ന്യൂഡൽഹി : ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാലയിലെ മെഡിക്കൽ കോളജ് സ്ഥാപിക്കാൻ അനുമതി നൽകിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനും നന്ദി അറിയിച്ച് ജമ്മു കശ്മീർ സ്റ്റുഡന്റ്സ് അസോസിയേഷൻ. മെഡിക്കൽ കോളേജ് തുടങ്ങണമെന്ന ദീർഘകാലമായുള്ള ആവശ്യത്തിന് കേന്ദ്രത്തിന്റെ അംഗീകാരം ലഭിച്ചതായി അസോസിയേഷൻ നാഷണൽ കൺവീനർ നസീർ ഖുഹാമി പറഞ്ഞു.
മെഡിക്കൽ കോളേജിനൊപ്പം, വൈവിധ്യമാർന്ന പഠന അന്തരീക്ഷത്തിന്റെ വളർച്ചയ്ക്ക് സാക്ഷ്യം വഹിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. അത് രാജ്യത്തിന്റെ ആരോഗ്യ സംരക്ഷണത്തിന്റെ പുരോഗതിക്ക് മാത്രമല്ല, ഭാവി തലമുറകൾക്ക് പ്രചോദനത്തിന്റെ ഉറവിടമായും മാറും. ജാമിയ മില്ലിയ ഇസ്ലാമിയക്ക് മെഡിക്കൽ കോളേജ് സ്ഥാപിക്കുന്നതിനുള്ള അംഗീകാരം നേടിയതിൽ ജാമിയ മില്ലിയ വൈസ് ചാൻസലർ പ്രൊഫ നജ്മ അക്തറിനോട് അദ്ദേഹം നന്ദി രേഖപ്പെടുത്തി. മെഡിക്കൽ കോളജ് നിലവിലുള്ള മെഡിക്കൽ വിദ്യാഭ്യാസത്തിലെ വിടവ് പരിഹരിക്കുക മാത്രമല്ല, രാജ്യത്തിന്റെ ആരോഗ്യമേഖലയുടെ മൊത്തത്തിലുള്ള പുരോഗതിക്ക് സംഭാവന നൽകുകയും ചെയ്യുമെന്ന് ഖുഹാമി പറഞ്ഞു.
ജാമിയ മില്ലിയ ഇസ്ലാമിയ ഇതിനകം തന്നെ ഒരു പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായി ഉയർന്നു കഴിഞ്ഞു. മെഡിക്കൽ കോളേജ് നിലവിൽ വരുന്നതോടെ, രാജ്യത്തെ മൊത്തത്തിലുള്ള ആരോഗ്യ സംരക്ഷണ ആവാസവ്യവസ്ഥയിൽ സർവകലാശാലയുടെ സ്വാധീനം വളരെ വലുതാകുമെന്നും ദേശീയ ജനറൽ സെക്രട്ടറി ഉമ്മർ ജമാൽ പറഞ്ഞു. രാജ്യത്തെ ആരോഗ്യ പരിപാലനം, ഗവേഷണം, നയരൂപീകരണം എന്നിവ മെച്ചപ്പെടുത്തുന്നതിന് സംഭാവന നൽകുന്ന ഉയർന്ന വൈദഗ്ധ്യമുള്ള ആരോഗ്യപരിപാലന വിദഗ്ധരെ മെഡിക്കൽ കോളേജിന് സൃഷ്ടിക്കാൻ കഴിയും,” ജമാൽ കൂട്ടിച്ചേർത്തു.
യൂണിവേഴ്സിറ്റിക്ക് ഡെന്റിസ്ട്രി, സൈക്കോ തെറാപ്പി, ഫസ്റ്റ് എയ്ഡ് ഹെൽത്ത് സെന്ററുകളുണ്ട്. എന്നാൽ മെഡിക്കൽ കോളജില്ലെന്നും കുട്ടികളുടെയും ഫാക്കൽറ്റിയുടെയും അഭിപ്രായമനുസരിച്ച് മെഡിക്കൽ കോളജിനായി ഏറെ കാലമായി ശ്രമിക്കുകയാണെന്നും കേന്ദ്രസർക്കാർ ഇന്ന് അതിന് അനുമതി നൽകിയെന്നും വൈസ് ചാൻസലർ നജ്മ അഖ്തർ പറഞ്ഞു. നമ്മുടെ കഠിനാധ്വാനത്തിന് ഫലം കിട്ടിയിരിക്കുന്നു. വർഷങ്ങളായുള്ള നമ്മുടെ സ്വപ്നമാണ് പൂവണിയുന്നത്. പ്രധാനമന്ത്രി, വിദ്യാഭ്യാസ മന്ത്രി, രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവർക്ക് ഇതോടൊപ്പം നന്ദിയറിയിക്കുകയാണെന്നും നജ്മ അഖ്തർ കൂട്ടിചേർത്തു.
ജാമിയ മില്ലിയ ഇസ്ലാമിയ സർവ്വകലാശാലയിൽ മെഡിക്കൽ കോളേജ് സ്ഥാപിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഫെബ്രുവരിയിലാണ് വൈസ് ചാൻസിലർ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചത്. നേരത്തെ രാഷ്ട്രപതിയോടും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനോടും ഈ ആവശ്യം ഉന്നയിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ ആവശ്യത്തിനോട് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്നും മുസ്ലീം സ്ത്രീകളുടെ വിദ്യാഭ്യാസ ഉന്നമനത്തിനും 2020 ലെ പുതിയ വിദ്യാഭ്യാസ നയം (NEP) നടപ്പിലാക്കുന്നതിനും വേണ്ടി മികച്ച രീതിയിൽ പ്രവർത്തിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി നജ്മ അക്തറിനോട് ആവശ്യപ്പെട്ടതായും സർവ്വകലാശാല കഴിഞ്ഞ ഫെബ്രുവരിയിൽ അറിയിക്കുകയും ചെയ്തു.
Comments