തിരുവനന്തപുരം: സംസ്ഥാനത്ത് ദിവസേന കാണാതാകുന്ന കുട്ടികളുടെ എണ്ണത്തിൽ ഭയാനകമായ വർദ്ധനയെന്ന് റിപ്പോർട്ട്. കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾക്കും കുറവില്ല. 2015-ൽ 145 കുട്ടികളെയാണ് തട്ടിക്കൊണ്ടുപോയെങ്കിൽ 2017-ൽ ഇത് 164 ആയി വർദ്ധിച്ചു. 2018-ലെ ആദ്യ രണ്ട് മാസങ്ങളിൽ മാത്രം 23 കുട്ടികളെയാണ് കാണാതായത്. 2019-ൽ 267 ലേക്ക് ഉയർന്നു. 2020 മുതൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള മിസ്സിംഗ് കേസുകളുടെ എണ്ണത്തിലും വലിയ വർദ്ധനവാണ് കാണുന്നത്. 2020-ൽ 8742 കേസുകളും, 2021-ൽ 9713, 2022-ൽ 11259 കേസുകളും ഈവർഷം ഇതുവരെ 5878 കേസുകളുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 40 ശതമാനം കേസുകളിലും കുട്ടികളെ കാണാതായ സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഭിക്ഷാടന മാഫിയയും കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങളും സംസ്ഥാനത്ത് വർദ്ധിക്കുമ്പോഴും അന്വേഷണ പുരോഗതിയില്ലാത്ത കേസുകളും കുന്നു കൂടുകയാണ്. ചൈൽഡ് മിസിംഗ് കേസുകൾ വർദ്ധിക്കുമ്പോൾ കേസന്വേഷണത്തിലെ പോലീസിന്റെ വീഴ്ചകൾ വിമർശനങ്ങൾക്ക് വഴിയൊരുക്കുന്നു. സംസ്ഥാനത്ത് കാണാതാകുന്ന കുട്ടികളെ കണ്ടെത്താൻ കഴിയാത്ത കേസുകളുടെ എണ്ണവും വർധിച്ചു.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കാണാതായ 61 കുട്ടികളെയാണ് ഇനിയും പോലീസിന് കണ്ടെത്താൻ കഴിയാത്തത്. ഇതിൽ ആറു കേസുകൾ ഇതുവരെ കണ്ടെത്താൻ കഴിയാത്തതായി പരിഗണിക്കണമെന്ന് അഭ്യർത്ഥിച്ചു കേസ് അവസാനിപ്പിക്കാൻ ബന്ധപ്പെട്ട കോടതികൾക്ക് പോലീസ് റിപ്പോർട്ടും നൽകിയിട്ടുണ്ട്. ഈ കുട്ടികളെ ഭിക്ഷാടനമാഫിയയോ മനുഷ്യക്കടത്തു സംഘങ്ങളോ തട്ടിക്കൊണ്ടു പോയതാണോയെന്നും വ്യക്തമല്ല. കാണാതായവരിൽ 43 പേർ ആൺകുട്ടികളാണ്, 18 പെൺകുട്ടികളും. 2018 മുതൽ 2023 മെയ് വരെയുള്ള കണക്കാണിത്.
Comments