ലക്നൗ ; വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലൂടെ നുഴഞ്ഞുകയറിയ 9,000 റോഹിംഗ്യകൾ സംസ്ഥാനത്തുടനീളമുള്ള വിവിധ ജില്ലകളിലായി അനധികൃതമായി താമസിക്കുന്നുണ്ടെന്ന് ഉത്തർപ്രദേശ് പോലീസ് . ഇവരെ തിരിച്ചറിയുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മറ്റ് നിരവധി അനധികൃത കുടിയേറ്റക്കാരെ കസ്റ്റഡിയിലെടുക്കുമെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഈ കുടിയേറ്റക്കാർ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലും റോഡരികുകളിലും റെയിൽവേ സ്റ്റേഷനുകൾക്കും ബസ് സ്റ്റാൻഡുകൾക്കും സമീപമുള്ള ക്യാമ്പുകളിലും നഗരങ്ങളിലെ വിജനമായ പ്രദേശങ്ങളിൽ അടുത്തിടെ ഉയർന്നുവന്ന ചേരികളിലുമാണ് താമസിക്കുന്നത്. സംസ്ഥാനത്ത് തങ്ങുന്ന അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനായി തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) നടത്തിയ സമഗ്ര പരിശോധനയ്‌ക്കിടെ 90 പേരെ റോഹിംഗ്യകളെ തിങ്കളാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ആറ് ജില്ലകളിൽ തടവിലാക്കപ്പെട്ട റോഹിംഗ്യകൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ടെന്ന് മുതിന്ന പോലീസ് മേധാവി പ്രശാന്ത് കുമാർ പറഞ്ഞു.
2019 സെപ്തംബർ 30ന് എല്ലാ ജില്ലാ പോലീസ് മേധാവിമാർക്കും സർക്കുലർ നൽകിയ ശേഷമാണ് റോഹിംഗ്യകളെ തിരിച്ചറിയുന്നതിനും പരിശോധിക്കുന്നതിനുമുള്ള നടപടികൾ നടന്നത് . സെപ്റ്റംബറിന് മുമ്പ് ലക്നൗവിലും, മഥുര ചേരികളിലുമായി 259 റോഹിംഗ്യകൾ താമസിക്കുന്നുണ്ടെന്ന് കണ്ടെത്തി. ഇവരെല്ലാം ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്ക് അനധികൃതമായി അതിർത്തി കടന്നതാണെന്നും അന്വേഷണത്തിൽ വ്യക്തമായി.
ചില മുസ്ലീം പുരോഹിതർ റോഹിംഗ്യൻ വംശജരുടെ കുട്ടികൾക്ക് ഉറുദു പാഠങ്ങൾ ഉൾപ്പെടെ വിവിധ തരത്തിലുള്ള പരിശീലനം നൽകുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും എടിഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതിനുള്ള പരിശോധനാ റിപ്പോർട്ട് സംസ്ഥാന സർക്കാരിന് അയയ്‌ക്കാൻ പോലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Comments