രാമന്റെ വേർപാടിൽ മനമുരുകിക്കഴിയുന്ന ദശരഥൻ അന്ത്യയാത്രയാകുന്ന ഭാഗം വാല്മീകി വർണ്ണിക്കുമ്പോൾ മാനവകുലത്തിന് പഠിക്കാൻ ധാരാളം കാര്യങ്ങളുണ്ട്. മൃഗയാ വിനോദം അഥവാ നായാട്ട് സപ്തവ്യസനങ്ങളിൽ ഒന്നായിട്ടാണ് നമ്മുടെ ആചാര്യന്മാർ കണ്ടിരുന്നത്. (ക്ഷത്രിയര്‍ക്കു് ബാധിക്കുന്ന സപ്ത വ്യസനങ്ങളാണുള്ളത് – 1.നായാട്ട്, 2.ചൂത്, 3.സ്ത്രീസേവ, 4.മദ്യപാനം, 5.വാക്പാരുഷ്യം, 6.ദണ്ഡപാരുഷ്യം, 7.അ൪ഥദൂഷ്യം. അതിലൊന്നായ ചൂതുകളിയിലേർപ്പെട്ട കുരുവംശം മുടിഞ്ഞു പോയ കഥ മഹാഭാരതത്തിലും പറയുന്നുണ്ട്.) വേട്ടയാടാൻ കമ്പം കയറി കാട്ടിൽ പോയി അർദ്ധരാത്രിയിൽ ആനയെന്നു കരുതി നാദ ഭേദിനം സായകമയച്ചതു കൊണ്ട് മുനി കുമാരൻ മരിച്ച കാര്യവും തുടർന്നുണ്ടായ മുനി ശാപവും ദശരഥൻ കൗസല്യയോട് വിവരിക്കുന്നു.
മരിക്കുന്നതിന് തൊട്ടുമുമ്പ് ദശരഥന്റെ ഈ വെളിപ്പെടുത്തൽ കർമ്മങ്ങളുടെ പിന്തുടർച്ചയാണ് ഈ ജീവിതമെന്ന് നമ്മെ ബോദ്ധ്യപ്പെടുത്തുവാൻ ഉപകരിക്കും. ലക്ഷ്യം നേരിൽക്കാണാതെ ശബ്ദം ലക്ഷ്യമാക്കി അമ്പ് എയ്യാനും അത് കൃത്യമായി മുനി കുമാരന്റെ നെഞ്ചിൽത്തറയ്‌ക്കാനും ഇടയായത് ദു:ഖകരമെങ്കിലും ധനുർ വിദ്യയിൽ അദ്വിതീയനായിരുന്നു ദശരഥനെന്ന കാര്യം കവി നമ്മെ ബോദ്ധ്യപ്പെടുത്തുന്നു. എന്നു മാത്രമല്ല തെറ്റുപറ്റി എന്നു ബോദ്ധ്യപ്പെട്ടയുടനെ മനുഷ്യ വിലാപം കേട്ട സ്ഥലത്തേക്ക് ഓടിയെത്തി മുനി കുമാരനെ വണങ്ങി മാപ്പു ചോദിക്കുന്നു. അമ്പു തറച്ചു പിടയുന്ന മുനി കുമാരനാകട്ടെ താൻ വെള്ളം കൊണ്ടുവരുന്നതും കാത്തിരിക്കുന്ന തന്റെ അന്ധരായ മാതാപിതാക്കളെപ്പറ്റി വേവലാതിപ്പെടുന്നു. മാത്രമല്ല താൻ ബ്രാഹ്മണനല്ലെന്നും ആയതിനാൽ ബ്രഹ്മഹത്യാ പാപം ഉണ്ടാകില്ലെന്നും പറഞ്ഞ് രാജാവിനെ സമാശ്വസിപ്പിക്കുകയും ചെയ്യുന്നു. തന്റെ മാതാപിതാക്കൾ വസിക്കുന്ന ആശ്രമത്തിലേക്കുള്ള വഴി പറഞ്ഞു കൊടുത്തിട്ട് അവർക്ക് വെള്ളം നൽകാനും ദശരഥനോട് പറയുന്നു. പ്രാണൻ പിടയുന്നതിനാൽ അമ്പ് വലിച്ചൂരിയെടുത്ത് പ്രാണൻ പോകാൻ അനുവദിക്കണമെന്ന മുനി കുമാരന്റെ അഭ്യർത്ഥന കേട്ട് സന്തപ്ത ചിത്തനായി ആ രാജാവ് ശല്യോദ്ധാരണം (അമ്പ് പറിച്ചെടുക്കൽ) ചെയ്തു എന്ന് രാമായണം പറയുന്നു. മുനി കുമാരൻ മരണം വരിച്ചതോടെ ഖിന്നനായ ദശരഥൻ വെള്ളം നിറച്ച കുടവുമേന്തി വൃദ്ധദമ്പതികളെ കാണാനെത്തുന്നു. താൻ വൈശ്യനാണെന്നും ഭാര്യ ശൂദ്ര സ്ത്രീയാണെന്നും അതുകൊണ്ട് ബ്രഹ്മഹത്യാ പാപം ഉണ്ടാകില്ലെന്നും മുനി ദമ്പതികളും പറയുന്നു. കണ്ണു കാണാനാവാത്ത ദമ്പതികളെ മകന്റെ ജഡത്തിനടുത്തേക്ക് നയിക്കുന്നു. അവരുടെ നിർദ്ദേശപ്രകാരം ചിത കൂട്ടി മുനികുമാരനെ ദഹിപ്പിക്കുന്നതും ദശരഥൻ തന്നെയാണ്. ചിതയിൽച്ചാടി മാതാപിതാക്കളും ദേഹ ത്യാഗം ചെയ്യുന്നു. മരിക്കും മുമ്പ് പുത്ര വിയോഗ ദു:ഖത്താൽ ദശരഥനും മരിക്കാനിടയാകട്ടെ എന്ന ശാപവാക്കും മുനി നൽകുന്നു. തന്നോടു വന്ന് സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞിരുന്നില്ലെങ്കിൽ ഇക്ഷ്വാകു വംശം തന്നെ മുടിഞ്ഞു പോകുമായിരുന്നുവെന്നും മുനി ഓർമ്മിപ്പിക്കുന്നുണ്ട്.
