വാഷിംഗ്ടൺ: ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ 2023-ൽ 6.1 ശതമാനമായി വളരുമെന്ന് ഐഎംഎഫ്. വേൾഡ് ഇക്കണോമിക് ഔട്ട്ലുക്കിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം പ്രസ്താവിച്ചിരിക്കുന്നത്. ഇന്ത്യൻ സമ്പദ് വ്യവസ്ഥ കുതിക്കുന്നതിന്റെ കണക്കുകളാണ് റിപ്പോർട്ട് നൽകുന്നത്. ഏപ്രിൽ പ്രൊജക്ഷനുമായി താരതമ്യപ്പെടുത്തുമ്പോൾ 0.2 ശതമാനം ഉയർന്ന റിവിഷനാണ് വളർച്ചയിലുള്ളത്. 2022-ന്റെ അവസാന പാദത്തിലെ ആഭ്യന്തര നിക്ഷേപം ശക്തമായതാണ് പ്രതീക്ഷിച്ചതിലും വലിയ വളർച്ചയ്‌ക്ക് പിന്നിൽ. ഏഷ്യയിലെ വളർച്ച 2023-ൽ 5.3 ശതമാനമായും പിന്നീട് 2024-ൽ 5.0 ശതമാനമായും ഉയരുമെന്ന് വേൾഡ് ഇക്കണോമിക് ഔട്ട്ലുക്കിൽ പറഞ്ഞു.
അതേസമയം, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, 2024 സാമ്പത്തിക വർഷത്തിലെ ഇന്ത്യയുടെ വളർച്ച 6.5 ശതമാനമായി ഉയരുമെന്നാണ് പ്രവചിക്കുന്നത്. ജൂണിൽ 8% വളർച്ചയും തുടർന്നുള്ള പാദങ്ങളിൽ 6.5%, 6%, 5.7% വളർച്ചയുമാണ് സെൻട്രൽ ബാങ്ക് പ്രതീക്ഷിക്കുന്നതെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് മോണിറ്ററി പോളിസി കമ്മിറ്റി റിപ്പോർട്ടിൽ പറഞ്ഞു.
അടിസ്ഥാന പണപ്പെരുപ്പം ക്രമേണ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഗോള തലത്തിലുള്ള പണപ്പെരുപ്പം 2022-ൽ 8.7 ശതമാനത്തിൽ നിന്ന് 2023-ൽ 6.8 ശതമാനമായും 2024-ൽ 5.2 ശതമാനമായും കുറയുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഉക്രെയ്നിലെ സംഘർഷത്തിന്റെ തീവ്രത, കാലാവസ്ഥാ സംബന്ധമായ സംഭവങ്ങളുടെ വിഷയങ്ങൾ എന്നിവയുൾപ്പെടെ കൂടുതൽ ആഘാതങ്ങൾ ഉണ്ടായാൽ പണപ്പെരുപ്പം ഉയർന്ന നിലയിലായിരിക്കുമെന്നും ഐഎംഎഫ് റിപ്പോർട്ട് പറയുന്നു.
Comments