എറണാകുളം: അഞ്ച് വയസുകാരിയെ കൊന്ന് മടക്കിയെടിച്ച് ചാക്കിലാക്കി ചെളിയിൽ തള്ളിയെന്ന വാർത്തയുടെ ഞെട്ടലിലാണ് കേരളം. പ്രതിയായ അസ്ഫാക്ക് കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇന്നലെ വൈകുന്നേരം മൂന്ന് മണിയ്‌ക്ക് കുഞ്ഞിന്റെ കൈ പിടിച്ച് ഒരാൾ ആലുവ മാർക്കറ്റിന്റെ പിൻവശത്തേക്ക് പോകുന്നത് കണ്ടെന്ന് ചുമട്ടുതൊഴിലാളിയായ താജുദ്ദീൻ പറഞ്ഞു. താൻ കണ്ടത് അസ്ഫാക്കിനെ തന്നെയാണെന്നും അദ്ദേഹം പറയുന്നു.
സംശയം തോന്നി, കുട്ടി ആരുടേതാണെന്ന് ചോദിച്ചെന്നും താജുദ്ദീൻ പറഞ്ഞു. കുട്ടി തന്റേതാണെന്ന് അസ്ഫാക്ക് പറഞ്ഞതായും കുട്ടിയുടെ കൈയിൽ മിഠായി ഉണ്ടായിരുന്നെന്നും ഇയാൾ വ്യക്തമാക്കി. ഇയാൾ പോയതിന് പിന്നാലെ രണ്ട് മൂന്ന് പേർ കൂടി മാർക്കറ്റിലേക്ക് പോയി. എന്നാൽ അവരെ കൃത്യമായി ഓർമ്മയില്ലെന്നും താജുദ്ദീൻ പറഞ്ഞു. തുടർന്ന് കുട്ടിയെ കാൺമാനില്ലെന്ന വാർത്തയ്‌ക്ക് പിന്നാലെയാണ് ഇയാൾ പോലീസിൽ വിവരമറിയിക്കുന്നത്. പിന്നീട് പോലീസെത്തി പരിശോധിച്ചു.
സിസിടിവിയിൽ കുട്ടിയുടെ കൈ പിടിച്ച് പോവുന്ന അസ്ഫാകിനെ കണ്ടെങ്കിലും തിരിച്ച് കുട്ടിയെക്കൊണ്ട് പോവുന്നത് കണ്ടിരുന്നില്ല. ആദ്യത്തെ പരിശോധനയിൽ മാർക്കറ്റിൽ നിന്നും സൂചനയൊന്നും ലഭിച്ചിരുന്നില്ല. വീണ്ടും സംശയം തോന്നിയതിനെ തുടർന്നാണ് പോലീസ് മാർക്കറ്റിൽ പരിശോധന നടത്തിയത്. പരിശോധനയിൽ ചാക്കിൽ കെട്ടിയ നിലയിലായിരുന്നു മൃതദേഹം. മൂന്ന് മണിയ്ക്ക് ശേഷം ഇവിടെമൊരു ഓപ്പൺ ബാറാണെന്നും മാർക്കറ്റിന്റെ പിറക് വശത്ത് സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ സ്ഥിരമാണ്. സിസിടിവി ഉണ്ടെങ്കിലും പ്രവർത്തന രഹിതമാണെന്നും താജുദ്ദീൻ പറഞ്ഞു.
Comments