ശ്രീനഗർ: അതിർത്തിയിൽ ലഷ്‌കർ ഭീകരരെ പിടികൂടി സുരക്ഷാ സേന. ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ ക്രീരി ഗ്രാമത്തിൽ നിന്നാണ് രണ്ട് ഭീകരരെ പിടികൂടിയത്. ദയേം മജീദ് ഖാൻ, ഉബൈർ താരിഖ് എന്നിവരെയാണ് സുരക്ഷാ സേന അറസ്റ്റ് ചെയ്തത്.
ക്രീരിയിൽ ഭീകരരുടെ നീക്കം സംബന്ധിച്ച് വിവരം ലഭിച്ചതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ബാരാമുള്ള പോലീസും 29 ആർആർ സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഭീകരർ പിടിയിലായത്. ക്രീരിയിലെ പ്രധാന റോഡിലൂടെ രണ്ട് പേർ സംശയാസ്പദമായ രീതിയിൽ നടന്നുപോകുന്നത് ശ്രദ്ധയിൽ പെട്ട സംഘം ഇവരെ വളഞ്ഞു. പിന്നാലെ ഭീകരർ കുതറിയോടാൻ ശ്രമിച്ചെങ്കിലും സുരക്ഷാ സേന കീഴ്‌പ്പെടുത്തുകയായിരുന്നു.
പ്രതികളുടെ പക്കൽ നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തതായി സേന വ്യക്തമാക്കി. ജില്ല കേന്ദ്രീകരിച്ച് വൻ ആക്രമണം നടത്താനായിരുന്നു ഇവരുടെ പദ്ധതിയെന്നും പോലീസ് പറഞ്ഞു. രണ്ട് ചൈനീസ് നിർമ്മിത പിസ്റ്റലുകൾ, രണ്ട് പിസ്റ്റൽ മാഗസീനുകൾ, സജീവമായ 14 പിസ്റ്റൽ റൗണ്ടുകൾ, തിരിച്ചറിയൽ രേഖകൾ എന്നിവയാണ് പിടിച്ചെടുത്തത്. ഇരുവർക്കുമെതിരെ നിയവിരുദ്ധ പ്രവർത്തന നിരോധന നിയമപ്രകാരം കേസെടുത്തതായി പോലീസ് അറിയിച്ചു. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും സേന കൂട്ടിച്ചേർത്തു.
Comments