താടകാവധമെന്ന കൗമാരവിജയവും പൂർത്തിയാക്കി രാമലക്ഷ്മണന്മാർ വിശ്വാമിത്രനോടൊപ്പം യാത്ര തുടർന്നു. അഹല്യക്കു മോക്ഷവും കൊടുത്ത് ഗൗതമ മഹർഷിയുടെ അനുഗ്രഹത്തോടെ വിദേഹത്തു ചെന്ന് ചരിത്രം സൃഷ്ടിച്ചു. ജനകമഹാരാജാവിന്റെ സഭയിൽ സ്വീകരണം ഏറ്റുവാങ്ങി. അവിടെ സീതാ സ്വയംവരത്തിന് വേണ്ടി ഏർപ്പെടുത്തിയിരുന്ന മത്സരത്തിൽ ശ്രീരാമൻ വിജയിച്ചു. അനേകം ദാസന്മാർ ഒരുമിച്ച് താങ്ങി കൊണ്ടുവന്ന ത്രയംബകം എന്ന ശൈവചാപം ഗുരുജനങ്ങളുടെ അനുഗ്രഹത്തോടെ ശിവനെയും വന്ദിച്ച് എടുത്തുയർത്തി. വില്ലിൽ ഞാൺ കെട്ടാനായി പിടിച്ചു വലിച്ചപ്പോൾ വില്ലൊടിഞ്ഞു..
“ഇടിവെട്ടീടും വണ്ണം വിൽമുറിഞ്ഞൊച്ച കേട്ടു
നടുങ്ങീ രാജാക്കന്മാരുരഗങ്ങളെപ്പോലെ
മൈഥിലി മയില്പ്പേടപോലെ സന്തോഷംപൂണ്ടാൾ
കൗതുകമുണ്ടായ്‌വന്നു ചേതസി കൗശികനും”
മത്സരത്തിൽ ജയിച്ച ശ്രീരാമനെ ജനകപുത്രിക്ക് വരനായി തീരുമാനിച്ചു. ദശരഥാദികളെ ദൂതനെ അയച്ചു വിളിപ്പിച്ച് ജനകന് മണ്ണിൽ നിന്ന് കിട്ടിയ ലക്ഷ്മിയെ ഗുരുജനങ്ങളുടെയും ദശരഥാദികളുടെയും സാന്നിധ്യത്തിൽ ശ്രീരാമന് വേണ്ടി കന്യാദാനം നടത്തി. മാണ്ഡവി, ഊർമ്മിള, ശ്രുതകീർത്തി എന്നീ മക്കളെ ഭരതൻ ലക്ഷ്മണൻ ശത്രുക്കൻ എന്നിവർക്കും വിവാഹം ചെയ്തുകൊടുത്തു. ഗൗതമപുത്രനായ ശതാനന്ദൻ, വിശ്വാമിത്രൻ, വസിഷ്ഠൻ എന്നീ ഗുരുക്കന്മാരുടെ നേതൃത്വത്തിൽ വിവാഹ കർമ്മങ്ങൾ നടന്നു..
തുടർന്ന് അയോധ്യക്കുള്ള യാത്രാ മധ്യേ പരശുരാമന്റെ വെല്ലുവിളി സ്വീകരിച്ചു. ശാരങ്ഗമെന്ന വൈഷ്ണവചാപം എടുത്ത് ഉയർത്തി, ഞാൺ വലിച്ചുകെട്ടി. പരശുരാമന്റെ നിർദ്ദേശാനുസരണം നമ്മുടെയൊക്കെ പാപത്തിനു നേരെ ശരം പ്രയോഗിച്ചു.. ശൈവം – വൈഷ്ണവം എന്ന വേർതിരിവ് ഒഴിവാക്കി സംയോജനത്തിന്റെ പാത തെളിയിക്കുകയാണ് ശ്രീരാമൻ ചെയ്തത്. തുടർന്ന് അയോധ്യയിലെത്തി രാജ്യ ഭരണത്തിൽ അച്ഛൻ ദശരഥനെ സഹായിച്ചു. ശ്രീരാമനെ അയോധ്യയുടെ യുവരാജാവായി പ്രഖ്യാപിക്കാൻ ദശരഥൻ ആലോചിച്ചു. വസിഷ്ഠാദി ഗുരുക്കന്മാരുമായി ചർച്ചകൾ നടത്തി.
എഴുതിയത്
എ പി ജയശങ്കർ
ഫോൺ : 9447213643
ശ്രീ എ പി ജയശങ്കർ എഴുതിയ രാമായണ തത്വ വിചാരത്തിന്റെ മറ്റു ഭാഗങ്ങൾ വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://janamtv.com/tag/ramayana-thatwavicharam/
Comments