രദായത്തിന്റെ കർക്കശമായ അച്ചടക്കം, എല്ലാവരുമായും ഇടകലരുന്ന സ്വഭാവം, കരുതലോടെയുള്ള പെരുമാറ്റം എന്നിവയിലൂടെ അദ്ദേഹം കാര്യകർത്താക്കൾക്ക് മാതൃകയായി. തുടർന്നും ആരോഗ്യവാനായി അദ്ദേഹം ഞങ്ങളെ നയിക്കാൻ മുന്നിലുണ്ടാകണമെന്നായിരുന്നു ആഗ്രഹം, പക്ഷേ വിശ്രമമില്ലാത്ത അദ്ദേഹത്തിന്റെ യാത്രയും പ്രവർത്തനവും ആരോഗ്യത്തെ മോശമാക്കി. കർത്തവ്യത്തിന്റെ പാതയിൽ തുടർച്ചയായി മുന്നേറുന്നതിന്റെ നേർമാതൃകയായിരുന്നു മദൻദാസ്ജിയുടെ ജീവിതമെന്ന് സർസംഘചാലകും സർകാര്യവാഹും ചൂണ്ടിക്കാട്ടി.
Comments