തിരുവനന്തപുരം: പ്രധാമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ ജനങ്ങളുടെ മനസാണ് പ്രതിഫലിക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. ജനതാത്പര്യങ്ങൾക്കനുസൃതമായി രാജ്യത്തെ മാറ്റിയെടുക്കുന്നതിനും ഭരണനിർവഹണത്തെ സൃഷ്ടിക്കുന്നതിലും മന്ഡ കി ബാത്ത് വഹിക്കുന്ന പങ്ക് വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യം മുഴുവൻ അനുകരിക്കേണ്ട പല മാതൃകകളും ജനങ്ങളിലെത്തിച്ചതിലൂടെയാണ് മൻ കി ബാത്ത് കൂടുതൽ ജനകീയമായത്. പുതിയ അറിവുകളുടെയും വിജ്ഞാനത്തിന്റെയും ശേഖരമാണ് ഈ പരിപാടിയിലൂടെ പൊതുജനങ്ങൾക്ക് മുൻപിൽ പ്രധാനമന്ത്രി അവതരിപ്പിക്കുന്നതെന്ന് മുരളീധരൻ പറഞ്ഞു. മൻ കി ബാത്ത് 100 ലക്കങ്ങൾ പൂർത്തിയായതിന്റെ ഭാഗമായി നെഹ്റു യുവ കേന്ദ്ര സംഘടിപ്പിച്ച താലൂക്ക് / ജില്ലാതല ക്വിസ് മത്സരങ്ങൾ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഖാദിയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക, ഹർ ഘർ തിരംഗ, തദ്ദേശീയ കളിപ്പാട്ടങ്ങളുടെ നിർമ്മാണം തുടങ്ങിയ ആശയങ്ങൾ പ്രധാനമന്ത്രി മൻ കി ബാത്തിൽ പരാമർശിക്കുകയും പിന്നീട് ജനങ്ങൾ അത് ഏറ്റെടുക്കുകയും ചെയ്തു. ഇത്തരം ജനകീയ മുന്നേറ്റങ്ങൾക്ക് കാരണമായ ഭൂരിഭാഗം ആശയങ്ങളും ജനങ്ങളിലേക്കെത്തിച്ച പരിപാടിയാണ് മൻ കി ബാത്തെന്നും കേന്ദ്ര സഹമന്ത്രി വ്യക്തമാക്കി. നെഹ്‌റു യുവകേന്ദ്ര സംഗതൻ സംസ്ഥാന ഡയറക്ടർ അനിൽകുമാർ എം, ആരോഗ്യ സർവ്വകലാശാല മുൻ വൈസ് ചാൻസിലർ ഡോ. എംകെസി നായർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. മൻ കി ബാത്തിന്റെ 103-ാം ലക്കത്തിന്റെ പ്രദർശനവും വേദിയിൽ നടന്നു.
.
Comments