തിരുവനന്തപുരം: സംസ്ഥാനത്ത് അടിക്കടിയുണ്ടാകുന്ന വകുപ്പമാറ്റത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി ഐഎഎസ് ഉദ്യോഗസ്ഥർ. അഖിലേന്ത്യാ സിവിൽ സർവീസ് ചട്ടത്തിലെ നടപടിക്രമങ്ങൾ പാലിക്കാതെ സംസ്ഥാനത്ത് ഉദ്യോഗസ്ഥരെ തോന്നുംപടി മാറ്റുന്നുവെന്നതാണ് പരാതി. ഒരുവകുപ്പിൽ നിന്ന് മറ്റൊരുവകുപ്പിലേക്ക് മാസങ്ങൾക്കകം ഉദ്യോഗസ്ഥരെ മാറ്റുന്നു. മുപ്പതോളം ഉദ്യോഗസ്ഥരെയാണ് ഇത്തരത്തിൽ സർക്കാർ മാറ്റിയത്. ഇതിൽ ഒരാൾക്ക് ഒരു മാസത്തിൽ രണ്ടു മാറ്റമുണ്ടായി. ഇക്കാര്യത്തിൽ അതൃപ്തി അറിയിച്ചും പരിഹാരം ആവശ്യപ്പെട്ടുമാണ് ഐഎഎസ് അസോസിയേഷൻ മുഖ്യമന്ത്രി പിണറായി വിജയന് കത്തു നൽകിയത്.
സ്ഥലംമാറ്റവും നിയമനവും അഖിലേന്ത്യാ സർവീസ് ആക്ട് (1951) പ്രകാരം സംസ്ഥാന സിവിൽ സർവീസ് ബോർഡിന്റെ ശുപാർശയിലൂടെയാകണമെന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. സുപ്രീം കോടതി നിഷ്‌കർഷിച്ച പ്രകാരം 2 വർഷത്തേക്കാണ് കേഡർ തസ്തികകളിലും തത്തുല്യ തസ്തികകളിലും നിയമനം നടത്തേണ്ടത്. കേഡർ തസ്തികകളിൽ ഏറ്റവും കുറഞ്ഞ കാലാവധി 2 വർഷമായി നിജപ്പെടുത്തിയത് കേരളത്തിൽ കണക്കിലെടുക്കുന്നില്ല. 2 വർഷത്തിനു മുൻപ് സ്ഥലം മാറ്റുകയാണെമെങ്കിൽ സർക്കാർ പാലിക്കേണ്ട ചട്ടവും നടപടിക്രമവും പാലിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നു.
കേരളത്തിൽ ചീഫ് സെക്രട്ടറി ചെയർമാനായ സിവിൽ സർവീസ് ബോർഡ് കൂടാറില്ല. നിയമിച്ച് 2 വർഷം ആകുമ്പോഴേക്കും മാറ്റേണ്ടിവരുന്ന ഉദ്യോഗസ്ഥരുടെ അഭിപ്രായം കേട്ട് തീരുമാനം ശുപാർശ ചെയ്യാൻ ബോർഡിനു വിടുക, നിയമനത്തിൽ കഴിവും പരിഗണിക്കുക, സിവിൽ സർവീസ് ബോർഡിന്റെ ശുപാർശ കൂടാതെയോ മറികടന്നോ നടത്തുന്ന മാറ്റങ്ങളുടെ കാരണം രേഖപ്പെടുത്തുക തുടങ്ങിയ നിർദേശങ്ങളും അസോസിയേഷൻ മുന്നോട്ടുവച്ചു.
Comments