ജയ്പൂർ : സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ രാജസ്ഥാൻ ഒന്നാം സ്ഥാനത്താണെന്ന് ആവർത്തിച്ച് പുറത്താക്കപ്പെട്ട മന്ത്രി രാജേന്ദ്ര സിംഗ് ഗുദ്ധ. സംസ്ഥാനത്തെ റൂറൽ ഡെവലപ്‌മെന്റ് മന്ത്രിയായിരുന്നു അദ്ദേഹം. സിവിൽ ഡിഫൻസ്, പഞ്ചായത്തീ രാജ് എന്നീ വകുപ്പുകളുടെ ചുമതലയും അദ്ദേഹമായിരുന്നു വഹിച്ചിരുന്നത്. എന്നാൽ ഗെഹ്‌ലോട്ട് സർക്കാരിന്റെ പോരായ്മകൾ തുറന്നുകാട്ടിയതോടെ ഗുദ്ധയെ മന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കുകയായിരുന്നു.
”രാജസ്ഥാനിലെ പെൺമക്കളും സഹോദരിമാരുമാണ് എന്നെ തിരഞ്ഞെടുത്ത് വിധാൻ സഭയിലേക്ക് പറഞ്ഞയച്ചത്. സംസ്ഥാനത്തെ സ്ത്രീകളുടെ ക്ഷേമത്തിന് ഞാൻ പ്രവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് അവരെനിക്ക് വോട്ടുതന്നത്. എന്നാൽ നമ്മുടെ സംസ്ഥാനം സ്ത്രീകൾക്കെതിരായ അക്രമത്തിൽ ഒന്നാമതെത്തിയപ്പോൾ ഞാൻ പ്രതികരിച്ചു.” ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ രാജേന്ദ്ര ഗുദ്ധ പറഞ്ഞു.
രാജസ്ഥാനിൽ ക്രമസമാധാന നിലയും സ്ത്രീ സുരക്ഷയും തകർന്നുവെന്ന് രാജേന്ദ്ര ഗുദ്ധ സഭയിൽ ഉന്നയിച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. മണിപ്പൂരിലേക്ക് നോക്കുന്നതിന് മുമ്പ് സ്വന്തം സംസ്ഥാനം ശ്രദ്ധിക്കണമെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. എന്നാൽ ഇതോടെ രാജേന്ദ്രസിംഗിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കി.
ഇതിനിടെ കോൺഗ്രസ് പ്രവർത്തകർ തന്നെ ആക്രമിച്ചുവെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. രാജസ്ഥാൻ സർക്കാരിന്റെ വീഴ്ച തുറന്നുകാട്ടിയതിന്റെ പേരിൽ തന്നെ ആക്രമിച്ചെന്നും നിയമസഭയ്‌ക്ക് പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയെന്നുമാണ് അദ്ദേഹം വെളിപ്പെടുത്തിയത്. മുഖ്യമന്ത്രി നടത്തിയ അഴിമതികളുടെ രേഖകളടങ്ങിയ ഡയറി ഉയർത്തിക്കാട്ടി സഭാനാഥന്റെ അടുത്തേക്ക് എത്തിയതോടെ 50-ഓളം വരുന്ന കോൺഗ്രസ് നേതാക്കൾ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നുവെന്നാണ് രാജേന്ദ്ര ഗുദ്ധയുടെ ആരോപണം.
Comments