തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്നതിൽ കേരളത്തിന് നിർദേശവുമായി കേന്ദ്ര സർക്കാർ. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് കേരളത്തിന് കത്ത് നൽകിയത്. അതീവ ജാഗ്രത പുലർത്തണമെന്നും നിരീക്ഷണം ശക്തമാക്കണമെന്നും കത്തിൽ പറയുന്നു.
സംസ്ഥാനത്ത് 2017ലേതിന് സമാനമായ സാഹചര്യമാണ് നിലവിൽ. ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ പകർച്ചവ്യാധികൾ പെരുകുകയാണ്. ഈ സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം കേരളത്തിന് കത്ത് നൽകിയത്. അതീവ ജാഗ്രത പുലർത്തണമെന്നും പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ നൽകിയ നിർദേശത്തിൽ പറയുന്നു. പുതിയ ലക്ഷണങ്ങളോടെയുള്ള പനിയുമായി രോഗികൾ എത്തുന്നത് ആരോഗ്യ പ്രവർത്തകർക്കിടയിൽ പോലും ആശങ്ക വർദ്ധിക്കുന്നതിന് കാരണമായിട്ടുണ്ട്.
പനി വ്യാപനത്തിലും മരണത്തിലും പ്രത്യേക പഠനം നടത്തണമെന്നാണ് ആവശ്യം. കഴിഞ്ഞ പത്ത് ദിവസത്തിനിടയിൽ ഒരു ലക്ഷത്തിലധികം പേർക്കാണ് സംസ്ഥാനത്ത് പനി ബാധിച്ചത്. മഴക്കാല പൂർവ്വ ശുചീകരണം ഉൾപ്പടെ നടത്താത്തതിനാൽ പലയിടങ്ങളിലും രൂപപ്പെട്ട വെള്ളക്കെട്ടുകൾ മലിനമാണ് . എലി മാളങ്ങളിൽ വെള്ളം കയറിയതോടെ എലിപ്പനിയും വ്യാപകമായി പടർന്നുപിടിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നിരീക്ഷണം കർശനമാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാനത്തിന് കത്ത് നൽകിയത്.
Comments