ലണ്ടൻ: ലോക ക്രിക്കറ്റിലെ മികച്ച ബൗളർമാരിൽ ഒരാളായ ഇംഗ്ലണ്ടിന്റെ സ്റ്റുവർട്ട് ബ്രോഡ് പരമ്പരയോടെ ക്രിക്കറ്റ് കരിയറിന് വിരാമമിടും ഓവലിൽ നടക്കുന്ന പരമ്പരയിലെ അവസാന ടെസ്റ്റോടെയാണ് താരം കരിയർ അവസാനിപ്പിക്കുന്നത്. മത്സരത്തിന്റെ മൂന്നാം ദിനമാണ് ബ്രോഡ് ഇക്കാര്യം ലോകത്തെ അറിയിച്ചത്.
ടെസ്റ്റ് ക്രിക്കറ്റിലെ 600 വിക്കറ്റ് വീഴ്‌ത്തുന്ന രണ്ടാമത്തെ പേസ് ബൗളർ എന്ന റെക്കോഡ് സ്വന്തമാക്കിയാണ് താരത്തിന്റെ മടക്കം. ഓസ്‌ട്രേലിയയ്‌ക്കെതിരെ നടക്കുന്ന ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സിലാണ് ഇംഗ്ലണ്ട് താരം ചരിത്രത്തിലിടംപിടിച്ചത്. 37 കാരനായ ബ്രോഡ് ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവുമധികം വിക്കറ്റെടുത്ത രണ്ടാമത്തെ പേസ് ബൗളറും അഞ്ചാമത്തെ ബൗളറുമാണ്. ‘ ആഷസ് പരമ്പരയിലെ അഞ്ചാം ടെസ്റ്റാണ് എന്റെ കരിയറിലെ അവസാന ക്രിക്കറ്റ് മത്സരം. മനോഹരമായ ഒരു യാത്രയായിരുന്നു ഇത്. ഇംഗ്ലണ്ടിന്റെയും നോട്ടിങ്ങാംഷയറിന്റെയും കുപ്പായം അണിയാൻ സാധിച്ചതിൽ എനിക്ക് അഭിമാനമുണ്ട്’- ബ്രോഡ് പറഞ്ഞു.
2006 ഓഗസ്റ്റ് 28-നാണ് ആദ്യമായി ഇംഗ്ലണ്ട് ജേഴ്‌സിയിൽ മുൻ ഇംഗ്ലീഷ് ക്രിക്കറ്റ് താരം ക്രിസ് ബ്രോഡിന്റെ മകനായ സ്റ്റ്യുവർഡ് ബ്രോഡ് അരങ്ങേറ്റം കുറിച്ചത്. ട്വന്റി-20 മത്സരത്തിനായി ആദ്യമായി കളത്തിലിറങ്ങിയ താരം പിന്നീട് ഏകദിന ടെസ്റ്റ് ടീമുകളിലും ഇംഗ്ലണ്ടിനായി ഇറങ്ങി. 2014-ൽ ട്വന്റി 20യും 2016-ൽ ഏകദിനത്തോടും വിട പറഞ്ഞ ബ്രോഡ് പിന്നീട് ടെസ്റ്റ് ക്രിക്കറ്റിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.
167 മത്സരങ്ങൾ ടെസ്റ്റിൽ കളിച്ച താരം ഇതുവരെ ഇംഗ്ലണ്ടിനായി 602 വിക്കറ്റുകൾ വീഴ്‌ത്തി. 121 ഏകദിനങ്ങളിൽ നിന്ന് 178 വിക്കറ്റുകളും 56 ട്വന്റി-20 മത്സരങ്ങളിൽ നിന്ന് 65 വിക്കറ്റുകളും സ്വന്തമാക്കി. ഇംഗ്ലണ്ടിനായി ടെസ്റ്റിൽ ഏറ്റവുമധികം വിക്കറ്റുകൾ വീഴ്‌ത്തിയ രണ്ടാമത്തെ ബൗളർ കൂടിയാണ് ബ്രോഡ്.
Comments