(ഇന്നത്തെ മന്ത്രിയുടെ കാറിടിച്ചാണ് മരണം സംഭവിക്കുന്നതെങ്കിൽ എന്തായിരുന്നു സംഭവിക്കുക എന്നു കൂടി ചിന്തിച്ചു നോക്കുക. ഒരു രാജാവ് എങ്ങനെയായിരിക്കണം എന്നു കൂടി പറയുകയാണിവിടെ.)
ഈ കഥയിലൂടെ വലിയൊരു സന്ദേശം ആദി കവി നമുക്കു തരുന്നുണ്ട്.
1. മൃഗയാ വിനോദത്തിന്റെ അപകടം.
2. രാജാവാണെങ്കിലും തെറ്റു ചെയ്താൽ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന പാഠം.
3. വിധി വിഹിതമേവനും തടുക്കാവതല്ല എന്ന കാര്യം.
4. അന്ന് വൈശ്യനും ശൂദ്രനും തപം ചെയ്തിരുന്നു എന്ന കാര്യം.
5. അങ്ങനെ തപസ്സു ചെയ്തിരുന്നവരെ രാജാക്കന്മാർ പോലും മാനിച്ചിരുന്നുവെന്നതും ശ്രദ്ധിക്കണം.
6. തപസ്സ് എന്നാൽ കുടുംബ ബന്ധങ്ങൾ ഉപേക്ഷിക്കലല്ലെന്ന കാര്യം. (ഭാര്യയും മകനും ഒപ്പമാണ് കാട്ടിൽ തപസ് ചെയ്തിരുന്നത്.)
7. തപസ്സ് ചെയ്യുന്നവരുടെ വാക്കുകൾ സത്യമായി വരുമെന്ന അനുഭവം.
8. രാജാവിനു പോലും അവരുടെ കോപാഗ്നിയിൽ നിന്ന് ഒഴിഞ്ഞു നിൽക്കാനാവില്ല എന്നു കൂടി രാമായണം ഓർമ്മപ്പെടുത്തുന്നു.
ഇത്രയും കാര്യങ്ങൾ ബോദ്ധ്യപ്പെടുത്താൻ ഈ കഥാസന്ദർഭത്തിന് സാധിക്കുമെങ്കിൽ രാമായണമാകെ എടുത്തു പരിശോധിച്ചാൽ എന്താെക്കെ മണിമുത്തുകൾ കിട്ടില്ല.മുൻപിൻ നോക്കാതെ കൈകേയിക്ക് കൊടുത്ത വരവും അതിന്റെ ദുരന്തവും അനുഭവിക്കുന്ന ദശരഥൻ നമ്മുടെ ഓരോരുത്തരുടെയും പ്രതിനിധിയാണ്. ദാശരഥി ചെന്നുപെടുന്ന ഊരാക്കുടുക്കുകളിൽ പെടുമ്പോൾ ഹേ മനുഷ്യരേ നിങ്ങൾ എന്തു നിലപാടെടുക്കും എന്നാണ് രാമായണം ചോദിക്കുന്നത്.
തയ്യാറാക്കിയത്
സജീവ് പഞ്ച കൈലാസി
9961609128
9447484819
രാമായണം മൂലത്തെ ആസ്പദമാക്കി യോഗാചാര്യ സജീവ് പഞ്ച കൈലാസി തയ്യാറാക്കിയ രാമായണ വിചിന്തനം വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://janamtv.com/tag/ramayanavichinthanam/
Comments