ന്യൂഡൽഹി: വായ്പ തിരിച്ചടവിന്റെ കാര്യത്തിൽ കടുത്ത നടപടികൾ സ്വീകരിക്കരുതെന്നും മനുഷ്യത്വത്തോടെയും ക്ഷമയോടെയും ഇത്തരം കേസുകൾ കൈകാര്യം ചെയ്യണമെന്നും കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. കരുണയില്ലാത്ത വായ്പാ തിരിച്ചടവ് നടപടികൾ സ്വീകരിക്കുന്നത് രാജ്യത്തൊട്ടാകെ നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രമന്ത്രിയുടെ നിർദ്ദേശം.
ലോകസഭയിലെ ചോദ്യോത്തര വേളയിൽ വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസാരിക്കവെയാണ് നിർമ്മല സീതാരാമൻ ഇക്കാര്യം വ്യക്തമാക്കിയത്.
‘ചില ബാങ്കുകൾ നിഷ്‌കരുണമായാണ് വായ്പാ തിരിച്ചടവ് നടപടികൾ സ്വീകരിക്കുന്നത്. വായ്പ എടുത്ത വ്യക്തികളെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. എന്നാൽ ഇനി മുതൽ എല്ലാ പൊതു-സ്വകാര്യ ബാങ്കുകളും വായ്പാ തിരിച്ചടവ് പ്രക്രിയയിൽ കടുത്ത നടപടികൾ സ്വീകരിക്കുന്നത് നിർത്തലാക്കണം. കർഷകർക്കെതിരെയുള്ള നിർബന്ധിത വായ്പാ തിരിച്ചടവിൽ സ്വകാര്യ ഏജന്റുമാർ സ്വീകരിക്കുന്ന നടപടികൾ ഇനി ഒരിക്കലും അനുവദിക്കില്ല’ കേന്ദ്രമന്ത്രി വ്യക്തമാക്കി.
വായ്പാ തിരിച്ചടവിനായി കാർഷകരെ ഭീഷണിപ്പെടുത്തിയാൽ ഏജന്റും ബാങ്കും തമ്മിലുള്ള ഇടപാടിന് നിരോധനം ഏർപ്പെടുത്തുമെന്ന് 2008-ൽ റിസർവ് ബാങ്ക് പുറത്തിറക്കിയ സർക്കുലറിൽ മുന്നറിയിപ്പ് നൽകിയിരുന്നു. റിസർവ് ബാങ്കിന്റെ നിർദ്ദേശങ്ങൾ ഏജന്റുമാർ പാലിക്കത്തതിനാൽ ആർബിഎൽ ബാങ്കിന് ആർബിഐ 2.27 കോടി രൂപ പിഴ ചുമത്തിയിരുന്നു. 2018-19 മുതൽ 2021-22 വരെയുള്ള വർഷങ്ങളിലെ റിക്കവറി ഏജന്റുമാർക്കെതിരെ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു ആർബിഐയുടെ നടപടി. ബാങ്ക് ഏജന്റുമാരുടെ ക്രൂരമായ പ്രവർത്തനങ്ങൾക്ക് തടയിടുന്നതിനായി സെൻട്രൽ ബാങ്കും സർക്കുലറുകൾ പുറത്തിറക്കിയിരുന്നു. വ്യത്യസ്തമായ മാനദണ്ഡങ്ങൾ ലംഘിച്ചതിന് നിരവധി സഹകരണ ബാങ്കുകൾക്കെതിരെ സെൻട്രൽ ബാങ്കും പിഴ ചുമത്തിയിട്ടുണ്ട്.
Comments