ഡൽഹി: ഏകീകൃത സിവിൽ കോഡിനെ അനുകൂലിച്ച് പ്രശസ്ത കവിയും ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തർ. ഏകീകൃത സിവിൽ കോഡ് ഇന്ത്യയിൽ ആവശ്യമാണെന്ന് വിശ്വസിക്കുന്നു. പെൺകുട്ടിയെന്നോ പ്രായപൂർത്തിയായ സ്ത്രീയെന്നോ യാതൊരു വിവേചനവുമില്ലാതെ സമ്പൂർണ്ണവും സമഗ്രവുമായ ലിംഗസമത്വം ഉറപ്പാക്കുക എന്നതാണ് തന്നെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും ജാവേദ് അക്തർ പ്രതികരിച്ചു.
സമയമായില്ല എന്ന കാരണം പറഞ്ഞ് ഇന്ത്യയിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നത് വൈകിപ്പിക്കാനാകില്ല. കാരണം, എതിർക്കുന്ന ആളുകൾ എപ്പോഴും ഉണ്ടായിരിക്കും. എല്ലാവരേയും ബോധ്യപ്പെടുത്താൻ ശ്രമിക്കേണ്ടതുണ്ടെങ്കിലും ഒരു സമുദായത്തിലെയും തീവ്രവാദികൾക്ക് വേണ്ടി വൈകിപ്പിക്കേണ്ട കാര്യമില്ല. കേന്ദ്ര സർക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട ആദ്യപടി ഏകീകൃത സിവിൽ കോഡിന്റെ കരട് പൊതുസമൂഹത്തിന് മുന്നിൽ വെയ്‌ക്കുക എന്നതാണ്.
ഒരു പഠനമെന്ന നിലയിൽ കരട് വിജ്ഞാപനം ഇല്ലാതെ, എല്ലാ സംഭാഷണങ്ങളും സംവാദങ്ങളും അർത്ഥശൂന്യമാണ്. ഈ കരട് രാഷ്‌ട്രീയക്കാരല്ല, വിദഗ്ധരാണ് സൃഷ്ടിക്കേണ്ടത്. കരട് വന്നതിന് ശേഷം മാത്രം പൗരന്മാരിൽ നിന്നും സമുദായങ്ങളിൽ നിന്നും നിർദ്ദേശങ്ങൾ തേടിയാൽ മതി. ഒരു മുസ്ലീം എന്ന നിലയിൽ എന്റെ ആദ്യ ഭാര്യക്ക് നാല് മാസത്തേക്ക് മാത്രം ജീവനാംശം നൽകിയാൽ മതി. എന്നാൽ, അവൾക്കാവശ്യമുള്ള കാലത്തോളം ഞാൻ ജീവനാംശം നൽകാൻ തീരുമാനിക്കുകയായിരുന്നു.
അനന്തരാവകാശത്തിന്റെ കാര്യത്തിൽ മകനെയും മകളെയും തുല്യമായി തന്നെയാണ് ഞാൻ പരിഗണിച്ചിട്ടുള്ളത്. എന്റെ സ്വത്തിന്റെ 50% വിഹിതം ഓരോരുത്തർക്കും ലഭിക്കും. എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട വിഷയം ലിംഗസമത്വമാണ്. സ്ത്രീകളോട് ഒരു വിവേചനവും പാടില്ല. ഇത് ഏകീകൃത സിവിൽ കോഡ് വഴിയാണോ അതോ മറ്റേതെങ്കിലും വിധത്തിലാണോ ലഭിക്കുന്നത് എന്നത് ഒരു പ്രശ്നമേ അല്ല- ജാവേദ് അക്തർ പറഞ്ഞു.
Comments